2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

മൗദൂദി 'വായന'കള്‍ക്ക് രാഹുകാലം

jihad is at the same time
offensive and defensive-
maulana maududi




ജമാ അത്ത് ഇസ്‌ലാമി അടക്കമുള്ള നിരവധി മുസ്‌ലീം സംഘടനകളുടെ ആത്മീയാചാര്യന്‍ മൗലാന മൗദൂദിയുടെ പുസ്തകങ്ങള്‍ ഇസ്‌ലാമിക ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ നിരോധിച്ച വാര്‍ത്ത പൊതുവില്‍തന്നെ കൗതുകവും അമ്പരപ്പുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ നിരോധിച്ചത് പാകിസ്താനല്ല ബംഗ്ലാദേശാണ് എന്നതുകൊണ്ട് അത്ര വലിയ ഞെട്ടലിന് കാരണവുമില്ല. പാകിസ്താനെ പോലെയല്ല ബംഗ്ലാദേശ് എന്നതുകൊണ്ടാണത്. പക്ഷേ മൗദൂദിയുടെ അടിസ്ഥാന ആശയങ്ങളെ ഉപജീവിച്ച് രൂപമെടുത്ത ജമാ അത്ത് ഇസ്‌ലാമി സജീവമായി പ്രവര്‍ത്തിക്കുകയും സക്രിയമായി സമൂഹത്തില്‍ ഇടപെടുകയും ചെയ്യുന്ന കേരളത്തില്‍ പോലും അത് വലിയ വാര്‍ത്താപ്രാധാന്യം നേടിയില്ല എന്നതാണ് അതിലും അത്ഭുതം.

പാകിസ്താനിലും ബംഗ്ലാദേശിലും ശക്തമായ സാന്നിധ്യവും പ്രവര്‍ത്തനവുമുള്ള സംഘടനയാണ് ജമാ അത്ത് ഇസ്‌ലാമി. ബംഗ്ലാദേശിലെ പള്ളികളിലോ ലൈബ്രറികളിലോ ഇനി മൗദൂദിയുടെ പുസ്തകങ്ങള്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഒരു പുസ്തകത്തെ നിരോധിക്കാന്‍ കഴിയുന്നതിന്റെ പ്രായോഗിക സാധ്യത സംബന്ധിച്ച് സംശയം തോന്നാമെങ്കിലും നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്റെ കൗതുകം തന്നെയാണ് അതിന്റെ വാര്‍ത്താപ്രാധാന്യവും.

തീവ്രവാദപരമായ നിലപാടുകള്‍ ഉയര്‍ത്തുന്ന വാദഗതികളാണ് പുസ്തകങ്ങളിലുള്ളതെന്ന് കണ്ടാണ് പുസ്തകം നിരോധിച്ചതെന്ന് സര്‍ക്കാരിന്റെ കീഴിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സമാധാന ശൈലിയ്ക്കും ചിന്താധാരകള്‍ക്കും എതിരായ സങ്കല്‍പ്പനങ്ങളാണ് സയീദ് അബുല്‍ അല മൗദൂദിയുടെ ആശയങ്ങളില്‍ ഉള്ളതെന്ന് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ ഷമീം മുഹമ്മദ് അഫ്ജല്‍ പറയുന്നു.



മൗദൂദിയുടെ ആശയങ്ങള്‍ അനുവര്‍ത്തിക്കുന്ന പല സംഘടനകളും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വ്യാപകമാണെന്നും ഷമീം മുഹമ്മദ് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അവാമി ലീഗ് ഭരിക്കുന്ന ബംഗ്ലാദേശില്‍ ഏതായാലും രൂക്ഷവിമര്‍ശനത്തിന് കാരണമായിട്ടുണ്ട് പുസ്തക നിരോധനം. രാജ്യത്തെ 24,000 വരുന്ന ലൈബ്രറികളില്‍ നിന്ന് എത്രയും വേഗത്തില്‍ പുസ്തകങ്ങള്‍ നീക്കം ചെയ്യാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. സര്‍ക്കാര്‍ തീരുമാനം ഇസ്‌ലാമിനെതിരായ നീക്കമാണെന്ന് ജമാ അത്ത് നേതാവ് എടിഎം അഹ്‌സറുല്‍ ഇസ്‌ലാം പ്രതികരിച്ചു.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശില്‍ ശക്തമാകുന്ന തീവ്രവാദ പ്രവണതകളെ ചെറുക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെങ്കിലും അത് ഒരു പുസ്തകം നിരോധിച്ചതുകൊണ്ട് മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ നിരോധനത്തിന് ചില രാഷ്ട്രീയമായ ചേരിതിരിവുകള്‍ കാരണമാണെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്.

മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഭിന്നാഭ്രിപായങ്ങളും തര്‍ക്കങ്ങളും ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും ഇത് അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് സത്യം. തീവ്രവാദ നിലപാടുള്ള ചില ഇസ്‌ലാമിക സംഘടനകളുടെ രാഷ്ട്രീയവും പ്രായോഗിക സമീപനങ്ങളുമെല്ലാം രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തില്‍ മൗദൂദി ഒരു പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ്. താലിബാനും അല്‍ഖ്വെയ്ദയുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൗദൂദിയുടെ പുസ്തകം വായിച്ചിട്ടല്ലെന്നും പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ പുസ്തകം മാത്രം നിരോധിക്കുന്നത് എന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്ന സംഘടനകള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ചോദിക്കാനുള്ളത്. ഈ ചോദ്യവും പ്രസക്തമാണ്.

അമ്പതും അറുപതും വര്‍ഷമായി മൗദൂദിയുടെ പുസ്തകങ്ങളും ആശയങ്ങളും ലോകത്തുണ്ട്. എന്നിട്ട് എന്ത് കുഴപ്പമാണ് ഉണ്ടായത് എന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവരുടെ ചോദ്യം. മാത്രമല്ല ഇതിന്റെ പേരില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ക്ക് അത് വഴിതെളിയിക്കുമെന്നും ആശങ്കയുണ്ട്.

ജനസംഖ്യയില്‍ 90 ശതമാനം മുസ്ലിങ്ങളുള്ള ബംഗ്ലാദേശില്‍ സര്‍ക്കാരിന്റെ തീരുമാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 'നൊട്ടോറിയസ് റാഡിക്കല്‍ മുസ്‌ലീം ഐഡിയോളജിസ്റ്റ്' എന്നാണ് മൗദൂദിയെ പാശ്ചാത്യ-ജനാധിപത്യ രാജ്യങ്ങളും പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിലയിരുത്തുന്നത്. തീവ്രചിന്താഗതിക്കാരനായ ഇസ്‌ലാമിക മൗലികവാദിയാണ് അദ്ദേഹം. മതമൗലികവാദവും കൃത്യമായി ഇസ്‌ലാമിക രാഷ്ട്രവാദം ഉയര്‍ത്തുന്ന ചിന്താധാരകളും പ്രത്യയശാസ്ത്രവുമാണ് മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ അടിത്തറ.

1903 ല്‍ ജനിച്ച 1979 ല്‍ ലോകത്തോട് വിടപറഞ്ഞ മൗദൂദി എഴുതിയ പുസ്തകങ്ങള്‍ ലോകത്തെ തീ പിടിപ്പിക്കാന്‍ പോന്നവയാണെന്നാണ് പ്രധാന വിമര്‍ശനം. കേരളത്തില്‍ ലീഗ് അടക്കമുള്ള മുസ്‌ലീം ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകള്‍ പ്രകടമായ അര്‍ത്ഥത്തില്‍ തത്വത്തിലെങ്കിലും ജമാ അത്ത് ഇസ്‌ലാമിക്കും മൗദൂദിയന്‍ പരികല്‍പ്പനകള്‍ക്കും എതിരാണ്. അതേസമയം ലോകത്ത് മൗലിക-തീവ്ര നിലപാട് പുലര്‍ത്തുന്ന ഇസ്‌ലാം അടിസ്ഥാന സംഘടനകളിലും പണ്ഡിതരിലും വലിയ സ്വാധീനം ചെലുത്താന്‍ മൗദൂദിക്ക് കഴിഞ്ഞിട്ടുമുണ്ട്.

1927 ലാണ് മൗദൂദിയുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ജിഹാദ് ഇന്‍ ഇസ്‌ലാം എന്നാണ് പുസ്തകത്തിന്റെ പേര്. അധികാര-മൂലധന വ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയാവുന്ന തരത്തില്‍ ശക്തമായി ഇസ്‌ലാം വളരണമെന്ന് ആദ്യപുസ്തകത്തില്‍ തന്നെ മൗദൂദി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിന് വേണ്ടി ഏത് സാമൂഹ്യനിയമങ്ങളേയും മുന്‍വിധികളേയും പ്രതിരോധിക്കുകയോ തകര്‍ക്കുകയോ ചെയ്യാമെന്നും പറയുന്നു. 1971 ലെ യുദ്ധത്തിന് ശേഷം രൂപീകരിക്കപ്പെട്ടതാണ് ബംഗ്ലാ-ഭരണവ്യവസ്ഥ. ഭരണകൂടവും ജനസാമാന്യവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കെടുതികള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്.

സാങ്കേതികമായി പറഞ്ഞാല്‍ ബംഗ്ലാദേശ് ഇന്നൊരു മതനിരപേക്ഷ രാഷ്ട്രമാണ്. അവരുടെ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്ത ഭേദഗതി മാസങ്ങള്‍ക്ക് മുമ്പാണ് ബംഗ്ലാദേശ് സുപ്രീംകോടതി റദ്ദാക്കിയത്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഇനി മുന്നോട്ടുപോകുന്നത്. ജമാ അത്ത് ഇസ്‌ലാമിയും അതില്‍ നിരോധിക്കപ്പെട്ടേക്കാം എന്നാണ്് സൂചന. പുതിയ നീക്കങ്ങള്‍ അവരേ വെറുതെയിരുത്തില്ലെന്ന് ഉറപ്പ്.

സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടോടെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധാനന്തരം അധികാരത്തില്‍ വന്ന ഷെയ്ഖ് മുജിബൂര്‍ റഹ്മാനേയും കുടുംബത്തെയേും വധിച്ചുകൊണ്ട് മൗലികവാദം അടിച്ചേല്‍പ്പിക്കുകയാണ് 70 കളുടെ മധ്യത്തില്‍ ബംഗ്ലാദേശില്‍ നടന്നത്. സിയാവുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മതനിരപേക്ഷത എന്ന നിര്‍വചനം എടുത്തുകളഞ്ഞ് ജനാധിപത്യ-സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളുടെ മുന ഒടിച്ചുകളഞ്ഞത്.

എന്നാല്‍ പിന്നീട് അഫ്ഗാനിലേയും പാകിസ്താനിലേയും ശക്തമായ തീവ്രവാദ രൂപത്തിന്റെ ബഹിര്‍ഗമനം പല വിധത്തില്‍ ബംഗ്ലാദേശ് അനുഭവിച്ചിട്ടുണ്ടെന്നതിന് അവരുടെ ചരിത്രവും വര്‍ത്തമാനവും തന്നെ സാക്ഷി. 1971-ലെ യുദ്ധകാലത്ത് പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാ അത്ത് ഇസ്‌ലാമിയുടെ അഞ്ച് പ്രമുഖ നേതാക്കളാണ് ആരോപണവിധേയരാകുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത്. ബംഗ്ലാദേശില്‍ ശക്തമായ സംഘടനയായിട്ടും 2010 ല്‍ തന്നെ 65 ഓളം ജമാ അത്ത് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

റഹ്മാന്‍ നിസാമിയാണ് ഇപ്പോഴത്തെ ജമാ അത്ത് നേതാവ്. ബംഗ്ലാദേശില്‍ ഏകദേശം 2,70,000 പള്ളികളുണ്ട്. ഇതില്‍ നല്ലൊരു ശതമാനം സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പള്ളികളാണ്. സര്‍ക്കാര്‍ തീരുമാനം കൊണ്ട് മാത്രം നിരോധിക്കാവുന്നതോ വായിക്കപ്പെടാതെ പോകുന്നതോ അല്ല പുസ്തകങ്ങള്‍ എന്നതുകൊണ്ട് ഒരു രാഷ്ട്രീയ തീരുമാനം എന്ന നിലയില്‍ മാത്രമാണ് പലരും ഈ മൗദൂദി നിരോധനത്തെ നോക്കിക്കാണുന്നത്.

ജന്മം കൊണ്ട് മൗദൂദി ഇന്ത്യക്കാരനാണെങ്കിലും പാകിസ്താനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. മതപണ്ഡിതന്‍, മൗലികവാദപരമായ ചിന്തകളുള്ള രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലാണ് മൗദൂദിയെ ലോകം വിശേഷിപ്പിക്കുന്നത്. 1903 സെപ്തംബര്‍ 25 ന് ഇന്ത്യയിലെ ഔറംഗബാദില്‍ ജനിച്ചു. 1918 ല്‍ ബിജ്‌നൂര്‍ പത്രത്തിലൂടെ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ച അദ്ദേഹം ജബല്‍പൂരില്‍ നിന്നുള്ള ഡെയിലി ടൈംസ് പത്രത്തിലേക്ക് മാറി.

പിന്നീട് മുസ്‌ലീം എന്ന പത്രത്തിന്റെ പത്രാധിപരായി. അപ്പോഴേക്കും മതപാണ്ഡിത്യം നേടിയ മൗദുദി മതപ്രബോധനത്തിലും ശ്രദ്ധാലുവായിരുന്നു. 1925 ല്‍ അല്‍ ജമീയ പത്രത്തില്‍ എഡിറ്ററായി ചുമതലയേറ്റു. 1927 ല്‍ ജിഹാദി ആഹ്വാനവുമായി ആദ്യപുസ്തകവും പുറത്തിറങ്ങി. 1941 ല്‍ ജമാ അത്ത് ഇസ്‌ലാമിയും സ്ഥാപിച്ചു. ജമാ അത്തിന്റെ ആദ്യ അമീര്‍ ആയി മൗദൂദി മാറി. പിന്നീടുള്ള പ്രവര്‍ത്തനമണ്ഡലം പാകിസ്താനായി മാറി. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രബോധനങ്ങളും മൗദൂദിയുടെ ആശയത്തില്‍ പിറവികൊണ്ടു. എല്ലാ രംഗത്തും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ മുറവിളി കൂട്ടിയ അദ്ദേഹം 1948 ല്‍ ജയില്‍ ശിക്ഷയും അനുഭവിച്ചു.

ശരി അത്ത് നിയമങ്ങള്‍ക്ക് മാത്രമേ യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം ജനാധിപത്യ-ഭരണവ്യവസ്ഥകളെ നിരസിച്ചു. ആയിരത്തോളം തീപ്പൊരി ചിതറുന്ന മതപ്രസംഗങ്ങള്‍, നൂറിലധികം പുസ്തകങ്ങള്‍ ഇതായിരുന്നു മൗദൂദിയുടെ ബൗദ്ധികസമ്പത്ത്. ഇത് പലതും ഇസ്‌ലാം വിഭാഗത്തിന് പുറത്തുള്ള ജനസമൂഹത്തിനും മതങ്ങള്‍ക്കും എതിരായിരുന്നു. ഈജിപ്തിലെയും പലസ്തീനിലെയും ചില ചിന്തകര്‍ മുതല്‍ ഇറാനിലെ ആയത്തൊള്ള ഖുമൈനി വരെ ഈ ആശയങ്ങളുടെ പേരില്‍ മൗദൂദിയോട് അനുഭാവം പുലര്‍ത്തി.

ഖുറാന് തന്റേതായ ശൈലിയുള്ള പുതിയ തര്‍ജ്ജമയും ആഖ്യാനവും അദ്ദേഹം രചിച്ചു. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത മതരാഷ്ട്രവാദം ഉയര്‍ത്തിയ അദ്ദേഹം ഭരണ പുനസ്ഥാപനവുമാണ് വിശുദ്ധയുദ്ധം അഥവാ ജിഹാദ് എന്ന് പ്രചരിപ്പിച്ചത് ഒട്ടേറെ ശത്രുക്കളെയും സൃഷ്ടിച്ചു. 1964 ല്‍ വീണ്ടും ജയില്‍ശിക്ഷ അനുഭവിച്ച മൗദൂദി 1979 ല്‍ അമേരിക്കയില്‍ ചികിത്സക്കിടയിലാണ് ലോകത്തോട് വിട പറഞ്ഞത്. ലാഹോറിലാണ് സംസ്‌കരിച്ചത്. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മൗലാന മൗദൂദിയെങ്കിലും ആദ്യമായാണ് ഒരു രാജ്യം അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റ് ലേഖനങ്ങളും നിരോധിക്കുന്നത്. ഇസ്‌ലാമിക ഭൂരിപക്ഷ രാജ്യത്തിലാണ് അതുണ്ടായത് എന്നൊരു ഭിന്നസവിശേഷതയും ഇതിനുണ്ട്്.

ഭിന്നമായ കാരണങ്ങളാല്‍ ലോകത്ത് നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഹിറ്റ്‌ലര്‍, അലക്‌സാണ്ടര്‍ സോള്‍െഷനിത്സിന്‍, ജോര്‍ജ് ഓര്‍വെല്‍, അല്‍ഡസ് ഹക്‌സിലി, വോള്‍ട്ടയര്‍, നബക്കോവ്, കാഫ്ക, ചെക്കോവ്, നീഷെ, ബട്രാന്‍ഡ് റസ്സല്‍, ഡി.എച്ച് ലോറന്‍സ്, ബോറിസ് പാസ്റ്റര്‍നാക്, സല്‍മാന്‍ റുഷ്ദി, തസ്‌ലീമ നസ്‌റീന്‍ എന്നിവര്‍ മുതല്‍ അരുന്ധതി റോയിയും നോം ചോംസ്‌കിയും വരെ ഇത്തരത്തില്‍ നിരോധിക്കപ്പെട്ട രചനകളുടെ വ്യാഖ്യാതാക്കളാണ്. ഇവയില്‍ പലതും വിമത രാഷ്ട്രീയ-ലൈംഗിക ശൈലികളുടെ പേരില്‍ നിരോധിക്കപ്പെട്ടവരാണ്. എന്നാല്‍ മൗദൂദിയുടേത് മതശാസനകളുടെ പേരിലാണ്.

കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരിലും പെയിന്റിങുകളുടെ പേരിലും കുരിശിലേറ്റപ്പെട്ടവരും കുറവല്ല. സിനിമകള്‍ക്കും ഇത്തരത്തില്‍ പല കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട വലിയ ചരിത്രമുണ്ട്. ഏതായാലും പ്രവാചകനെ നിന്ദിച്ചുവെന്നതിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടുകയും അത് വിവാദമാകുകയും ചെയ്ത് ചൂടുപിടിച്ച സംവാദങ്ങള്‍ നടക്കുന്ന കേരളത്തില്‍ എന്തുകൊണ്ടോ മൗദൂദിയന്‍ പുസ്തക നിരോധനത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല.

മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. അതേസമയം മൗദൂദി സ്ഥാപിച്ച ജമാ അത്ത് ഇസ്‌ലാമി ബംഗ്ലാദേശിലെ ഏറ്റവും വലിയ മതരാഷ്ട്രീയകക്ഷിയാണ് എന്നത് ചില്ലറ കലഹത്തിലൊന്നും നിരോധനം തീരില്ല എന്നതിന്റെ സൂചന നല്‍കുന്നു.

എന്നാല്‍ സാങ്കേതിക നിരോധനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും പ്രസ്ഥാനങ്ങള്‍ പേരുമാറിയും പുസ്തകങ്ങള്‍ ചട്ടമാറിയും ഇറക്കാമെന്നിരിക്കെ സാമൂഹികമായ അര്‍ത്ഥത്തില്‍ ഒരു ആശയം നിരോധിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാ അത്തും ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്ന പ്രതിഷേധ പ്രളയത്തില്‍ പഴയ പോരാളി മുജിബുര്‍ റഹ്മാന്റെ മകള്‍ ഷൈയ്ഖ് ഹസീനയും അവരുടെ പരിഷ്‌കാരങ്ങളും ഒലിച്ചുപോകാതിരിക്കട്ടെ.

'ബ്രാന്ത്' അംബാസഡര്‍മാര്‍

കേരളം എന്ന ബ്രാന്‍ഡ് പ്രചരിപ്പിച്ച് പരമാവധി സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിച്ച് അവന്റെ കാശ് നമ്മുടെ പോക്കറ്റില്‍ ആക്കുകയാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെക്കൊണ്ടുള്ള പ്രയോജനം. അതിനുള്ള വേറെ പണികള്‍ പലതും ടൂറിസംവകുപ്പ് മുറയ്ക്ക് നടത്തുന്നുണ്ട്. പരസ്യം കൊടുക്കലും ലോകടൂറിസം മേളകളില്‍ സ്റ്റാള്‍ തുറക്കലും വെബ് സൈറ്റ് നടത്തലുമെല്ലാം അതില്‍പ്പെട്ട കാര്യങ്ങളാണ്. ബ്രാന്‍ഡ് അംബാസഡര്‍ ചെയ്യേണ്ടത് മാര്‍ക്കറ്റിങ്പണി മാത്രമാണ്. വളരെ ലഘുവായ കച്ചവടം.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകേട്ടാല്‍ തോന്നുക ഇടതുപക്ഷപ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നരേന്ദ്രമോഡിയെ നിയമിച്ചുകളഞ്ഞു എന്നാണ്. ഇത് കേരളം എന്ന ബ്രാന്‍ഡിന് ലോകത്തെങ്ങും കുപ്രസിദ്ധി ഉണ്ടാക്കുന്ന പലയിനം പ്രാന്തുകളില്‍ ഒന്നാണ്. ബ്രാന്‍ഡും പ്രാന്തും ഒന്നിച്ചുചേരുന്ന പ്രത്യേകമായ ആനന്ദാവസ്ഥയെ ആണ് ബ്രാന്ത് എന്നുവിളിക്കുക.

ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ അമിതാഭ് ബച്ചനെ കേരളത്തിന്റെയും അംബാസഡര്‍ ആക്കുന്നതില്‍ താത്ത്വികപ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് യുവ പൊളിറ്റ് ബ്യൂറോക്രാറ്റും താത്ത്വികനുമായ സീതാറാംയെച്ചൂരി പറഞ്ഞിരിക്കുന്നത്. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കേരളത്തിന്റെ ബ്രാന്ത് അംബാസഡര്‍ ആകാന്‍ പാടില്ല. കാരണം, ഗുജറാത്ത് നമ്മുടെ ശത്രുരാജ്യമാണ്. പാകിസ്താന്റെ അംബാസഡര്‍ ഇന്ത്യയുടെ അംബാസഡര്‍ ആകാന്‍ പാടില്ലെന്നതുപോലെത്തന്നെ.

മറ്റുസംസ്ഥാനങ്ങള്‍ക്കൊന്നും ഈ വ്യവസ്ഥ ബാധകമല്ല. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ബച്ചന്‍ സമ്മതിച്ചത് വി.എസ്. അച്യുതാനന്ദന്റെ യോഗ്യതയും പ്രത്യയശാസ്ത്രവും നോക്കിയിട്ടല്ല, ഇവിടെ ഭരിക്കുന്ന ഇടതുപക്ഷക്കാരോട് യോജിപ്പുണ്ടായിട്ടുമല്ല. അതുപോലെയല്ലല്ലോ ഗുജറാത്ത്. ഗുജറാത്ത് സംസ്ഥാനത്തിന്റെ അംബാസഡറാകുന്ന ആളെ അവിടത്തെ മുഖ്യമന്ത്രിയുടെ അംബാസഡറായിട്ട് കാണാനേ നമ്മുടെ പ്രത്യയശാസ്ത്രം അനുവദിക്കുന്നുള്ളൂ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഇത് ബാധകമല്ല.

പ്രത്യയശാസ്ത്ര മാര്‍ക്കറ്റിങ്ങും മുതലാളിത്ത മാര്‍ക്കറ്റിങ്ങും ഒരേ സമയം ചെയ്യേണ്ടിവരുമ്പോഴത്തെ പല പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണിത്. മാര്‍ക്‌സ് ഏംഗല്‍സ് ലെനിനാദികളുടെ കിത്താബുകളിലൊന്നും ടൂറിസം മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് പറയുന്നില്ല. സോവിയറ്റ് യൂണിയന്‍ സി.പി.ഐ.ക്കാരെ പറ്റംപറ്റമായി കൊണ്ടുപോയി പല കാഴ്ചകള്‍ കാട്ടിക്കൊടുത്തിരുന്നുവെങ്കിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചിരുന്നില്ല.

മറ്റു വിപ്ലവ സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊന്നും ജീവനില്‍ കൊതിയുള്ള ആരും വിനോദത്തിനായി പോകാറില്ല. സി.ഐ.എ. ചാരനാണെന്ന് പറഞ്ഞ് ജയിലിലടയ്ക്കില്ലെന്ന്ഉറപ്പില്ലല്ലോ. കമ്യൂണിസത്തില്‍ വിനോദമില്ല, വിനോദത്തില്‍ കമ്യൂണിസവുമില്ല- പിന്നെയെന്ത് സോഷ്യലിസ്റ്റ് വിനോദസഞ്ചാരമാണ് സാധ്യമാകുക?

മുന്‍ കാലത്ത് ഇ.എം.എസ്സിനും ഇല്ലാത്തപ്രശ്‌നമാണ് ഇപ്പോള്‍ കോടിയേരി അഭിമുഖീകരിക്കുന്നത്. കമ്യൂണിസമാര്‍ക്കറ്റിങ്ങിനൊപ്പം ടൂറിസമാര്‍ക്കറ്റിങ്ങും നടത്തണം. ബന്ദര്‍ത്താലും നടത്തണം, സ്റ്റാര്‍ ഹോട്ടലും നടത്തണം. ആയുര്‍വേദ തേച്ചുകുളി റിസോര്‍ട്ടും ബിയര്‍ പാര്‍ലറും കടപ്പുറത്ത് തുണിയില്ലാതെ വെയിലത്ത് കിടക്കലും ഹൗസ് ബോട്ടിടപാടും എല്ലാം ഇതിനൊപ്പം വേണം. മൂന്നുപതിറ്റാണ്ട് ഭരിച്ച ജ്യോതിബസുവില്‍ നിന്നുപോലും ഇതിനൊത്ത പ്രത്യയശാസ്ത്രപാഠങ്ങള്‍ പഠിക്കാന്‍ കഴിയില്ല.

പ.ബംഗാളില്‍ വിനോദമില്ല, സഞ്ചാരവുമില്ല. ഇവിടെ വിനോദത്തിന് സഹായത്തിനുള്ള കെ.ടി.ഡി.സി.യുടെ ചെയര്‍മാനാകട്ടെ പാര്‍ട്ടി മെമ്പര്‍ഷിപ്പിനുപോലും ഇനിയും യോഗ്യത നേടിയില്ലാത്ത ചെറിയാന്‍ ഫിലിപ്പും. ഇതിനേക്കാള്‍ വലിയ താത്ത്വിക ദുരന്തങ്ങളുണ്ടാകാത്തതിന് നന്ദിപറയാന്‍ കാടാമ്പുഴയില്‍ പോയി ഒരു മുട്ടറുക്കലോ പൂമൂടലോ നടത്തിയാലും തെറ്റില്ല.

ഖ്യാതി പ്രചരിപ്പിക്കാന്‍ കേരളത്തിന് പ്രത്യേകം അംബാസഡര്‍മാരൊന്നും ആവശ്യമില്ല എന്ന നിലയെത്തിയ വിവരം മന്ത്രി കോടിയേരി അറിഞ്ഞുകാണില്ല. ലോക മാധ്യമങ്ങളില്‍ മുമ്പെല്ലാം കോവളത്തെ കടലിലെ കുളിയെക്കുറിച്ചും ആലപ്പുഴ കായലിനെക്കുറിച്ചും മൂന്നാറിലെ തണുപ്പിനെക്കുറിച്ചുമെല്ലാമാണ് ഫീച്ചറുകള്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിഷയം മാറിയിട്ടുണ്ട്. സമീപനാളില്‍ ബി.ബി.സി.യില്‍ വന്ന ഫീച്ചര്‍ കേരളം മദ്യപാനത്തില്‍ ലോക റെക്കോഡ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ്. ബി.ബി.സി. സൈറ്റില്‍ ഫീച്ചറിനൊപ്പം കൊടുത്തിരിക്കുന്നത് നമ്മുടെ പ്രിയ നടന്‍ കള്ളച്ചിരിയോടെ വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കുന്ന ചിത്രമാണ്.

ഇതില്‍ സുകുമാര്‍ അഴീക്കോട് ക്ഷോഭിക്കാതിരിക്കാനാണ് പ്രിയ നടന്‍ ഖാദിയുടെയും അംബാസഡറാകാന്‍ സന്നദ്ധനായത്. മഹാത്മാഗാന്ധിയാണ് പണ്ടുമുതല്‍ക്കേ ഖാദിയുടെ ബ്രാന്‍ഡ് അംബാസഡര്‍. അദ്ദേഹം കാലഹരണപ്പെട്ട ബ്രാന്തന്‍ ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് മോഹന്‍ലാലിനെ സമീപിക്കേണ്ടിവന്നത്. കുറച്ചുകൂടി കഴിഞ്ഞാല്‍ പുതിയ തലമുറയിലെ നടിമാരെ ആരെയെങ്കിലും അംബാസഡറാക്കാം.

കേരളത്തിന്റെ ഇത്തരം സവിശേഷതകള്‍ ഒന്നൊന്നായി ലോകമെങ്ങും എത്തിക്കാന്‍ കഴിയുക അംബാസഡര്‍മാരെക്കാള്‍ കറസ്‌പോണ്ടന്‍റുമാര്‍ക്കാണ്. ബ്രാന്‍ഡ് കറസ്‌പോണ്ടന്‍റുമാര്‍ എന്ന പദവിയും നല്‍കാവുന്നതാണ്. സാക്ഷരത, ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസം, കുറഞ്ഞ മരണനിരക്ക് തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ട പഴഞ്ചന്‍ നേട്ടങ്ങളാണ്. പുതിയ മേഖലകളില്‍ നമ്മള്‍ എന്തെല്ലാം നേട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന മദ്യപാനത്തോളം ആകര്‍ഷകമാണ് ഏറ്റവും കൂടിയ ആത്മഹത്യാനിരക്കെന്ന ഖ്യാതി. ആന്ധ്രയും മറ്റും കാര്‍ഷിക ആത്മഹത്യയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയേക്കും. നമുക്ക് അങ്ങനെയുള്ള സെക്‌റ്റേറിയന്‍ നിലപാടല്ല ഉള്ളത്.

കര്‍ഷകനെന്നോ വിദ്യാര്‍ഥിയെന്നോ ഉള്ള വകഭേദം നമുക്കില്ല. വര്‍ഷം രണ്ടുമൂവായിരം ആളുകള്‍ റോഡില്‍ വാഹനമിടിച്ച് മരിച്ചുവീഴുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന സംസ്ഥാനമെന്നത് ചില്ലറ കാര്യമാണോ?ആഴ്ചയില്‍ മൂന്നു വിവാദങ്ങള്‍ മാധ്യമങ്ങളില്‍ ആര്‍ത്തിരമ്പുന്നത് വിനോദനികുതി കൊടുക്കാതെ ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശം വേറെയെവിടെയുണ്ട്. ഇരുചക്രവണ്ടിയില്‍ നിന്ന് വീണ് ചാവാതിരിക്കാന്‍ തലയില്‍ ഇരുമ്പുതൊപ്പി വെക്കണമെന്ന് പറഞ്ഞാല്‍, ചത്താലും വേണ്ടില്ല തൊപ്പി വെക്കില്ലെന്ന് പറയുന്നവര്‍ ലോകത്ത് മറ്റെവിടെയുണ്ട്?

നാട്ടില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ കീശയില്‍ മൊബൈല്‍ ഫോണുമായി പ്രകടനം നടത്തുന്നവര്‍ വേറെയെവിടെയുണ്ട്. വിലക്കയറ്റം ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഓഫീസിന് മുന്നിലെ റോഡ് അടച്ചുകെട്ടി പന്തലിട്ട് ഓട്ടന്‍തുള്ളലും മിമിക്രിയും നടത്തുന്നവര്‍ വേറെയെവിടെയുണ്ട് ? ഈ ഇനത്തില്‍ പെട്ട പ്രാന്തുകള്‍ നൂറെണ്ണം പെറുക്കിയെടുക്കാന്‍ ഒരു പ്രയാസവുമില്ല. ഇത് ലോകശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ ബ്രാന്‍ഡ് അംബാസഡറൊന്നും വേണ്ട. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ജനം കേരളം കാണാന്‍ ഇടിച്ചുവരും.

****

ആര്‍.എസ്.പി. എന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെ സി.പി.എമ്മിന്റെ സ്വീകരണമുറിയിലെ ബോണ്‍സായി ആക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. എല്ലാവര്‍ക്കും പരിചിതമല്ല സാധനം. കേട്ടാല്‍ എന്തോ പലഹാരമോ മറ്റോ ആണെന്ന് തോന്നിപ്പോകും. മനുഷ്യന്റെ ക്രൂരതയുടെ ഒരു പ്രതീകമാണ് ബോണ്‍സായി എന്നു കരുതുന്നവരുണ്ട്. വന്‍ വൃക്ഷമായി പടര്‍ന്നുപന്തലിക്കേണ്ട ചെടിയെ ഒരു കൊച്ചുചട്ടിയില്‍ നടുകയും മുളച്ചുവരുന്ന വേരുകളും ശിഖരങ്ങളുമെല്ലാം ക്രമേണ മുറിച്ചുമാറ്റുകയുമാണ് ചെയ്യുക. വളര്‍ച്ച ശാസ്ത്രീയമായി മുരടിപ്പിക്കുന്ന വിദ്യയാണിത്. കാലമെത്ര കഴിഞ്ഞാലും വൃക്ഷം ചട്ടിയിലെ ചെടിയായി അതേപടി നില്‍ക്കുന്ന കാഴ്ച ആസ്വദിക്കുക. എന്തൊരു ക്രൂരത. ആര്‍.എസ്.പി. യോട് സി.പി.എം. കാട്ടുന്നതും ഇതത്രെ. ചന്ദ്രചൂഡന്‍ പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല.

ലോക വിപ്ലവ പാര്‍ട്ടിയായി വളരേണ്ട ഒരു പാര്‍ട്ടിയെന്തേ ഇങ്ങനെ ഉപ്പ് സൂക്ഷിച്ച മണ്‍കലം പോലെ ദ്രവിച്ചുദ്രവിച്ച് ഇല്ലാതാകുന്നത് എന്ന് അന്തം വിട്ടവര്‍ക്കെല്ലാം ഇപ്പോഴാണ് സംഗതി പിടികിട്ടിയത്. ആര്‍.എസ്.പി. വളര്‍ന്ന് ആല്‍മരമായാല്‍ സി.പി.എം. എന്ന കുറ്റിച്ചെടിയെ അതില്ലാതാക്കിക്കളയുമെന്ന ഭീതി ന്യായംതന്നെ. അതാണ് സി.പി.എമ്മിന്റെ ബോണ്‍സായി ലൈനിന് കാരണം.

പാര്‍ട്ടിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തിലാണല്ലോ ചന്ദ്രചൂഡന്‍ സങ്കടം പ്രകടിപ്പിച്ചത്. എഴുപത് ചെറിയ പ്രായമല്ല. ജീവിത സായാഹ്നം എന്നൊക്കെ പറയാവുന്ന കാലം. തടിയും കൊമ്പുമെല്ലാം ഉണങ്ങി ദ്രവിച്ചുവീഴുന്നതിനേക്കാള്‍ ഭേദമാണല്ലോ സ്വീകരണമുറിയിലെ തണലില്‍ വെള്ളം നനഞ്ഞും പരിലാളനങ്ങള്‍ ഏറ്റുവാങ്ങിയും കഴിഞ്ഞുകൂടുന്നത്. ആലാവാനോ പറ്റിയില്ല, പിന്നെ നല്ലത് ബോണ്‍സായി ആകുകയാണ്. ആരും വെട്ടി വില്‍ക്കുകയില്ലെന്ന് സമാധാനിക്കാം.

****

മാത്യു ടി. തോമസ് മന്ത്രിയായിരുന്ന കാലത്തെപ്പോലെയല്ല ഇപ്പോള്‍ ഗതാഗതവകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. പറഞ്ഞത്രെ. നമ്മളാരും അത് കേട്ടിട്ടില്ല. മന്ത്രിസഭായോഗത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഏത് വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് മുഖ്യമന്ത്രി അറിയുന്നുണ്ട് എന്നതുതന്നെ ആശ്വാസകരമാണ്. ഇതിലൊന്നും മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ല. കാര്യങ്ങള്‍ അറിഞ്ഞുവെക്കുകയാണ് പ്രധാനം.

ഉദ്യോഗസ്ഥന്മാര്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ല, കൈക്കൂലി വാങ്ങുന്നു, ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല, സമയത്തിന് ജോലിക്ക് വരുന്നില്ല, സമയത്തിനു മുമ്പ് പോകുന്നു തുടങ്ങിയ എല്ലാ സംഗതികളും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗത്തിലല്ല, ചിലപ്പോള്‍ പൊതുയോഗത്തില്‍ത്തന്നെ മുഖ്യമന്ത്രിയിതെല്ലാം തുറന്നടിക്കുന്നുമുണ്ട്. വേറെയൊന്നും ചെയ്യുകയില്ല, ആരും പേടിക്കുകയേ വേണ്ട.

ഒളിഞ്ഞുനോട്ടങ്ങളില്‍ അഭിരമിക്കുന്ന കേരളം

സദാചാരത്തിന്റെ ഹിപ്പോക്രസിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. എല്ലാം അതിവരഹസ്യമാണിവിടെ. തുറന്ന സ്ത്രീപുരുഷ സൗഹൃദങ്ങള്‍, തുറന്ന സ്ത്രീ പുരുഷ പ്രണയങ്ങള്‍, അതിന്റെ സൗന്ദര്യാത്മകവും രാഷ്ട്രീയവും സര്‍ഗാത്മകവുമായ പൊതുദൃശ്യത ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.


സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും നേരേ നോക്കാന്‍, തുറന്നുപെരുമാറാന്‍ പക്വമാകുന്ന കേരളസമൂഹം എന്നാണ് സാധ്യമാവുക! ഇന്നും കേരളത്തിലെ സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നത് നമ്മെ ഒരുനൂറ്റാണ്ടു പിറകിലേക്ക് കൊണ്ടുപോകുന്നു. അതിരിടങ്ങള്‍ക്കപ്പുറത്തേക്ക്, നിശ്ചിത തീരുമാനങ്ങള്‍ക്കപ്പുറത്തേക്ക് കാലൊന്നെടുത്തു വെച്ചാല്‍, പുറപ്പെട്ടാല്‍ സമുദായത്തില്‍ നിന്ന് ഭ്രഷ്ടയാക്കപ്പെടുമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീയുടെ അവസ്ഥയില്‍ നിന്ന് എന്തുവലിയ വ്യത്യാസമാണ് പൊതുവില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളസ്ത്രീയുടെ ശാരീരികവും മാനസികവുമായ ജീവിതത്തിനുള്ളത്?
പഴയതും പുതിയതുമായ വിവിധതരം ഒളിനോട്ടങ്ങള്‍ക്കുള്ളിലൂടെയും ശരീരത്തിനു നേര്‍ക്കുള്ള അധിനിവേശങ്ങള്‍ക്കിടയിലൂടെയും എന്നിട്ടും സ്ത്രീകളും പെണ്‍കുട്ടികളും നടന്നുനീങ്ങുകയാണ്- വിദ്യാലയങ്ങളിലേക്ക്, തൊഴില്‍ സ്ഥലങ്ങളിലേക്ക്..... ബസ്സിനുള്ളിലേക്കും തീവണ്ടിയിലേക്കും തെരുവിലേക്കും മാര്‍ക്കറ്റിലേക്കുമൊക്കെ. എപ്പോഴും തനിക്കുചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന ഒളിക്കണ്ണുകള്‍ക്കും നോട്ടങ്ങള്‍ക്കുമിടയിലൂടെ തിക്കിത്തിരക്കി മുന്നോട്ടു നീങ്ങുകയാണ്.

പക്ഷേ, താന്‍ ഇഷ്ടപ്പെടുകയോ ആസ്വദിക്കുകയോ ചെയ്യാത്ത അക്രമാസക്തമായ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ നിവൃത്തിയുമില്ല. കാരണം അവള്‍ക്ക് ഹാജരാക്കാന്‍ കൃത്യമായ തെളിവുകളില്ല!
ഈ അഴുകിയ ഫ്യൂഡല്‍, മുതലാളിത്ത പുരുഷാധിപത്യ സമൂഹത്തെ മൊത്തം പ്രതിയാക്കി പോലീസിലോ കോടതിയിലോ കേസുകൊടുക്കാന്‍ സാധ്യവുമല്ല!

എന്നാല്‍ ഹോട്ടലിലെ ടോയ്‌ലറ്റില്‍ ഒളിക്യാമറയ്ക്കു മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് അറിയുന്ന അനുഭവത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ
നേര്‍ക്കുള്ള കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നല്‍കാനും പരാതിപ്പെടാനും വലിയ സാധ്യതയുണ്ട്.
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടിയുടെ അനുഭവം അത്രയും വലിയ ഒരു സാമൂഹിക പ്രശ്‌നത്തെയാണ് തെളിവുകളോടെ പോലീസ് അധികാരികള്‍ക്കും സര്‍ക്കാറിനും പൊതുസമൂഹത്തിനും മുമ്പില്‍ അവതരിപ്പിച്ചത്.
പോലീസ് വകുപ്പുമന്ത്രിയെക്കൊണ്ട് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കു മുന്നിലും മാപ്പുപറയിപ്പിക്കാന്‍ തക്ക വിധത്തിലുള്ള ആഭാസകരവും ക്രൂരവുമായ പ്രതികരണമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പരാതിപ്പെടാന്‍ ചെല്ലുന്നവരെ മര്‍ദിച്ച് നിശ്ശബ്ദരാക്കാനും ഇല്ലാതാക്കാനും വേണ്ടിയുള്ളതല്ല പോലീസ്. പോലീസ് ഇത്തരത്തില്‍, വിശേഷിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പെരുമാറില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് വലിയ ഉത്തരവാദിത്വമുണ്ടായിരിക്കേണ്ടതാണ്. കാരണം, എപ്പോഴെങ്കിലുമൊരിക്കലാണ് സ്ത്രീകള്‍, അല്ലെങ്കില്‍ സ്ത്രീകള്‍ക്കുവേണ്ടി വീട്ടുകാര്‍ ഇത്തരത്തില്‍ പരാതിപ്പെടാന്‍ മുമ്പോട്ടുവരുന്നത് എന്ന പ്രശ്‌നത്തെയും പരാതിപ്പെടാന്‍ പുറപ്പെടുമ്പോഴുള്ള സങ്കീര്‍ണതകളെയും പ്രത്യാഘാതങ്ങളെയുമാണ് ഇത് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത്.
ഈ പ്രശ്‌നത്തെത്തുടര്‍ന്ന്, ഇനിയും കേരളത്തിലെ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനും താമസിക്കാനുമൊക്കെയായി എത്തുന്ന നാട്ടുകാരും അല്ലാത്തവരുമായ സ്ത്രീകള്‍ക്ക് എന്തു സുരക്ഷിതത്ത്വമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുവരുത്തിയിട്ടുള്ളത് എന്നറിയാന്‍ സ്ത്രീകള്‍ക്ക് ആകാംക്ഷയുണ്ട്.

ഒളിഞ്ഞു നോക്കുന്ന മനസ്സ് പലതരത്തില്‍ ഇവിടെ എന്നും സജീവമായിരുന്നു. ആണ്‍കോയ്മാ സംസ്‌കാരത്തിന്റെ പൊതുഭാഗമായി സ്ത്രീശരീരത്തിനു നേരേയുള്ള ഒളിഞ്ഞു നോട്ടങ്ങള്‍ ലോകത്താകമാനമുള്ള സാഹിത്യത്തിലും നാടകത്തിലും ചിത്രകലയിലും സിനിമയിലുമെല്ലാം പ്രസരിച്ചു കിടക്കുന്നുണ്ടെന്ന് നമുക്കറിയാം.
''സ്ത്രീ എന്നും സാഹിത്യധാരണയില്‍ ഭോഗത്തിനുള്ള ഉപകരണം മാത്രമായിരുന്നു'' എന്ന് നമ്മുടെ എഴുത്തുകാരി ലളിതാംബിക അന്തര്‍ജനം എത്രയോ നേരത്തേ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

ഇന്ന് ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഈ ആനന്ദത്തിനുള്ള ഏറ്റവും ശക്തമായ ഉപാധികളായി ഉപയോഗിക്കപ്പെടുന്നത് ഇതിന്റെ സങ്കീര്‍ണമായ തുടര്‍ച്ചയും വികാസവുമാണ്. ഒരു ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ രൂപവത്കരിച്ചതുകൊണ്ടുമാത്രം പിഴുതെടുക്കാന്‍ പറ്റുന്നതല്ല ഇതിന്റെ വേരുകള്‍ എന്നു സാരം.

പല നാടുകളിലും സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ ഇടപഴകുന്ന സംസ്‌കാരം ബോധപൂര്‍വം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും കുറേയൊക്കെ മുന്നേറുകയും ചെയ്തിട്ടുണ്ട്. അതിനെ പാശ്ചാത്യം എന്നു വിളിച്ചു പുച്ഛിക്കുകയും പരിഹസിക്കുകയും പിന്നെ സദാചാരപ്രഭാഷണം നടത്തുകയും ചെയ്തിട്ട് കേരളീയര്‍ പഴയ ആ ഒളിഞ്ഞു നോട്ടത്തെത്തന്നെ മുറുകെ പുല്‍കിജീവിക്കുകയാണ്.
സദാചാരത്തിന്റെ ഹിപ്പോക്രസിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ് മലയാളികള്‍. എല്ലാം അതിവരഹസ്യമാണിവിടെ. തുറന്ന സ്ത്രീപുരുഷ സൗഹൃദങ്ങള്‍, തുറന്ന സ്ത്രീ പുരുഷ പ്രണയങ്ങള്‍, അതിന്റെ സൗന്ദര്യാത്മകവും രാഷ്ട്രീയവും സര്‍ഗാത്മകവുമായ പൊതുദൃശ്യത ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്. സ്ത്രീയും പുരുഷനും അതിവ രഹസ്യമായി സൗഹൃദങ്ങളുണ്ടാക്കുകയും പ്രണയബന്ധങ്ങളുണ്ടാക്കുകയും ചെയ്യുന്നത് ഒരുസമൂഹത്തിന്റെ സാംസ്‌കാരികമായ വികാസത്തെ ഒരുതരത്തിലും സഹായിക്കില്ല.

നമ്മള്‍ നമ്മുടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നഴ്‌സറി ക്ലാസ്സു മുതല്‍ വേര്‍തിരിച്ചിരുത്തുകയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകളുണ്ടാക്കുകയും ചെയ്യുന്നവരാണ്. ലൈംഗികവിദ്യാഭ്യാസം നല്‍കരുതെന്ന് വാശി പിടിക്കുന്നവരാണ്. കൗമാരമാകുന്നതോടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഈ വേര്‍തിരിക്കല്‍ അതിരൂക്ഷമായി കാത്തുസൂക്ഷിക്കുന്നവരാണ്.

സ്ത്രീകളെ സ്വതന്ത്രമായി സഞ്ചരിക്കാനോ പുരുഷനുമായി സ്വതന്ത്രമായി ആശയവിനിമയം ചെയ്യാനോ ഇടപെടാനോ അനുവദിക്കാത്ത കുടുംബ, മത, സാമൂഹിക സദാചാരമൂല്യങ്ങള്‍ക്ക് ഇളക്കം തട്ടാത്തിടത്തോളം രോഗാതുരവും അക്രമാസക്തവുമായ ഈ അവസ്ഥ തുടരുകതന്നെ ചെയ്യും.

പുരുഷന്റെ ആശ്വാസങ്ങള്‍ക്കും ആനന്ദാന്വേഷണങ്ങള്‍ക്കും പുറംസഞ്ചാരങ്ങള്‍ക്കും സ്വാതന്ത്ര്യാഭിരുചികള്‍ക്കും അനുകൂലമായി നിര്‍മിച്ചെടുത്ത ആധുനിക ഏകദാമ്പത്യകുടുംബങ്ങളില്‍ സ്ത്രീകള്‍ എന്തും സഹിക്കാന്‍ വിധിക്കപ്പെട്ട നിശ്ശബ്ദജീവികളാണ്.
സ്ത്രീയുടെ ശരീരത്തെ കേന്ദ്രീകരിച്ച പുരുഷന്റെ ആകാംക്ഷകളും സംശയങ്ങളും ഉപേക്ഷിക്കലുകളിലേക്കോ അക്രമത്തിലേക്കോ കൊലപാതകത്തിലേക്കോ വരെ നീണ്ടുചെല്ലുകയും ചെയ്യും. ഇന്ത്യയില്‍ കേരളത്തിലെ കുടുംബങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ (മാനസികവും വൈകാരികവുമായ അതിക്രമമടക്കം) നടക്കുന്നത് എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് (ഐ.സി.ആര്‍.ഡബ്ല്യു./ഐ.എന്‍.സി.എല്‍.ഇ.എന്‍. 2000). എന്തുകൊണ്ടാണ് നമ്മള്‍ ഈ വിധം ഗൗരവപൂര്‍വം ശ്രദ്ധിക്കാത്തത്? കുടുംബത്തിനു പുറത്താണെങ്കിലും ലൈംഗികാതിക്രമങ്ങള്‍ കൂടുകയല്ലാതെ കുറയുന്നില്ല.

തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും സ്വാശ്രയത്വത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ശേഷികള്‍ നേടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് കുറേയൊക്കെ സ്വയം തീരുമാനമെടുക്കാനും അസന്തുഷ്ടമായ കുടുംബത്തിനുള്ളില്‍ നിന്ന് സ്വയം രക്ഷിക്കാനും സാധ്യതകളുണ്ടാവും.
സ്ത്രീശരീരത്തെയും ലൈംഗികതയെയും ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന സദാചാരസംഹിതകളെ ചോദ്യം ചെയ്യാനും തള്ളിക്കളയാനും സ്ത്രീകള്‍ക്ക് കഴിയുകയും വേണം. സ്ത്രീയുടെ സമ്പൂര്‍ണവ്യക്തിത്വത്തിന്റെ ദൃശ്യത പൊതുസമൂഹത്തില്‍ സൃഷ്ടിച്ചെടുക്കണമെങ്കില്‍ സ്വന്തം ശരീരത്തിന്റെ മേലുള്ള സ്വയം നിര്‍ണയാവകാശം സ്ത്രീ ഏറ്റെടുത്തേ മതിയാവൂ. അത്തരത്തിലുള്ള നീക്കങ്ങള്‍ സ്ത്രീയുടെ ഇന്നത്തെ ശരീരഭാഷയെത്തന്നെ മാറ്റിത്തീര്‍ക്കും. ഒളിഞ്ഞുനോട്ടങ്ങള്‍ക്കു വിധേയപ്പെടാന്‍ വിസമ്മതിക്കുന്ന തരം സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ക്രിയാത്മകവും ഏറെ സജീവവുമായ പുതിയതരം ശരീരഭാഷയായിരിക്കും അത്.
സ്ത്രീപുരുഷ ബന്ധങ്ങളില്‍ അല്പം പോലും തുറവികളില്ലാതാകുമ്പോള്‍ സമൂഹത്തിന്റെ ഒളിഞ്ഞുനോട്ടങ്ങളെ ഭയന്നു ജീവിക്കേണ്ടിവരിക എന്ന അനിവാര്യദുരന്തം സംഭവിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താനെയും അയാളുടെ സഹപ്രവര്‍ത്തകയോ പരിചയക്കാരിയോ അഥവാ കുടുംബസുഹൃത്തോ ഒക്കെയായ ഒരു സ്ത്രീയേയും ഒളിച്ച് കാവലിരുന്ന് കണ്ടു പിടിച്ച ആകാംക്ഷയെ എന്തു പേരിട്ടുവിളിക്കണം എന്നെനിക്കറിയില്ല.

തുറന്ന ബന്ധങ്ങളിലെ സ്വകാര്യതയും രഹസ്യബന്ധങ്ങളിലെ സ്വകാര്യതയും ഏത് സന്ധിയില്‍ വെച്ചാണ് കൂട്ടിമുട്ടുന്നതെന്നും വഴി പിരിയുന്നതെന്നും നിശ്ചയമില്ല. അതെന്തായാലും പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷ ബന്ധങ്ങളില്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും അവര്‍ ആഗ്രഹിക്കുന്ന സ്വകാര്യത അവരുടെ അവകാശം തന്നെയാണ്. പോലീസിനോ മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ അതിലിടപെടാന്‍ അധികാരമില്ല.

എന്നാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോ? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ പോലീസും കോടതിയുമടക്കം രക്ഷിക്കുകയും പരസ്​പര ഇഷ്ടത്തോടെ ഒന്നിച്ചിരിക്കാനോ സംസാരിക്കാനോ ഒക്കെയായി പാര്‍ക്കിലോ ബീച്ചിലോ ഹോട്ടല്‍ മുറിയിലോ വീടിനുള്ളിലോ വെച്ച് കണ്ടുമുട്ടുന്ന സുഹൃത്തുക്കളെ, പ്രണയികളെ വേട്ടയാടുകയും പിടികൂടുകയും അപമാനിക്കുകയും ചെയ്യുന്നു.
ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടങ്ങളും ഗുരുതരമാംവിധം ഇടപെടല്‍ നടത്തുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. ചെങ്ങറ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന നൈറ്റ് വിജില്‍ സമരത്തില്‍ പങ്കെടുത്ത യുവ ഫെമിനിസ്റ്റായ ഗാര്‍ഗിയുടെയും നാടകപ്രവര്‍ത്തകയായ കനിയുടെയും നേര്‍ക്ക് ഫോക്കസ് ചെയ്ത ഒളിക്യാമറയുടെ കണ്ണുകള്‍ എത്ര വികൃതവല്‍ക്കരിച്ച കാഴ്ചകളാണ് നമ്മുടെ സ്വീകരണമുറികളിലെത്തിച്ചത്!

തന്നെ ഇഷ്ടപ്പെടുന്ന സ്ത്രീയോടൊപ്പം ഇരിക്കാനോ കിടക്കാനോ നിത്യാനന്ദസ്വാമികള്‍ക്ക് അവകാശവും സ്വാതന്ത്ര്യവുമില്ലെന്ന് സമൂഹം ശഠിക്കുന്നു! ഇങ്ങനെ വിചാരിക്കുന്നതും പറയുന്നതും എന്തൊരുതരം മനുഷ്യത്വമില്ലായ്മയാണ്!

എന്തായാലും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ ബുദ്ധിപരമായോ വൈകാരികമായോ ശാരീരികമായോ ഉണ്ടാകാവുന്ന വ്യത്യസ്തമായ പല തരം ആകര്‍ഷണങ്ങളെയും ആരാധനകളെയും സ്‌നേഹബന്ധങ്ങളെയും ഗാഢസൗഹൃദങ്ങളെയും സമൂഹവും മാധ്യമങ്ങളും അതിന്റെ ഒളിഞ്ഞുനോക്കുന്ന കണ്ണിലൂടെ ഒരേനിറത്തില്‍ ഒരേരൂപത്തില്‍ മാത്രം കാണുകയും ചിത്രീകരിക്കുകയും ചെയ്യുന്നത് സമൂഹത്തില്‍ തുറന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ക്കുള്ള സാധ്യതകളെയും ജനാധിപത്യപരമായ പ്രക്രിയകളെയും ഇല്ലാതാക്കാനേ സഹായിക്കൂ.

ഉത്തരവാദിത്തം രാഷ്ട്രീയകക്ഷികള്‍ക്ക്‌

എം.എന്‍. കാരശ്ശേരി


ഉത്തരവാദിത്തം രാഷ്ട്രീയകക്ഷികള്‍ക്ക്


സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ ശത്രു ജനാധിപത്യമാണ്. അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്


1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.

ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.

ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.

ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി. ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........

കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം! അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:

1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.

2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.

ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.

വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.

ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.

മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(ര്ൗൗുൃഹറള്‍ ്യ്ാഹറഹരീ) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (ിവാഹഷഹ്ുീ ്യ്ാഹറഹരീ) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.

പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!

''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.

സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.

തീവ്രവാദത്തിന്റെ നാള്‍വഴികള്‍-2

എം.എന്‍. കാരശ്ശേരി


കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.
1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു.
'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന് യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന്ന് സര്‍വസന്നാഹങ്ങളോടും കൂടി അമേരിക്കയില്‍ നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!



കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''
ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി. വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.
ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.
ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.
ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.
2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.
സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.
മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.
ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.
ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...
അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!
സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.
ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.
1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.
മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.
ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.
ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.
ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.
മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.

തീവ്രവാദത്തിന്റെ നാള്‍വഴികള്‍-1

എം.എന്‍. കാരശ്ശേരി


എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.



''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.

ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.

മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!

സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.

ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.

1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.

ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.

ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.

1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.

ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.

വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.

ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്​പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്​പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.

ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.

ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.

ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.

കേരളീയ നവോത്ഥാനം: ഗാന്ധിസത്തിന്‍റെയും മാര്‍ക്‌സിസത്തിന്‍റെയും പങ്ക്‌

നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയെയും ലോകവീക്ഷണത്തെയും മാറ്റിമറിക്കാന്‍ പ്രാപ്‌തമായ സാംസ്‌കാരിക ഉണര്‍വ്‌ എന്ന നിലയക്ക്‌ നവോത്ഥാനത്തിന്റെ ആത്മമുദ്രയാണ്‌ ചോദ്യം ചെയ്യല്‍. പതിന്നാലാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ആരംഭിച്ച യൂറോപ്യന്‍ നവോത്ഥാനം കലാസാഹിത്യ ചിന്താരംഗങ്ങളിലെ പുത്തനുണര്‍വുകളുമായാണ്‌ തുടങ്ങിയതെങ്കിലും, അത്‌ ക്രമേണ ദര്‍ശനത്തിന്റെയും ശാസ്‌ത്രത്തിന്റെയും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയുമെല്ലാം മേഖലകളിലേക്ക്‌ സംക്രമിച്ചു. സമസ്‌ത രംഗങ്ങളിലും സ്വതന്ത്ര ചിന്തയും യുക്തി വിചാരവും അത്‌ പ്രോത്സാഹിപ്പിച്ചു. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ വ്യവസ്ഥയും പള്ളിമേധാവിത്വവും അവയുടെ ഉത്‌പന്നമായ ലോകവീക്ഷണവും നിശിതവിചാരണയ്‌ക്ക്‌ വിധേയമാക്കുന്നതിന്‌ നവോത്ഥാന ചിന്തകള്‍ കളമൊരുക്കി. 
യൂറോപ്യന്‍ നവോത്ഥാനം ആരംഭിച്ച്‌ നാലു പതിറ്റാണ്ട്‌ കഴിഞ്ഞാണ്‌ ഇന്ത്യയില്‍ നവോത്ഥാനം തളിരിടുന്നത്‌. ബംഗാളില്‍ റാം മോഹന്‍ റോയ്‌, ദ്വാരകനാഥ്‌ ടാഗോര്‍, ദേവേന്ദ്രനാഥ്‌ ടാഗോര്‍, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയവരും ഗുജറാത്ത്‌ – മഹാരാഷ്‌ട്രാ മേഖലയില്‍ ഡോ. ആത്മാറാം പാണ്ഡുരംഗ്‌, ഗോവിന്ദ റാനഡെ, ജ്യോതിറാവു ഫുലെ, ബി ആര്‍ അംബേദ്‌കര്‍ എന്നിവരും പഞ്ചാബില്‍ മാസ്റ്റര്‍ താരാസിംഗും തമിഴുനാട്ടില്‍ ഇ വി രാമസ്വാമി നായ്‌ക്കരും കേരളത്തില്‍ ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, പണ്ഡിറ്റ്‌ കറുപ്പന്‍, ബ്രഹ്മാനന്ദ ശിവയോഗി, വക്കം മൗലവി, വാഗ്‌ഭടാനന്ദന്‍ തുടങ്ങിയവരും നവോത്ഥാനത്തെ മുന്നോട്ടുനയിച്ചു.

യൂറോപ്പിലായാലും ഇന്ത്യയിലായാലും ജനങ്ങളെ `പ്രജ’ എന്നതില്‍ നിന്ന്‌ `വ്യക്തി’യിലേക്ക്‌ പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയക്ക്‌ തുടക്കം കുറിച്ചത്‌ നവോത്ഥാനമാണ്‌. രാജാവിന്റെയോ മതകേന്ദ്രത്തിന്റെയോ അസ്വതന്ത്രപ്രജയല്ല, സ്വതന്ത്രവ്യക്തിയാണ്‌ ഓരോരുത്തരുമെന്ന ബോധം നവോത്ഥാനം കാഴ്‌ചവെച്ചു. മറ്റുപലതുമെന്ന പോലെ, ആളുകളുടെ സ്വതന്ത്രവ്യക്തിത്വത്തിന്റെ തീക്ഷ്‌ണമായ പ്രകാശനം കൂടിയായിരുന്നു യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായ ഫ്രഞ്ച്‌ വിപ്ലവം. സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന്‍ എല്ലായിടത്തും അസ്വതന്ത്രനാണെന്ന റൂസ്സോയുടെ നിരീക്ഷണം മനുഷ്യന്റെ സ്വതന്ത്ര വ്യക്തിത്വത്തിനു വേണ്ടിയുള്ള അഭിവാഞ്‌ഛയുടെ പ്രതിഫലനമായിരുന്നു. മധ്യകാലത്ത്‌ മതംപോലുള്ള അധികാര സ്ഥാപനങ്ങള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ചു പോന്ന സംഘവ്യക്തിത്വം നവോത്ഥാനകാലത്ത്‌ ചോദ്യം ചെയ്യപ്പെട്ടു. ശാസ്‌ത്ര മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായ പ്രബുദ്ധതാഘട്ടത്തില്‍ അത്തരം ചോദ്യം ചെയ്യലുകള്‍ കൂടുതല്‍ തീവ്രവും നിശിതവുമായി. മതവും ദൈവവുമല്ല, മനുഷ്യനാണ്‌ പ്രധാനം എന്ന വീക്ഷണം ബലപ്പെട്ടു. ഭരണത്തില്‍ മതവും ദൈവവും വേണ്ട, മനുഷ്യന്‍ മതി എന്നിടത്തേയ്‌ക്ക്‌ കാര്യങ്ങള്‍ വളര്‍ന്നു. വിശ്വാസാധിഷ്‌ഠിത മതാത്മക വീക്ഷണം ശാസ്‌ത്രാധിഷ്‌ഠിത മതനിരപേക്ഷ വീക്ഷണത്തിന്‌ വഴിമാറി.

അത്തരം വഴിമാറ്റം ഭാരതീയ നവോത്ഥാനത്തിലും അതിന്റെ ഭാഗമായ കേരളീയ നവോത്ഥാനത്തിലും ഉണ്ടായിരുന്നെങ്കിലും, ജാതീയമായ നൃശംസതകള്‍ കൊടികുത്തിവാണ നമ്മുടെ രാജ്യത്ത്‌ നവോത്ഥാന നായകരുടെ ശ്രദ്ധ മതദുരാചാരങ്ങളിലെന്നപോലെ ജാതിഭ്രാന്തിലും പതിഞ്ഞു. കേരളത്തില്‍ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനുമൊക്കെ ഈഷല്‍ ഭേദങ്ങളോടെ ജാതിരഹിത സമൂഹം എന്ന കാഴ്‌ചപ്പാട്‌ മുന്നോട്ടു വെച്ചവരാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ നാമ്പെടുത്ത കേരളീയ നവോത്ഥാനത്തിന്റെ പ്രഥമഘട്ടം ജാതീയ ഉന്മാദങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ കാലമായിരുന്നു. വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും അധ:കൃതജാതിക്കാരുടെ സഞ്ചാര – ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള സമരങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ആ സമരങ്ങള്‍ക്കു ഊര്‍ജം പകര്‍ന്ന ആശയലോകം പ്രധാനമായും ഗുരുദേവനുള്‍പ്പെടെയുള്ള നവോത്ഥാന സാരഥികളുടെ സംഭാവനയായിരുന്നെങ്കിലും, ദേശീയ തലത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന താദൃശ ഉണര്‍വുകള്‍ കൂടി അവയ്‌ക്ക്‌ വീര്യം പകര്‍ന്നു. അയിത്തത്തിനും അസ്‌പൃശ്യതയ്‌ക്കുമെതിരെ മഹാത്മാഗാന്ധി സ്വീകരിച്ച നിലപാടും ആ പോരാട്ടങ്ങളെ നിര്‍ണായകമായി സ്വാധീനിച്ചു. വൈക്കം സത്യഗ്രഹത്തിനു അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞ ഗാന്ധിജി ആ പ്രക്ഷോഭഭൂമിയില്‍ നേരിട്ട്‌ എത്തുകവരെ ചെയ്‌തു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമത്രേ മഹാറാണിക്ക്‌ നിവേദനം നല്‍ കാന്‍ മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്ത്‌ നിന്നു തിരുവനന്തപുരത്തേയ്‌ക്ക്‌ ജാഥ സംഘടിപ്പിക്കപ്പെട്ടത്‌.

ജാതീയ മര്‍ദനങ്ങള്‍ക്കെതിരെയുള്ള കേരളീയ പോരാട്ടങ്ങള്‍ക്കു ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു എന്നു അംഗീകരിക്കുമ്പോള്‍ തന്നെ, കേരളീയ നവോത്ഥാനം ഉള്‍പ്പെടെ ഭാരതീയ നവോത്ഥാനത്തെ പൊതുവില്‍ പിറകോട്ടടിപ്പിക്കുന്ന ചില ചിന്തകളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായില്ലേ എന്ന ചോദ്യം അപ്രസക്തമല്ല. ഖിലാഫത്ത്‌ പ്രസ്ഥാനത്തോട്‌ ഗാന്ധിജി കൈക്കൊണ്ട സമീപനം ഇത്തരുണത്തില്‍ പരിശോധനാര്‍ഹമാണ്‌. ലക്ഷ്യം മാത്രമല്ല, മാര്‍ഗവും നന്നായിരിക്കണം എന്ന തത്ത്വം മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്ന മഹാത്മാവ്‌ ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ ആ തത്ത്വം കൈവെടിഞ്ഞു. ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും മുസ്‌ലീങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്‌ ഗാന്ധിജി ഖിലാഫത്ത്‌ പ്രക്ഷോഭത്തെ നിസ്സഹകരണ പ്രസ്ഥാനവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചത്‌. ചരിത്രപരമായ അനിവാര്യത എന്ന നിലയ്‌ക്ക്‌ ഊര്‍ദ്ധശ്വാസം വലിക്കുന്ന ഒരു മതാധികാരകേന്ദ്രത്തെ താങ്ങിനിര്‍ത്തുകയായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനക്കാരുടെ ഉന്നം. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം സ്വയം മതനിരപേക്ഷമായ കാഴ്‌ചപ്പാട്‌ പുലര്‍ത്തുമ്പോള്‍ അതിനെതിരായ ഒരു പ്രസ്ഥാനത്തെ കൂട്ടുപിടിക്കുക എന്ന അബദ്ധമാണ്‌ ഗാന്ധിജിയുടെ ഭാഗത്ത്‌ നിന്നുണ്ടായത്‌. അക്കാലത്ത്‌ മതനിരപേക്ഷ ദേശീയതയോടൊപ്പം നിന്ന മുഹമ്മദലി ജിന്ന, ഖിലാഫത്ത്‌ വാദികളായ മുല്ലമാരോടുള്ള ഗാന്ധിജിയുടെ സമീപനത്തെ വിമര്‍ശിച്ചിരുന്നു. മതവും രാഷ്‌ട്രീയവും കൂട്ടിക്കലര്‍ത്തുന്നത്‌ വിപരീതഫലമുളവാക്കുമെന്ന ജിന്നയുടെ വാദം ഗാന്ധിജി ചെവിക്കൊണ്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ദേശീയതയും മതയാഥാസ്ഥിതികതയും കൈകോര്‍ക്കുന്നത്‌ സ്വാതന്ത്ര്യ സമരത്തിന്‌ സഹായകമാകുമെന്നു ഗാന്ധിജി വിശ്വസിച്ചു.

ദേശീയത്വവും മതയാഥാസ്ഥിതികത്വവും തമ്മിലുള്ള കൂട്ടുകെട്ട്‌, വാസ്‌തവത്തില്‍, നവോത്ഥാനത്തില്‍നിന്നുള്ള പിറകോട്ടടിയായിരുന്നു. ദേശീയതലത്തില്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന മൗലാനാമുഹമ്മദലി 1923ല്‍ കോകനദ കോണ്‍ഗ്രസ്സില്‍ ചെയ്‌ത അദ്ധ്യക്ഷ പ്രസംഗം ശ്രദ്ധിച്ചാല്‍ ഇത്‌ മനസ്സിലാവും. മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ ദേശീയമായി ഏകീകരിക്കപ്പെടുന്ന ഒരിന്ത്യയായിരുന്നില്ല മൗലാനയുടെ ലക്ഷ്യം. അദ്ദേഹം ഇന്ത്യയെ കണ്ടത്‌ `മതങ്ങളുടെ ഫെഡറേഷ’നായാണ്‌. `യുനൈറ്റഡ്‌ സ്റ്റെയ്‌റ്റ്‌സ്‌ ഓഫ്‌ ഇന്ത്യ’യ്‌ക്കു പകരം `യുനൈറ്റഡ്‌ ഫെയ്‌ത്‌സ്‌ ഓഫ്‌ ഇന്ത്യ’ എന്ന വീക്ഷണമത്രേ അദ്ദേഹം മുന്നോട്ടു വെച്ചത്‌. 1928ല്‍ കല്‍ക്കത്തയില്‍ നടന്ന ഖിലാഫത്ത്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: `ലോകം വിഭജിക്കപ്പെട്ടിരിക്കുന്നത്‌ രണ്ടായിട്ടാണ്‌ – ഇസ്‌ലാമിന്റെ ലോകമായും കാഫിറുകളുടെ ലോകമായും. എല്ലാ മുസ്‌ലീങ്ങളും സഹോദരന്മാരാണെന്ന്‌ അല്ലാഹുവിന്റെ പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കാഫിറുകള്‍ ഒരു സമുദായവും മുസ്‌ലീങ്ങള്‍ മറ്റൊരു സമുദായവുമാണെന്ന്‌ മഹാത്മാഗാന്ധിയെയും മാളവ്യയെയും ഞാന്‍ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടോ? ലോകം ദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു അവരെന്തിനു പറയുന്നു? തെറ്റായ ധാരണകളാണ്‌ അത്തരമൊരു സിദ്ധാന്ത (ദേശീയത)ത്തിലേക്ക്‌ നയിക്കുന്നത്‌.’

മതാതീതമായ മാനവസാഹോദര്യത്തിനും സങ്കുചിത മതവികാരങ്ങളെ മറികടക്കുന്ന മതനിരപേക്ഷ ദേശീയതയക്കും പകരം, മേല്‍പ്രസംഗത്തില്‍ നിന്നു വ്യക്തമാകുന്നത്‌ പോലെ, ഖിലാഫത്ത്‌ പ്രക്ഷോഭം ഉത്‌പാദിപ്പിച്ചത്‌ മതാന്ധതയും വര്‍ഗീയതയുമാണ്‌. അതിന്റെ ശക്തമായ പ്രതിഫലനം കേരളത്തിലുമുണ്ടായി. തെക്കന്‍ കേരളത്തില്‍ നാരായണഗുരുവും ചട്ടമ്പിസ്വാമികളും വക്കം മൗലവിയും മറ്റും മത – ജാതി ദുര്‍വാശിക്കെതിരില്‍ പോരാടിക്കൊണ്ടിരിക്കെ, മലബാറില്‍ 1921ല്‍ കലാപം നടന്നു. മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും വ്യവഹരിക്കപ്പെട്ട ആ പ്രക്ഷോഭത്തിന്റെ മൂലഹേതുക്കള്‍ സാമ്രാജ്യത്വത്തോടും ജന്മിത്വത്തോടുമുള്ള വിരോധമായിരുന്നെങ്കിലും, അത്‌ പൊടുന്നനെ വര്‍ഗീയതയിലേക്കു വഴിമാറി. അക്കാര്യം ഇ എം എസ്‌ പോലും മറച്ചുവെച്ചിട്ടില്ല. ഖിലാഫത്ത്‌ പ്രക്ഷോഭത്തിലൂടെ മുസ്‌ലീങ്ങളെ ദേശീയ പ്രസ്ഥാനത്തിലേക്കു നയിക്കാനുള്ള ഗാന്ധിജിയുടെ അടവ്‌ അവിടെയും പിഴക്കുകയായിരുന്നു. ഖിലാഫത്ത്‌ പ്രക്ഷോഭം മുസ്‌ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തില്‍ സൃഷ്‌ടിച്ചത്‌ സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്‌ഛ എന്നതിലേറെ അന്ധമായ മതവികാരമായിരുന്നു. അത്‌ മലബാര്‍ കലാപത്തിന്‌ ഹിന്ദുവിരുദ്ധതയുടെ നിറം നല്‍കി. മലബാര്‍ കലാപത്തിലെ യഥാര്‍ഥ വില്ലന്‍ ഖിലാഫത്ത്‌ പ്രസ്ഥാനമായിരുന്നുവെന്നു കേംബെല്‍ കേര്‍, സര്‍ തിയഡോര്‍ മോറിസണ്‍ തുടങ്ങി പലരും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ജനങ്ങളുടെ മതവികാരം മതനിരപേക്ഷ ലക്ഷ്യങ്ങള്‍ക്കുപയോഗിക്കുക എന്ന ഗാന്ധിയന്‍ സമീപനം അഖിലേന്ത്യാതലത്തിലും കേരളത്തിലും ദോഷം ചെയ്‌തു. മതങ്ങളുടെ ദുഷ്‌പ്രഭാവവും ദു:സ്വാധീനവും പരമാവധി കുറയ്‌ക്കാനാണ്‌ നവോത്ഥാന പ്രക്രിയ ഉപകരിക്കേണ്ടതെങ്കില്‍, രാഷ്‌ട്രീയത്തില്‍ മതവികാരത്തിന്‌ ഇടംനല്‍കുന്ന ഗാന്ധിജിയുടെ സമീപനം അവ രണ്ടും വര്‍ദ്ധിപ്പിക്കുന്നതിലേക്കാണ്‌ നയിച്ചത്‌. ലിബറല്‍ ഇസ്‌ലാമിനു പകരം യാഥാസ്ഥിതിക ഇസ്‌ലാമിനു സാധൂകരണം നല്‍കുന്നതിന്‌ അത്‌ വഴിവെച്ചു. ഖിലാഫത്ത്‌ പോലുള്ള മതാധികാര കേന്ദ്രങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ്‌ ഉത്തമ മുസ്‌ലിമിന്റെ കടമയെന്ന ആപത്‌കരബോധം അത്‌ സൃഷ്‌ടിച്ചു. ആ അര്‍ത്ഥത്തില്‍ ഗാന്ധിസം കേരളീയ നവോത്ഥാനത്തിനു ക്ഷീണമേല്‍പിച്ചു എന്നു വിലയിരുത്തുന്നത്‌ തെറ്റാവില്ല.

കേരളീയ നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു ഘടകമത്രേ മാര്‍ക്‌സിസം. സോഷ്യലിസവും മാര്‍ക്‌സിസവും മലയാളക്കരയില്‍ പരിചയപ്പെടുത്തപ്പെട്ടത്‌ പോയ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്‌. ബാരിസ്റ്റര്‍ എം കെ നാരായണപിള്ള 1907ല്‍ `സമഷ്‌ടിവാദ’ത്തെക്കുറിച്ച്‌ തിരുവനന്തപുരത്ത്‌ നടത്തിയ പ്രസംഗമാണ്‌, ഒരു പക്ഷേ, കേരളത്തില്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രാരംഭബിന്ദു. തുടര്‍ന്നു 1912 സ്വദേശാഭിമാനി കെ രാമകൃഷ്‌ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തി. പിന്നെയും രണ്ടരപതിറ്റാണ്ടു കഴിഞ്ഞാണ്‌ മാര്‍ക്‌സിസത്തിന്റെ സംഘടിത രൂപത്തിനു ഇവിടെ ബീജാവാപം നടന്നത്‌. പി കൃഷ്‌ണപിള്ള, ഇ എം എസ്‌, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ തുടങ്ങിയവര്‍ 1937ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യഘടകം രൂപവത്‌കരിച്ചു. അപ്പോഴേക്കും കേരളീയ നവോത്ഥാനം അതിന്റെ രണ്ടാംഘട്ടത്തിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞിരുന്നു. ജാതി-മതഭ്രാന്തുകള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ നാഴികക്കല്ലുകളായ അരുവിപ്പുറം പ്രതിഷ്‌ഠയും, വൈക്കം – ഗുരുവായൂര്‍ സത്യഗഹങ്ങളും പിന്നിട്ട കേരളീയ സമൂഹത്തില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത്‌ വര്‍ഗം എന്ന സങ്കല്‍പനം മാര്‍ക്‌സിസം മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ്‌ മതനിരപേക്ഷ ദേശീയതയിലൂന്നിയപ്പോള്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഒരുപടികൂടി കടന്നു വര്‍ഗാധിഷ്‌ഠിതമതനിരപേക്ഷതയില്‍ അടിവരയിട്ടു. നാരായണ ഗുരുവിനെപ്പോലുള്ളവര്‍ തുടങ്ങിവെച്ച ചോദ്യം ചെയ്യല്‍ കൂടുതല്‍ ശക്തമായ ഒരു ദര്‍ശനത്തിന്റെ പിന്‍ബലത്തില്‍ അവര്‍ തുടര്‍ന്നു. നിലവിലുള്ള സാമൂഹിക വ്യവസ്ഥയെയും ആശയലോകത്തെയും അവര്‍ തകിടം മറിക്കുന്നു എന്ന ആശങ്ക നാല്‍പ്പതുകളിലും അമ്പതുകളിലും കേരളത്തില്‍ ശക്തമായിരുന്നു. പ്രസ്‌തുത ആശങ്കയുടെ രാഷ്‌ട്രീയ പ്രതിഫലനമായിരുന്നു മത-ജാതി ശക്തികളുടെ പൂര്‍ണ പിന്തുണയോടെ 1959ല്‍ അരങ്ങേറിയ `വിമോചന സമരം’. കേരളീയ സമൂഹത്തിലെ `സ്റ്റാറ്റസ്‌കോ’ അമ്പതുകളില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അട്ടിമറിച്ചു എന്നത്‌ അവിതര്‍ക്കിതമാണ്‌. ജാതിവിവേചനത്തിന്റെ ദൂരീകരണത്തിനു മര്‍ദിതജാതികളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റംവേണമെന്ന മാര്‍ക്‌സിസ്റ്റ്‌ വീക്ഷണം കേരളീയ നവോത്ഥാനത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പീഡിത ജാതിക്കാരെ പൊതുമണ്ഡലത്തിലേക്കു ഒരതിരുവരെ എത്തിക്കുമെങ്കിലും, അവരുടെ പൊതുജീവിത പ്രവേശം കൂടുതല്‍ സാര്‍ഥകമാകാന്‍ സാമ്പത്തികമേഖലാ പ്രവേശം കൂടി അനുപേക്ഷണീയമാണെന്ന തിരിച്ചറിവ്‌ പ്രദാനം ചെയ്യാന്‍ മാര്‍ക്‌സിസത്തിനു കഴിഞ്ഞു.

നവോത്ഥാനത്തിന്റെ ഭാഗമായ മതപരിഷ്‌കരണം ഭൂരിപക്ഷ സമുദായത്തില്‍ മാത്രം ഒതുങ്ങിപ്പോവാതിരിക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ശ്രദ്ധിച്ചു എന്നതും സ്‌മരണീയമാണ്‌. എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഉയര്‍ന്നുവന്ന `ശരീഅത്ത്‌’ വിവാദത്തില്‍ അവര്‍ സ്വീകരിച്ച നിലപാട്‌ അതിന്റെ തെളിവത്രേ. സ്‌ത്രീവിരുദ്ധതയുടെ അംശങ്ങള്‍ സമൃദ്ധമായി കലര്‍ന്ന മുസ്‌ലിം വ്യക്തി നിയമത്തെ വിമര്‍ശനാത്മകമായി സമീപിച്ച സുപ്രീംകോടതി വിധി (ഷാബാനു ബീഗം കേസ്‌, 1985)ക്കെതിരില്‍ മുസ്‌ലീം മതയാഥാസ്ഥിതികത്വം നടത്തിയ പടപ്പുറപ്പാടിനെ ശക്തമായി നേരിടാന്‍ മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനം രംഗത്തിറങ്ങി. വ്യക്തിനിയമങ്ങളില്‍ ദൈവികത ആരോപിച്ച്‌ ലിംഗവിവേചനത്തെ ന്യായവത്‌കരിക്കുന്ന മതപൗരോഹിത്യത്തെ അവര്‍ നിര്‍ഭയം ചോദ്യം ചെയ്‌തു. ആ ധീരമായ ഇടപെടല്‍ ധനാത്മകഫലം ഉളവാക്കി. തങ്ങള്‍ `ദൈവികത്വ’ത്തിന്റെ പേരില്‍ ന്യായീകരിച്ച സ്‌ത്രീവിരുദ്ധ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ `ചില അപാകങ്ങള്‍’ ഉണ്ടെന്നു സമ്മതിക്കാന്‍ പില്‍ക്കാലത്ത്‌ മതമൗലിക – യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ നിര്‍ബന്ധിതരായി.

ലിംഗനീതിനിഷേധപരമായ വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മതവര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധത്തിനെതിരെയും എണ്‍പതുകളില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആഞ്ഞടിച്ചു. ജനങ്ങളെ മതച്ചങ്ങലകളില്‍ തളയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന സന്ദേശം സംസ്ഥാനത്ത്‌ ശക്തമായി മാറ്റൊലിക്കൊണ്ട കാലയളവായിരുന്നു അത്‌. ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ സമുദായങ്ങളിലും പെട്ട പിന്തിരിപ്പന്‍ ആശയഗതിക്കാര്‍ക്കെതിരില്‍ മുഖ്യധാരാ മാര്‍ക്‌സിസ്റ്റ്‌ സംഘടന അന്ന്‌ ഉറച്ച നിലപാട്‌ കൈക്കൊണ്ടു.

പക്ഷേ ആ ദിശയില്‍ ഏറെ മുന്നോട്ടുപോകാന്‍ മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനം കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും അവരും കീഴടങ്ങുന്ന ദുരന്തദൃശ്യങ്ങള്‍ക്കാണ്‌ തൊണ്ണൂറുകള്‍തൊട്ട്‌ കേരളം സാക്ഷ്യം വഹിച്ചത്‌. മതമൗലിക വാദപരവും മതതീവ്രവാദപരവുമായ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ ബാധ്യസ്ഥരായ അവര്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കു വശംവദരായി മത-വര്‍ഗീയ ദുശ്ശക്തികളുമായി സന്ധി ചെയ്യുകയെന്ന പതനത്തിലെത്തി. ഭൂരിപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തെ വിമര്‍ശിക്കുമ്പോഴും ന്യൂനപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തെ നഗ്നമായി പ്രീണിപ്പിക്കാന്‍ അവര്‍ മടിച്ചില്ല. നവോത്ഥാനമൂല്യങ്ങള്‍ക്കു കടകവിരുദ്ധമായ ഈ പ്രീണനനയമത്രേ അരവ്യാഴവട്ടക്കാലമെങ്കിലുമായി അവര്‍ പിന്തുടരുന്നത്‌. കേരളത്തില്‍ മാര്‍ക്‌സിസത്തിന്റെ പ്രഥമ ദശകങ്ങളില്‍ ആ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ സ്വീകരിച്ച നവോത്ഥാനാനുകൂല സമീപനത്തെ തകിടം മറിക്കുന്ന ഈ പിഴച്ച നയത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിലാണ്‌ മാര്‍ക്‌സിസ്റ്റ്‌ പക്ഷം ന്യായീകരിക്കുന്നത്‌. ന്യൂനപക്ഷ മതമൗലിക സംഘങ്ങള്‍ സാമ്രാജ്യത്വവിരുദ്ധമാണെന്നും സാമ്രാജ്യത്വത്തിനും നവ അധിനിവേശത്തിനുമെതിരില്‍ അവയോട്‌ സഹകരിക്കുന്നത്‌ തെറ്റല്ലെന്നും അവര്‍ വാദിക്കുന്നു. 1920കളില്‍ മഹാത്മാഗാന്ധിക്കുപറ്റിയ അബദ്ധം മറ്റൊരു രീതിയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ആവര്‍ത്തിക്കുകയാണ്‌. ഗാന്ധിജിക്കു വേണ്ടിയിരുന്നത്‌ ദേശീയ പ്രക്ഷോഭത്തില്‍ ന്യൂനപക്ഷത്തിന്റെ പങ്കാളിത്തമായിരുന്നെങ്കില്‍, മാര്‍ക്‌സിസ്റ്റുകാര്‍ക്കു വേണ്ടത്‌ തെരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ മതമൗലികവിഭാഗങ്ങളുടെ സമ്മതിദാനവും തദ്വാരാ അധികാരാരോഹണവുമാണെന്ന വ്യത്യാസമേയുള്ളൂ.

മാര്‍ക്‌സിസ്റ്റ്‌ സംഘടനയുടെ അധികാരത്തോടുള്ള അത്യാര്‍ത്തിയില്‍ ബലിയാടാവുന്നത്‌ കേരളീയ നവോത്ഥാനമാണ്‌. ന്യൂനപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തോട്‌ അനുവര്‍ത്തിക്കുന്ന പ്രീണനനയം ഭൂരിപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തിന്‌ സാധൂകരണമായി ഭവിക്കുന്നു. ന്യൂനപക്ഷ സമുദായത്തിലെ പ്രതിലോമകാരികളുടെ രോഷത്തിനും കടന്നാക്രമണത്തിനും സമീപകാലത്ത്‌ ഇരയായ തസ്‌ലീമാ നസ്‌റീനു വേണ്ടി രണ്ടുവാക്കു ഉരിയാടാന്‍ പോലും കേരളത്തിലെ മുഖ്യധാരാ മാര്‍ക്‌സിസത്തിനു സാധിച്ചില്ല. അതേസമയം ഭൂരിപക്ഷ സമുദായത്തിലെ മതവലതുപക്ഷത്തിന്റെ ചെയ്‌തികള്‍ക്കെതിരില്‍ അവര്‍ വാഗ്‌യുദ്ധം നടത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ നവോത്ഥാന വിരുദ്ധ ശക്തികളെ തലോടുകയോ താഡിക്കുകയോ ചെയ്യുന്ന മാര്‍ക്‌സിസ്റ്റ്‌ അവസരവാദം കേരളത്തെ മുക്കാല്‍ നൂറ്റാണ്ട്‌ പിറകിലേക്കു തള്ളുകയാണ്‌ ചെയ്യുന്നത്‌.

അധികാരദുരയുടെ പേരില്‍ മതമൗലിക സ്വരൂപങ്ങളോട്‌ മാര്‍ക്‌സിസ്റ്റ്‌ പ്രസ്ഥാനം നടത്തുന്ന ഒത്തുതീര്‍പ്പ്‌ നവോത്ഥാനത്തിന്റെ നേര്‍വിപരീതമായ പുനരുത്ഥാന (റിവൈവലിസം)ത്തെ ബലപ്പെടുത്തുന്നു എന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ടത്‌. ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ സമരത്തിലൂടെ ഇന്ത്യയും അതിന്റെ ഭാഗമായ കേരളവും ആര്‍ജിച്ച വിശാലമായ മതനിരപേക്ഷ സ്വത്വം തകരുന്നതിനും പ്രതിലോമകരമായ മതസ്വത്വം വളരുന്നതിനും അത്‌ വഴിവെക്കുന്നു. ജനങ്ങളുടെ സ്വത്വബോധത്തെ മതങ്ങളുടെയും ജാതികളുടെയും ഇടുങ്ങിയ ഭിത്തികളില്‍ നിന്നു വിമോചിപ്പിക്കാനാണ്‌ നവോത്ഥാന കേരളം ശ്രമിച്ചത്‌. അതിനെ വീണ്ടും മത-ജാതി സങ്കുചിതത്വങ്ങളിലേക്ക്‌ തള്ളിവിടുന്ന ശക്തികള്‍ക്കെതിരില്‍, അതായത്‌ പുനരുദ്ധാനവാദികള്‍ക്കെതിരില്‍ പ്രത്യയശാസ്‌ത്രതലത്തിലും പ്രയോഗത്തിലും വീറുറ്റ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്‌. സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും അധികാര പ്രവേശനത്തിനും വേണ്ടി പുനരുദ്ധാനവാദികളെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ക്‌സിറ്റ്‌ പ്രസ്ഥാനമുള്‍പ്പെടെയുള്ള എല്ലാ രാഷ്‌ട്രീയ സ്വരൂപങ്ങള്‍ക്കെതിരിലും കേരളത്തിന്റെ നവോത്ഥാന മനസ്സ്‌ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. എവ്വിധമെങ്കിലും അധികാരം എന്നതാവരുത്‌, നവോത്ഥാന മൂല്യങ്ങള്‍ക്കുവിധേയമായി അധികാരം എന്നതാവണം രാഷ്‌ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യം.

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

കൈവെട്ടലിനു ശേഷം തലവെട്ടൽ

തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകൻ ജോസഫിന്‌ വിവാദമായ ചോദ്യപ്പേപ്പർ തയ്യാറാക്കിയതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഓർക്കാപ്പുറത്തു സംഭവിച്ച ഒളിയാക്രമത്തിൽ അദ്ദേഹത്തിനു സാരമായി പരിക്കേറ്റു. അന്ധകാരത്തിന്റെ പ്രതിനിധികളായ മതഭ്രാന്തന്മാരുടെ രക്തക്കൊതിയ്ക്കിരയായി എഴുന്നേറ്റിരിക്കാൻ പോലുമാകാതിരിക്കുന്ന അവസ്ഥയിലാണ്‌ അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ പിരിച്ചു വിടാൻ തീരുമാനിക്കുന്നത്. പോപ്പുലർഫ്രണ്ടിന്‌ അദ്ദേഹത്തിന്റെ കൈയേ വെട്ടാൻ കഴിഞ്ഞുള്ളൂവെങ്കിൽ കൃസ്ത്യൻ സഭയുടെ മാനേജ്മെൻറിന്‌ ഈ തീരുമാനത്തിലൂടെ പ്രൊഫ.ജോസഫിന്റെ തല തന്നെ വെട്ടാൻ കഴിഞ്ഞിരിക്കുന്നു. ആ തീരുമാനത്തെ മുസ്ലിം സംഘടനകളുടെ ഐക്യവേദി സ്വാഗതം ചെയ്തിരിക്കുന്നു.  മൗലവിമാരും പാതിരിമാരും ഉലക്കയിൽ കിടക്കാൻ പോലും ഒരുമയുള്ളവരാണെന്ന് ഇതിൽ നിന്നു മനസിലാക്കാം.

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

a\p-jy-sâ Pm-Xn- a\p-jy-Xzw-

Pm-Xn-t`-Z-¯n-sâ-bpw- a-X-tZz-j-¯n-sâ-bpw- B-t{Im-i-§-fmð- I-ep-j-am-b- A-´-co-£-¯n-em-Wv- C-{]m-h-iyw- {io-\m-cm-b-W-P-b-´n- D-Z-bw-sN-¿p-ó-Xv.- ]p-Wym-ßm-hv- D-]-tZ-in-¨- [À-a-kw-ln-X-bnð- hn-iz-kn-¡p-ó-h-sc-ñmw- A-ew-`m-hw- ssI-sh-Sn-ªv- IÀ-a-\n-c-X-cm-tb- ]-äq.- B- [À-a-kw-ln-X-bp-sS- tI-{µ-Øm-\w- a-\p-jy-\m-Wv.- "-H-cp- Pm-Xn- H-cp- a-Xw-'- F-óv- Kp-cp- ]-d-ª-Xv- G-sX-¦n-ep-sam-cp- hn-`m-K-s¯- D-t±-in-¨-ñ-;- a-\p-jy-s\- }-D-t±-in-¨m-Wv,- "-a-\p-jy-sâ- Pm-Xn- a-\p-jy-Xz-am-Wv-'- F-ó- kq-àw- hn-iz-kn-¨m-Wv.- "-a-\p-jy-sâ- Pm-Xn- a-\p-jy-Xz-am-Wv-'- F-ó- kq-àw- hn-iz-hn-im-e-am-b- B-i-b-¯n-\v- B-gw- \ð-Ip-óp.- "-a-\p-jy-³ \-óm-bmð- a-Xn-'- F-ó- D-]-tZ-i-t¯m-Sv- "-a-X-ta-Xm-bm-epw-'- F-óp- tNÀ-¡m-³ A-t±-lw- {]-tXy-Iw- {i-²n-¨n-cp-óp-sh-óv- HmÀ-¡-Ww.- hm-¡p-IÄ-sIm-ïp- am-{X-a-ñ,- IÀ-a-§Ä-sIm-ïpw- X-sâ- k-tµ-i-¯n-\v- I-cp-¯p- \ð-Im-³ {io-\m-cm-b-W-Kp-cp- \n-c-´-cw- ]-cn-{i-an-¨p-sIm-ïn-cp-óp- F-ó- h-kv-Xp-X-bpw- \mw- {]-tXy-Iw- {i-²n-t¡-ï-Xm-Wv.- B- Po-hn-Xw- H-cn-¡-epw- H-cp- ]À-W-im-e-bnð- [ym-\-\n-c-X-am-bn- H-Xp-§n-¡q-Sn-bn-ñ.- A-t±-lw- \n-c-´-cw- k-ô-cn-¨p-sIm-ïn-cp-óp.- tI-c-f-¯n-sâ- F-ñm- `m-K-§-fpw- A-t±-l-¯n-\v- ]-cn-Nn-X-am-bn-cp-óp.- A-t±-l-¯n-sâ- ho-£-W-¯nð- Xn-cp-hn-Xmw-IqÀ,- sIm-¨n,- a-e-_mÀ- F-ó- hn-`-P-\-¯n-\v- Øm-\-ap-ïm-bn-cp-ón-ñ.- a-\p-jy-cp-sS- Zp-cn-X-§-fn-epw- a-\p-jy-sc- A-e-«p-ó- {]-iv-\-§-fn-ep-am-Wv- A-t±-lw- ap-Jy-am-bn- {i-²-]-Xn-¸n-¨-Xv.- A-h-bv-¡v- ]-cn-lm-c-ap-ïm-¡m-\m-Wv- A-t±-lw- \n-c-´-cw- ]-cn-{i-an-¨-Xv.- a-lÀ-jn-bp-sS- a-l-\o-b- kn-²n-IÄ- ]p-eÀ-¯n-s¡m-ïp-X-só- km-[m-c-W-¡m-cp-sS- \n-Xy-Po-hn-X-{]-iv-\-§Ä- ]-cn-l-cn-¡p-ó-Xn-\v- ]-cn-{i-an-¨p-sIm-ïn-cp-óp- F-ó-Xm-Wv- A-t±-l-¯n-sâ- Hu-ó-Xyw.- A-t±-l-¯n-sâ- ZÀ-i-\-¯n-se- {]-Im-iw- A-Xm-bn-cp-óp.- {io-\m-cm-b-W-Kp-cp- ]-d-ªp-:- "-"-eu-In-I-hpw- B-ßo-b-hpw- c-ïpw- c-ï-ñ.- A-h- c-ïpw- hm-kv-X-h-¯nð- H-tc- D-t±-iy-t¯m-sS- {]-hÀ-¯n-¡p-óp.- i-co-c-¯n-sâ- F-ñm- Aw-K-§-fp-sS-bpw- H-¯p-Å- {]-hr-¯n-bmð- i-co-cw- kp-Jw- A-\p-`-hn-¡p-óp.- A-Xp-t]m-se- a-\p-jy-k-ap-Zm-b-¯n-sâ- ]-c-a-e-£y-am-b- kp-J-]-Z-s¯- {]m-]n-¡p-hm-³ B-ßo-b-am-bpw- `u-Xn-I-am-bpw- D-Å- kÀ-h-hn-[- GÀ-¸m-Sp-I-fp-sS-bpw- G-tIm-]n-¨p-Å- {]-hr-¯n- B-h-iy-am-Wv-'-'.- k-ap-Zm-b-¯n-se- A-\m-Nm-c-§Ä- Zq-co-I-cn-¡m-³ A-t±-lw- t\-cn-«n-d-§n- {]-hÀ-¯n-¨p.- G-Im-In-bm-bn- \-S-óp-sN-óv- P-´p-_-en- X-S-ªp.- {io-\m-cm-b-W-[À-aw- {]-N-cn-¸n-¡m-³ \n-tbm-Kn-¡-s¸-«- {]-kw-K-IÀ-¡v- A-t±-lw- \ð-In-b- D-]-tZ-iw- Xp-S-§p-ó-Xn-§-s\-bm-Wv.- "-"-A-Ô-hn-izm-k-§-sf-bpw,- {]m-Wn-lnw-k- ap-X-em-b- A-aw-K-fm-Nm-c-§-tfm-Spw- Iq-Sn- A-\p-jv-Tn-¡-s¸-Sp-ó- ZpÀ-tZ-h-Xm-cm-[-\-I-sf-bpw- \n-cm-I-cn-¡p-I-'-'- a-säm-cn-S-¯v-:- "-"-AÀ-Y-iq-\y-§-fpw- A-\À-Y-I-c-§-fp-am-b- "-am-aq-ep-'-I-sf- ]m-Sp-Ån-S-t¯m-fw- hÀ-Pn-¨v- Im-em-\p-cq-]-hpw- D-¯-a-hpw- B-b- B-Nm-c-\-S-]-Sn-I-sf- \-S-¸m-¡p-ó-Xn-s\-¸-än- _-e-am-bn- {]-kw-Kn-¡p-I-bpw- P-\-§-sf- B- h-gn-¡p- Xn-cn-¨p-sIm-ïp-h-cn-I-bpw- sN-¿p-I....-'-'- Ip-«n-¨m-¯-³ I-sñ-dn-ªv- \n-c-´-cw- D-]-{Z-hn-¡p-óp-sh-ó- ]-cm-Xn-bp-am-bn- k-ao-]n-¨- `-à-\v- A-t±-lw- H-cp- I-s¯-gp-Xn-s¡m-Sp-¡-bm-Wv- sN-bv-X-Xv.- ta-emð- C-h-sc- D-]-{Z-hn-¡-cp-sX-óv- Ip-«n-¨m-¯-\v- \nÀ-tZ-iw- \ð-Ip-ó- I-¯v.- A-t±-lw- {]-tbm-Kn-¨- ^-en-X-§-fn-sem-óm-Wn-Xv.- ]p-e-b-_m-en-I-amÀ-¡v- kv-IqÄ-{]-th-i-\w- \ð-In-b-Xv- X-S-bm-³ \m-b-co-g-h-k-ap-Zm-b-¡mÀ- H-óp-tNÀ-óp- Xp-\n-ª-t¸mÄ- B- A-[À-a-¯nð-\n-óp- ]n-´n-cn-bm-³ A-t±-lw- A-hÀ-¡v- B-Ú- \ð-In.- A-¿-¦m-fn-bp-sS- A-h-Im-i-k-¼m-Z-\- ]-cn-{i-a-§Ä-¡v- kÀ-h-hn-[-am-b- ]n-´p-W-bpw- e-`n-¡p-ó-Xnð- {i-²n-¡p-I-bpw- sN-bv-Xp.- ssh-¡w- k-Xy-{K-lw- k-µÀ-in-¡m-³ {io-\m-cm-b-W-Kp-cp- k-ó-²-\m-b-Xv- B- t]m-cm-«-¯n-\p- ]n-´p-W- \ð-Im-\pw- t]m-cm-fn-IÄ-¡v- B-iw-k- AÀ-¸n-¡m-\p-am-Wv.- A-hÀ- X-sâ- I-gp-¯n-e-Wn-ª- J-ZÀ-am-e-bp-sS- ku-c-`yw- B-´-cn-I-am-sW-óv- A-t±-lw- {]-kv-Xm-hn-¡p-I-bpw-sN-bv-Xp.- th-j-¯n-e-ñ,- a-\-Ên-em-Wv- sh--a-bpw- ku-c-`y-hp-ap-ïm-bn-cn-t¡-ï-sX-óÀ-Yw.- Cu-g-h-cp-sS- tZ-hm-e-b-§-fnð- Xm-W-sX-óp- I-cp-X-s¸-Sp-ó- Pm-Xn-¡mÀ-s¡-ñmw- {]-th-i-\w- \ð-I-W-sa-óv- A-t±-lw- \nÀ-tZ-in-¨p.- kzm-[o-\-ap-Å- F-ñm- tZ-hm-e-b-§-fn-epw- B- \nÀ-tZ-iw- \-S-¸m-¡p-I-bpw-sN-bv-Xp.- A-t±-l-¯n-sâ- B-{i-a-¯nð- hn-`n-ó- Pm-Xn-bnð-s¸-«-h-cp-ïm-bn-cp-óp.- in-jy-kw-L-¯n-epw.- "-Pm-Xn-th-ï,- a-Xw- th-ï,- ssZ-hw- th-ï- a-\p-jy-\v-'- F-óp- {]-Jym-]n-¨- k-tlm-Z-c-³ A-¿-¸-s\-¸-än- {io-\m-cm-b-W-Kp-cp- ]-d-ª-Xv- C-{X-am-{Xw.- "-"- ]-t£- A-¿-¸-sâ- IÀ-a-§-fnð- ssZ-h-ap-ï-tñm-'-'.- B-Nm-cm-\p-jv-Tm-\-§-fn-e-ñ,- IÀ-a-§-fn-em-Wv- ssZ-h-hn-izm-kw- {]-Xn-^-en-t¡-ï-sX-ó-dn-bp-ó-hÀ- \-ap-¡n-S-bnð- F-{X-bp-ïv-?- D-¯-cw- \ð-Im-³ Rm-³ ap-Xn-cp-ón-ñ.- in-h-Kn-cn-bnð-h-¨v- {io-\m-cm-b-W-Kp-cp-hn-sâ- B-ioÀ-hm-Z-t¯m-sS- B-Zy-am-bn- \-S-ó- hn-hm-lw- c-ïp- a-X-§-fn-ep-Å-hÀ- X-½n-em-bn-cp-óp.- ln-µp-bp-hm-hpw- {In-kv-Xo-b-bp-h-Xn-bpw- X-½n-ep-Å- hn-hm-lw.- bp-hm-hv- tI-c-fo-b-\pw- bp-h-Xn- PÀ-a-³Im-cn-bp-am-sW-óp-Iq-Sn- A-dn-b-Ww.- (I-cp-Wm-I-c-³ þ- amÀ-K-c-äv- Z-¼-Xn-IÄ- B-e-¸p-g-bn-se- B-e-¸n- I-¼-\n-bp-sS- D-S-a-I-fm-bn-cp-óp).- C-Xp-t]m-se- F-t¸m-gpw- eu-In-I-am-b- {]-hÀ-¯-\-§-fnð- ap-gp-In-bm-Wv- {io-\m-cm-b-W-Kp-cp- Po-hn-X-Im-ew- ap-gp-h-³ I-gn-ª-Xv.- A-cp-hn-¸p-dw- {]-Xn-jv-T- (1888)- ap-Xð- k-am-[n- (1928)- h-sc- \o-ïp-\n-ó- {]-hÀ-¯-\-§-fnð- Pm-Xn-a-X-t`-Z-Nn-´-IÄ-¡v- Øm-\-ap-ïm-bn-cp-ón-ñ.- B-ßo-b-`u-Xn-I- hy-Xym-k-hp-ap-ïm-bn-cp-ón-ñ.- A-Xn-sâ- ^-e-am-bn- tI-c-fo-b- Po-hn-X-¯nð- kw-`-hn-¨- Kw-`o-c-am-b- ]-cn-hÀ-¯-\-¯n-\v- sF-Xn-lm-kn-I- kz-`m-h-am-Wp-Å-Xv.- {`m-´m-e-b-¯nð-\n-óv- ssZ-h-¯n-sâ- kz-´w- \m-«n-te-¡v- tI-c-fo-b-sc- \-bn-¡p-ó-Xn-\p-Å- ]-cn-{i-a-¯n-sâ- cm-P-ho-Yn- sh-«n-s¯-fn-¡p-ó-Xnð- F-{X- a-l-\o-b-am-b- ]-¦m-Wv- {io-\m-cm-b-W-Kp-cp- h-ln-¨-sX-óv- A-\p-bm-bn-IÄ- G-ä-hpw- Pm-{K-X-tbm-sS- HmÀ-an-t¡-ï- L-«-am-Wn-Xv.- a-X-{`m-´n-\pw- Pm-Xn-kv-]À-[-bv-¡pw- A-Xo-X-am-bn- \n-e-bp-d-¸n-¨v- am-\-h-ssa-{Xn-bp-sS- hn-ip-²-k-tµ-iw- hm-¡p-I-fn-epw- IÀ-a-§-fn-epw-Iq-Sn- {]-N-cn-¸n-¡m-³ A-hÀ- ap-ón-«n-d-t§-ï- k-µÀ-`w- C-Xm-Wv.-
CSbteJ\§fpw {Iqinse _Zð cm{ãobhpw

]-Xn-hv- B-hÀ-¯-\w-sIm-ïv- AÀ-Y-hpw- hn-e-bpw- \-ã-s¸-«- C-S-b-te-J-\-§Ä- cm-{ão-b-{]-kv-Xm-h-\-I-fm-bn- A-[x-]-Xn-¨n-cn-¡p-óp.- h-f-sc- hn-c-f-am-bpw- A-h-[m-\-]qÀ-h-hpw- D-]-tbm-Kn-t¡-ï-h-bm-Wv- A-h.- k-a-cm-lzm-\-§Ä-¡pw- t]mÀ-hn-fn-IÄ-¡pw- i-àn-]-co-£-W-§Ä-¡p-a-¸p-d-¯v- [mÀ-an-I-am-b- hn-i-I-e-\-§Ä- H-ópw- Cu- te-J-\-§-fnð- C-ñ.- Cu-iz-c-hn-izm-k-s¯- X-§Ä- t\-cn-Sp-ó- G-sX-¦n-epw- [mÀ-an-I-{]-iv-\-hp-am-bn- _-Ô-¸-Sp-¯m-\p-f-f- H-cp- {i-a-hpw- C-S-b-te-J-\-§-fnð- Im-Wp-ón-ñ.- kÀ-h-km-[m-c-W-am-bpw- kmÀ-h-{Xn-I-am-bpw- Aw-Ko-I-cn-¨p-t]m-cp-ó- H-cp-X-cw- Cu-iz-c-hn-izm-k-ap-ïv.- A-Xv- hn-i-Zo-I-c-W-an-ñm-sX- h-cp-t¼m-gpw- tem-I-hym-]m-c-§Ä- a-\p-jy-sâ- I-gn-hn-\-¸p-d-am-Ip-t¼m-gpw- ap-«p-im-´n-¡p-th-ïn- \mw- sIm-ïp-h-cp-ó- Cu-iz-c-\n-ep-f-f-Xm-Wv.- a-\p-jy-sâ- A-dn-hn-se- hn-S-hn-epw- _-e-lo-\-X-bn-epw- am-{X-ta- Cu- Cu-iz-c-hn-izm-kw- {]-k-à-am-Ip-óp-f-fq.- C-óv- A-c-§v- X-IÀ-¡p-ó- dn-bm-en-än- tjm-I-fn-epw- A-Xp-t]m-se- I-Sp-¯- a-Õ-cw- \n-e-\nð-¡p-ó- ]-e- cw-K-§-fn-epw- Cu- Cu-iz-c-\m-Wv- {]-k-à-am-Ip-ó-Xv.- ss{I-kv-X-hn-I-am-b- F-s´-¦n-epw- k-hn-ti-j-X- C-¯-cw- H-cp- Cu-iz-c-hn-izm-k-¯n-en-ñ.- hÀ-Ko-b-am-b- kw-Lm-S-\-¯n-\p-th-ïn- \-S-¯p-ó- C-¯-cw- Cu-iz-c-hn-izm-k-s¯-¡p-dn-¨p-f-f- {]-em-]-§-fn-eq-sS- X-a-kv-I-cn-¡-s¸-Sp-ó-Xv- k-hn-ti-j-am-b- ss{I-kv-X-h- Cu-iz-c-ZÀ-i-\-hpw- A-Xn-t\m-Sp-_-Ô-s¸-«- a-X-hn-aÀ-i-\-hpw- D-¯-c-hm-Zn-¯¯n-tâ-Xpw- B-ß-]-cn-Xym-K-¯n-tâ-Xp-am-b- Po-hn-X-ssi-en-bp-am-Wv.- {Iq-in-X-\m-b- {In-kv-Xp-hn-s\- D-Zv-tLm-jn-¡p-I-”-F-ó- H-cp- ss{I-kv-X-h-sâ- ]-c-a-{]-[m-\-am-b- Zu-Xyw- C-hn-sS- A-h-K-Wn-¡-s¸-Sp-óp.- C-¯-c-¯n-ep-f-f- h-f-sc- Kp-cp-X-c-am-b- Ir-Xy-hn-tem-]-am-Wv- C-S-b-t{i-jv-T-òm-cp-sS- `m-K-¯p-\n-óv- -D-ïm-bn-«p-f-f-Xv.- ssZ-h-Zq-j-W-hpw- cm-Py-t{Zm-l-hpw- B-tcm-]n-¨v- G-ä-hpw- \n-Ir-ã-am-b- co-Xn-bnð- hy-h-Øm-]n-X- `-c-W-Iq-S-hpw- a-X-t\-Xr-Xz-hpw- tNÀ-óv- Xq-¡n-te-än-b- H-cp-h-s\-bm-Wv- ss{I-kv-X-hÀ- {In-kv-Xp- (IÀ-¯m-hv,- Lord)- B-bn- Aw-Ko-I-cn-¡p-ó-Xv- F-óv- HmÀ-¡-Ww.- tb-ip-hn-\v- F-ñm- \m-a-¯n-\pw- ta-em-b- \m-aw- \ð-In- B-Z-cn-¨p-;- {Iq-in-sâ- h-gn-sb- tem-I-¯n-sâ- {]-iv-\-§Ä-¡p-f-f- G-I-]-cn-lm-c-am-bn- Øn-co-I-cn-¨p.- Cu- h-gn-bn-eq-sS- k-ô-cn-¡m-\pw- Cu- h-gn-bp-sS- a-l-\o-b-X- kz-´w- Po-hn-Xw-sIm-ïv- sX-fn-hp\ð-Ip-ó-Xn-\pw- hn-fn-¡-s¸-«-h-cm-Wv- ss{I-kv-X-hÀ.- Cu- {Iq-in-X-\m-b- {In-kv-Xp-hn-em-Wv- ssZ-h-¯n-sâ- k-I-e- k-¼qÀ-W-X-bpw- tZ-l-cq-]-am-bn- h-kn-¡p-ó-Xv-”-F-ó-Xm-Wv- ss{I-kv-X-h-hn-izm-kw.- {In-kv-Xp-hn-sâ- A-´yw- A-Xnð-¯-só- th-dn-«- H-ó-ñ-;- a-dn-¨v,- Xm-³ Po-hn-¨- Po-hn-X-¯n-sâ- kzm-`m-hn-I-hpw- A-\n-hm-cy-hp-am-b- ]-cn-W-X-^-e-am-bn-cp-óp-ì-F-ó-Xpw- Du-ón-¸-d-tb-ïn-bn-cn-¡p-óp.- {In-kv-Xp-hn-sâ- {Iq-ip-a-c-W-s¯- Xm-³ Po-hn-¨- Po-hn-X-¯nð-\n-óv- thÀ-s]-Sp-¯n- A-Xn-s\- ]m-]-]-cn-lm-c-_-en- kn-²m-´-am-bn- A-h-X-cn-¸n-¡p-I-bpw- A-§-s\- P-\-§-sf- Nq-j-W-¯n-\p- hn-t[-b-cm-¡p-I-bpw- sN-¿p-ó-Xn-\pw- D-f-f- {i-aw- k-`m-N-cn-{X-¯n-ep-ïm-bn-«p-ïv-;- A-Xv- C-ópw- Xp-S-cp-óp.- a-\p-jy-Po-hn-X-s¯- hn-I-e-am-¡p-I-bpw- A-]-am-\-ho-I-cn-¡p-I-bpw- Np-j-Ww- sN-¿p-I-bpw- kr-ãn-bp-sS-bpw- Po-h-sâ-bpw- k-a-{K-X-sb- X-IÀ-¡p-I-bpw- sN-¿p-ó- Xn-ò-bp-sS- i-àn-I-sf- (ss]-im-Nn-I- i-àn-I-sf)- A-aÀ-¨- sN-bv-Xp-sIm-ïm-Wv,- A-h-sb- t\-cn-«p-sIm-ïm-Wv- {In-kv-Xp- ssZ-h-`-c-Ww- B-k-ó-am-bn-cn-¡p-óp-ì-F-óv- hn-fw-_-cw- sN-bv-X-Xv.- A-Xv- sN-¸-Sn-hn-Zy-I-fn-eq-sS- P-\-s¯- B-IÀ-jn-¡m-\pw- kzm-[o-\n-¡m-\p-ap-f-f- A-Ûp-X-§-fm-bn-cp-ón-ñ.- ssZ-h-s¯-bpw- ]n-im-Nn-s\-bpw,- Po-h-s\-bpw- a-c-W-s¯-bpw,- \-ò-sb-bpw- Xn-ò-sb-bpw- b-Ym-{I-aw- {]-Xn-\n-[m-\w-sN¿p--ó- H-cp- B-i-b-tem-I-¯nð,- ku-Jy-am-¡p-ó- \-S-]-Sn-I-sf- ss]-im-Nn-I-i-àn-IÄ-¡v- F-Xn-cm-b- t]m-cm-«-am-bpw- ssZ-hn-I-i-àn-bp-sS- A-h-bp-sS- ta-ep-f-f- hn-P-b-am-bn-«pw- am-{Xta- Im-Wm-³ km-[n-¡p-I-bp-f-fq.- ]n-im-Np-¡-fp-sS- X-e-h-\m-b- t_ð-sk-_q-en-sâ- cm-Py-s¯- Io-g-S-¡p-ó-Xn-sâ- kq-N-I-§-fm-bn-«m-Wv- a-\p-jyÀ-¡v- tam-N-\-hpw- k-¼qÀ-W-X-bpw- \ð-Ip-ó- {]-hÀ-¯-\-§-sf- {In-kv-Xp- A-h-X-cn-¸n-¨-Xv.- a-\p-jy-sâ- Zp-cn-X-§Ä- F-ñmw- ]n-im-Nn-sâ- kr-ãn-bm-bn- I-ïn-cp-ó- H-cp- B-i-b-tem-I-¯nð- C-¯-cw- H-cp- Im-gv-N-¸m-Sv- \ym-b-bp-à-hp-am-bn-cp-óp.- F-ómð,- X-sâ- ku-Jy-Zm-b-I- ip-{iq-j-bn-eq-sS- {In-kv-Xp- a-\p-jy-Zp-cn-X-§Ä-¡v- Im-c-W-am-b- a-X-þ-cm-{ão-b-km-¼-¯n-I-km-aq-ly-L-S-\-I-fn-se- Xn-ò-I-sf-¯-só-bm-Wv- t\-cn-«-Xv.- Po-h-Im-cp-Wy-]-c-hpw- \n-cp-]-{Z-h-I-c-hp-am-b- {]-hÀ-¯-\-§-fnð- GÀ-s¸-«pPo-hn-¨- H-cm-fm-bn-cp-óp-ì-{In-kv-Xp- F-¦nð- F-´p-sIm-ïv- a-X-þ-cm-{ão-bi-àn-IÄ- C-{X- `-bm-i-¦-I-tfm-Sp-Iq-sS- {In-kv-Xp-hn-sâ- {]-hÀ-¯-\-§-sf- t\m-¡n-¡-ïp-;- A-h-s\- XoÀ-¯pw- h-I-h-cp-¯m-³ Xo-cp-am-\n-¨p-?- i-º-¯nð- ku-Jy-am-¡p-ó- {]-hÀ-¯-\-§-fn-eq-sS,- km-aq-ln-I-am-b- thÀ-Xn-cn-hp-I-fp-sS- a-Xn-ep-I-sf- A-Xn-ew-Ln-¡p-ó-Xn-eq-sS,- Nq-j-Wm-[n-jv-Tn-X-am-b- a-X-þ-cm-{ão-bi-àn-I-fp-sS- Im-]-Sy-s¯- Xp-d-óp-Im-«p-ó-Xn-eq-sS- {In-kv-Xp- a-\p-jy-hn-tam-N-\-t¯m-Spw- ssZ-h-`-c-W-t¯m-Spw- _-Ô-s¸-«- i-àn-I-tfm-Sv- ]-£w-tNÀ-óv-- H-cp- cm-{ão-b- C-S-s]-Sð- \-S-¯p-I-bm-bn-cp-óp.- Cu- cm-{ão-b-am-Wv- {In-kv-Xp-hn-sâ- {Iq-in-\v- Im-c-W-am-b-Xv.- F-³Pn-\n--b-dnMv,- sa-Un-¡ð- tIm-tf-Pp-I-fpw- X-§-fp-tS-Xm-b- hn-]p-e-am-b- tImÀ-]-td-äv- irw-J-e-I-fpw-sIm-ïv- “-Po-h-Im-cp-Wy-{]-hÀ-¯-\-§-fnð- GÀ-s¸-Sp-I-bpw- `-c-Wm-[n-Im-cn-I-fp-sS-bpw- k-¼-ó-hÀK-¯n-sâ-bpw- {]o-Xn-¡pw- B-Z-c-hn-\pw- ]m-{Xo-`q-X-cm-Ip-I-bpw- AÛp-X-kn-²n-IÄsIm-ïv- P-\-§-fp-sS- I-®p-I-Ä-- sI-«p-I-bpw- sN-¿p-ó- a-\p-jy-ssZ-h-§-fnð\n-óv-- {In-kv-Xp-hn-s\- hn-`n-ó-\m-¡p-ó-Xv- {Iq-in-sâ- Cu- cm-{ão-b-am-Wv.- A-Xv- \n-e-hn-en-cn-¡p-ó- kw-L-«-\m-ß-I-am-b- N-cn-{X-¯n-se- im-àn-I-tN-cn-I-fnð- Z-cn-{Z-sâ-bpw- _-e-lo-\-cp-sS-bpw- ]p-d-´-f-f-s¸-Sp-ó-h-cp-sS-bpw- ]-£-¯p- \nð-¡p-ó-Xpw- A-h-tcm-Sp-f-f- sF-Iy-ZmÀ-Vy-¯nð- Po-hn-¡p-ó-Xp-am-Wv-;- A-h-cp-sS- Po-hn-X-§-fnð- hn-tam-N-I-am-bn- C-S-s]-Sp-ó-Xm-Wv-;- A-]-am-\-ho-I-c-W-¯n-sâ-bpw- Nq-j-W-¯n-sâ-bpw- i-àn-I-sf- t\-cn-Sp-ó-Xm-Wv.- Xm-³ _-Ô-s¸-«n-cp-ó- km-aq-ly- Np-äp-]m-Sp-I-fnð- ssZ-h-cm-Py-¯n-sâ- D-]m-´y-am-Xr-I-IÄ- (Penultimate) kr-ãn--¨p-sIm-ïv- \n-e-hn-ep-f-f- hy-h-Øn-Xn-sb- sh-ñp-hn-fn-¡p-ó-Xm-bn-cp-óp-A-Xv.- Cu- cm-{ão-b-am-Wv- {In-kv-Xp-hn-s\- {Iq-in-se-¯n-¨-Xv.- C-Xm-bn-cp-óp-ì- {In-kv-Xp-hn-sâ- t{]-jn-X-hr-¯n-bp-sS- kz-`m-hw-;- A-ñm-sX,- A-h- sh-dpw- Po-h-Im-cp-Wy-{]-hÀ-¯-\-am-bn-cp-ón-ñ.- ss{I-kv-X-h-sâ- tem-I-¯n-se- G-sXm-cp- C-S-s]-S-epw- Cu- t{]-jn-X-hr-¯n-bp-sS- Xp-SÀ-¨-bm-bn-cn-¡-Ww.- F-ómð,-- C-óv- kzm-{i-b- s{]m-^j-Wð- tIm-tf-Pp-I-fnð-Iq-Sn-- \nÀ-h-ln-¡-s¸-Sp-ó-Xv- F-´m-Wv-?- A-hÀ-¡v- {In-kv-Xp-hn-sâ- t{]-jn-X-hr-¯n-bp-am-bp-f-f- _-Ôw- F-´m-Wv-?- C-S-b-te-J-\-§-fnð- C-S-b-t{i-jv-TÀ- {]-Xy-£-s¸-Sp-ó-Xv- \n-e-hn-en-cn-¡p-ó- hy-h-Øn-Xn-bp-sS- kw-c-£-I-cm-bn-«m-Wv.- A-Xnð- ssZ-h-cm-Py- {]-tLm-j-W-¯n-sâ- H-cp- kz-`m-h-hpw- Zy-iy-a-ñ.- {Iq-in-X-\m-b- {In-kv-Xp-hnð-\n-óv-- D-cp-¯n-cn-bp-ó- ss{I-kv-X-h-kw-kv-Im-c-¯n-sâ- H-cp- em-Rv-O-\-bpw- A-h-bn-en-ñ.- ]n-só- F-´v- kw-kv-Im-c-am-Wm-thm- A-hÀ- hn-Zym-`ym-k-Øm-]-\-§-fn-eq-sS- h-cpw- X-e-ap-d-bv-¡v- ]-d-ªp-sIm-Sp-¡m-³ t]m-Ip-ó-Xv-?- hy-àn-_-Ô-§Ä-¡-¸p-d-¯v- i-àn-bp-sS- ]n-³_-e-¯nð- kv-t\-lw- hn-im-e-am-b- k-aq-l-¯nð- B-hn-jv-I-cn-¡-s¸-Sp-t¼m-gm-Wv- A-Xv- \o-Xn-]qÀ-h-I-am-b- H-cp- k-aq-l-¯n-sâ- {I-ao-I-c-W-¯n-\v- ap-Jm-´-c-am-Ip-ó-Xv-;- A-t¸m-gm-Wv- km-aq-ly-\o-Xn- D-d-¸m-¡-s¸-Sp-ó-Xv.- Po-h-Im-cp-Wy{]-hÀ-¯-\-§Ä- kv-t\-l-¯n-sâ- B-hn-jv-Im-c-§-fm-sW-¦nð¡q-Sn- A-h- Xmð-¡m-en-I-hpw- Im-cy-£-a-a-ñm-¯-Xpw- hy-àn-_-Ô-§-fn-epw- A-Sp-¯- _-Ô-§-fn-epw- Np-cp-¡w- Nn-e-cn-epw- H-Xp-§n-\nð-¡p-ó-Xm-bn-¯o-cp-óp.- Nn-e- k-µÀ-§-fnð- A-Xv- Bw-_p-e-³kv- kÀ-ho-kv- F-ó- \n-e-bnð- A-\p-t]-£-Wo-b-hpw- {]-k-à-hp-am-Wv.- F-ómð,-- \o-Xn-]qÀ-h-I-am-b- H-cp- k-aq-l-¯n-sâ- kr-ãn-¡v- A-Xv- D-]-I-cn-¡p-I-bn-ñ.- A-Xp-sImïp-X-só- km-aq-ly-\o-Xn-sb-bpw- L-S-\m-]-c-am-b- Xn-ò-I-sf-bpw- A-h-K-Wn-¨p-sImïv- Po-h-Im-cp-Wy-{]-hÀ-¯-\-§-fnð- {]-iw-kn-¡p-ó- k-`-bp-sS- \n-e-]m-Sv- {Iq-in-sâ- \n-tj-[-am-bn-¯o-cpw.- {Iq-inð- \mw- Im-Wp-ó-Xv- kv-t\-l-¯n-sâ- cm-{ão-b-am-Wv-;- kv-t\-l-¯n-sâ- B-[ym-ßn-I-X-bm-Wv.-- \n-e-hn-ep-f-f- im-àn-ItN-cn-I-fnð- C-S-s]-«p-sIm-ïv- kv-t\-l-¯n-sâ- \nÀ-_-Ô-¯nð- k-a-kr-ã-§Ä-¡p-th-ïn- D-¯-c-hm-Zn-bm-bn,- Z-cn-{Z-tcm-Spw- Nq-jn-X-tcm-Spw- ]o-Un-X-tcm-Spw- X-f-f-s¸-«-h-tcm-Spw- D-f-f- sF-Iy-ZmÀ-Vy-¯nð- \n-e-hn-ep-f-f- i-àn-L-S-\-I-sf- F-Xn-cn-«-Xn-sâ- A-\n-hm-cy-am-b- ]-cn-W-X-^-e-am-bn-cpóp--ì-{Iq-iv.- {In-kv-Xp- X-sâ- kv-t\-l-¯n-sâ- cm-{ão-b-¯n-\v- \ð-In-b- hn-e-bm-Wv- {Iq-iv.- C-Xn-sâ- F-_n-kn-Un- C-\n-bpw- C-S-b-t{ijv-T-cp-sS- te-J-\-§-fnð- \n-g-en-¡p-ón-ñ-;- \n-e-hn-en-cn-¡p-ó- tem-I-hy-h-Øn-Xn-bp-sS- kw-c-£-I-cm-bn-«m-Wv- A-hÀ- {]-Xy-£-s¸-Sp-ó-Xv.- B-tKm-f-h-ð-¡-c-W- Im-e-L-«-¯n-se- Xn-ò-I-sf-¡p-dn-¨v- hm-Nm-e-am-Ip-ó-Xnð-am-{Xw- Im-cy-an-ñ-;- A-Xn-sâ- D-t]mð-¸-ó-§-fm-b- kmw-kv-Im-cn-I-{]-{In-b-I-fn-ep-f-f- X-§-fp-sS- ]-¦m-fn-¯-s¯- hn-aÀ-i-\-]-c-am-bn- hn-e-bn-cp-¯p-I-Iq-Sn- sN-¿-Ww- k-`m-t\-Xr-Xzw.- krãn-bp-sS- k-a-{K-X-sb- X-IÀ-¡p-ó-Xpw- a-\p-jy- A-´-Ên-s\- l-\n-¡p-ó-Xpw- Po-h-s\- \n-tj-[n-¡p-ó-Xp-am-b- i-àn-IÄ-¡v- F-Xn-sc- \n-e-]m-Sp-IÄ- F-Sp-¡m-³ k-`- X-¿m-dm-tWm-?-
Ccbpw- th«¡m-c\pw-

]Ýn-tajy-bn-se kw-LÀ-jtaJeIfnð- kam-[m-\w- Øm-]n-¡psaó Atacn-¡³- {]kn-Uâv- _dm-Iv- H_m-abp-sS sXcsªSp-¸n-\v- ap-¼pw- tijhp-ap-Å hm-Kv-Zm-\§Ä- Cdm-Jn-epw- A^v-Km-\n-Øm-\n-epw- F§s\bm-Wv- _m-[n-¡p-ósXóv- Ign-ªbm-gv-N CtX ]w-àn-bnð- hn-hcn-¨n-cp-óp.- Ct¸mÄ- C{ktbepw- ]-ekv-Xo-\pw- X½n-ep-Å XÀ-¡w- ]cn-lcn-¡ms\ó `m-th\ Atacn-¡³- {]kn-Uân-sâ shÅs¡m-«m-c¯nð- NÀ-¨ Bcw-`n-¨n-«p-ïv.- th«¡m-c\m-b C{ktbð,- Ccbm-b ]-ekv-Xo³,- {]iv-\w- Ahkm-\n-¨p-Im-Wm-³- B{Kln-¡p-ó Abð-hm-kn- tPmÀ-Zm³,- th«¡m-csâ klm-bn- Atacn-¡ Fóo- \m-ev- I£n-Ifm-Wv- NÀ-¨bnð- ]s¦Sp-¡p-óXv.- ]-ekv-Xo-³- AtXm-dn-än-bp-sS A[y-£\m-b alv-aqZv- Aºm-kpw- C{ktben- {][m-\a{´n- s_ôan³- s\X\ym-lp-hpw- bp- Fkv- {]kn-Uâv- _dm-Iv- H_m-abpw- tbm-À-Zm³- cm-Pm-hv- AÐp-Åbp-am-Wv- Zu-Xy-kw-L§sf \bn-¡p-óXv.- ChÀ-¡p-- ]p-dsa tlm-kv-\n- ap-_m-d¡pw- NÀ-¨bnð- ]s¦Sp-¡p-óp-ïvv.- \m-kdn-sâ Im-e¯v- ]ekv-Xo-sâ Dd¨ _Ôp-hm-bn-cpóp- Cu-Pn-]v-Xv.- At±l¯n-sâ acWtijw- A[n-Im-ctaä A³-hÀ- km-Z¯v- ]ekv-Xo-s\ hôn-¨p.- B km-Z¯n-sâ ]n³-Km-an-bm-Wv- ap-_m-dIv.- A§s\ shÅs¡m-«m-c¯nse NÀ-¨bnð- ap³-Xq-¡w- C{ktbð- ]£¯n-\m-Ip-óp.- Atacn-¡bpw- Cu-Pn-]v-Xpw- ]ekv-Xo-s\Xn-sc AWn-\n-cót¸mÄ- \n-jv-]£³- Fóv- hn-fn-¡m-hp-óXv- tPmÀZm-³- cm-Pmhv- AÐp-Å am-{Xam-bn.- NÀ-¨IÄ- Bcw-`n-¡p-t¼m-gpw- ]ekv-Xo-tâXm-sWóv- Atacn-¡t]m-epw- k½Xn-¡p-ó tPmÀZm³- \Zn-bp-sS ]Sn-ªm-dv- `m-K¯v- C{ktbð- \n-bahn-cp-²am-bn- AXn-{Ian-¨p- Ibdn-b Pq-XtIm-f\n-Ifnð- \nÀ-am-W{]hÀ-¯\§Ä- Xp-Scp-Ibm-sWóv- am-[y-a§Ä- dn-t¸mÀ«v- sN¿p-óp.- C{ktbepw- ]ekv-Xo-\p-am-bn- GsX¦n-epw- hn-[¯nð- [m-cWbp-ïm-Ip-ó ]£w- AXn-se Gähpw- {][m-\s¸« C\w- tPm-À-Zm³- ]Sn-ªm-sd¡cbn-se Pq-XtIm-f\n-IÄ- s]m-fn¨pam-äp-I FóXm-Wv.- kam-[m-\ NÀ-¨ \S¡p-t¼m-Ä-Xsó tIm-f\n-hð-¡cWw- Xp-Scp-IsbóXv- kam-[m-\¯n-\p-Å amÀ-Kta Añ.- Nn-Xecn-¨ Nn-{Xw- 1948ð- sFIy-cm-{ã k`bp-sS t\Xr-Xz-¯nð- ]gb ]ekv-Xo-³- cm-{ãw- Pq-XÀ-¡pw- Ad_n-IÄ-¡p-am-bn- hn-`Pn-¨Xv- hn-Nn-{Xam-b AXnÀ-¯n- Xn-cn-hp-Itfm-sSbm-bn-cp-óp.- AXnÀ-¯n- \nÀ-Wb{]Im-cw- tPmÀ-Zm³- ]Sn-ªm-sd¡cbv-¡pw- Hcp-Xc¯n-epw- Pq-X³-am-cp-sS Bhm-kØesaóv- hn-tijn-¸n-¡m³- Ign-bm-¯ a[y-[cWym-gn-bn-se Km-k ap-\¼n-\pw- CSbn-em-Wv- C{ktbð- `q-an.- A¸p-d¯pw- C¸p-d¯p-am-bn- ]ekv-Xo-\pw.- C{ktben-sâ A\p-hmZt¯msSbñm-sX Ichgn-tbm- BIm-iamÀ-Ktam- cïv- ]ekv-Xo-³- taJeIÄ-¡v- _Ôs¸Sm³- Ign-bn-ñ.- C{ktben-sâ XeØm-\w- a[y-[cWym-gn- Xo-cs¯ Ncn-{X{]kn-²am-b sSð- Aho-hv- \Kcam-bn- \n-Ýbn-¨Xn-s\m-¸w- tPm-À-Zm-³- ]Sn-ªm-sd¡cbnð- tPmÀ-Zm-³- \Zn-bp-sS sXm-«Sp-¯p--Xsó Øn-Xn-sN¿p-ó sPdp-ktew- \Kcw- ]ekv-Xo-sâ XeØm-\am-bn- Xo-cp-am-\n-¡s¸«p.- tPmÀ-Zm³- ]Sn-ªm-sd¡cbmð- Np-äs¸« sPdp-ktew- \Kc¯n-sâ Hcp-`m-Kw- C{ktbð- ssItbdn- Ahcp-sS cïmw- XeØm-\am-bn- {]Jym-]n-¨n-cn-¡p-Ibm-Wv.- hm-cn-sbñn-\n-Sbn-ð- ITm-cn- Xd¨Xp-t]m-se Cu- sPdp-ktean-se A[n-\n-thiw- ]-ekv-Xo-\v- \n-Xy`o-jWn-bpw- \n-c´c XethZ\bp-am-Wv.- Ct¸m-gs¯ C{ktbð- A[n-\n-thiw- ]Sn-ªm-sd¡cbnð- Xp-Scp-Ibm-sW¦nð- HSp-hnð- AXpw- C{ktben-sâ hIbm-bn- Xo-cp-am-\n-¡m-saó hm-Zw- htó¡pw.- Km-km- ap-\¼nð- C{]Im-cw- Pq-X Ip-Sn-tbä tI{µ§Ä- X§fp-sS \n-b{´W¯n-em-bn-cn-¡Wsaópw- Ahn-sSsbm-ópw- ]ekv-Xo-³- \n-batam- \n-ba]m-eItcm- \p-gªp-Ibdcp-sXópw- hm-Zn-¨Xv- HmÀ-¡p-I.- HSp-hn-ð- sFIy-cm{ã k`bp-sS iàam-b CSs]Sð- Im-cWw- Pq-X³-am-sc Km-km- No-´n-se Ip-Sn-tbä tI{µ§fnð-\n-óv- ]n-³-hen-¡m³- C{ktbð- kÀ-¡mÀ- Xo-cp-am-\n-¨t¸mÄ- AXv- hen-b kw-L«\¯n-\v- hgn-h¨p.- C{ktbð- kÀ-¡mcn-s\t¸m-epw- FXnÀ-¯p-sIm-ïv- Ahn-Ss¯ `o-Ichm-Zn-IÄ- Cu- Kmkm- Pq-XtIm-f\n-Ifnð- Ct¸m-gpw- ]n-Sn-¨p-\nð-¡p-Ibm-Wv.- C{ktben-IÄ- ISóm-{Ian¡p-óXv- ]ekv-Xo-\n-s\ am-{Xañ.- se_\-sâ sX¡p--`m-K¯v- Ad_n-IÄ- Ip-Sn-tbdn-]m-À-¡p-óp- Fóm-tcm-]n-¨p-sIm-ïv- Ahn-sS C{ktbð- \S¯n-b ISóm-{IaW§Ä- Ip-{]kn-²am-Wvv.- C{ktbð- Fó th«¡m-csâ asäm-cp- Cc kn-dn-bbm-Wv.- C{ktbensâ hS¡p-In-g¡³- AXnÀ-¯n-bn-ð- tKm-em-³- ]o-T`q-an- Fó t]cnð- Adn-bs¸Sp-ó kn-dn-b³- taJe C{ktbð- ]nSn-s¨Sp-¯v- ssIhiw- h¨n-cn-¡p-Ibm-Wv.- shÅs¡m-«m-c¯nð- \Sóp-hcp-ó Ct¸m-gs¯ NÀ-¨bnð- tKm-em-³- ]o-T`q-an- {]iv-\¯nð- ]cn-lm-cap-ïm-¡m³- kn-dn-b³- cm-Pm-hv- lp-ssks\ £Wn-t¡ïXm-bn-cp-óp.- ]t£,- £Wn-¨n-ñ.- Ct¸m-Ä- ]ekv-Xo-³- Fó cm-{ãw Nn-Xecn-¨ Hcp- Nn-{Xw- t]m-setbm- Io-dn-¸dn-ª Hcp- Xp-Wn-¡j-Ww-t]m-setbm- BWn-cn-¡p-óXv.- C§s\bp-Å Hcp- cm-Py-¯n-\v- F§s\bm-Wv- cm-Py-c£ Dd¸p-hcp-¯m-\m-hp-I?-- Ibdn-bpw- Cd§n-bpw- hfªpw- ]p-fªpw- Øn-Xn-sN¿p-ó AXn-sâ AXnÀ-¯n-Isfñmw- Ip-Sntbä§fpw- AXnÀ-¯n-ew-L\§Ä-sIm-ïpw- Akz-Øam-bn-cn-¡p-Ibm-Wv.- Cu- Im-cy-§Ä- Hópw- NÀ-¨sN¿m-sX Ip-iew- ]dªpw- lkv-XZm-\w-sNbv-Xpw- t^m-t«m-¡v- t]m-kv- sNbv-Xpw- am-[y-a§fnð- \n-dªp-\nð-¡p-óXn-\¸p-dw- _dm-Iv- H_m-abp-sS Cu- \m-SIw-sIm-ïv- F´v- ^eam-Wp-ïm-hp-I?- 

2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച

" ലോകത്തിലെമ്പാടുമുള്ള ജയില്‍പ്പുള്ളികളേ
നിങ്ങള്‍ കണ്ട ഭീകരതയും ദുഖവും വിരസതയും
എനിക്കെഴുതിയയ്ക്കുക

സകല കടല്‍ത്തീരത്തുമുള്ള മീന്‍പിടിത്തക്കാരേ
കടല്‍ച്ചുഴികളേയും ഒഴിഞ്ഞ വലകളേയും കുറിച്ച്
നിങ്ങള്‍ക്കറിയാവുന്നതൊക്കെ എനിക്കയച്ചുതരിക

ഭൂമി മുഴുവനുമുള്ള കര്‍ഷകരേ
പൂക്കളേയും
പഴകിക്കീറിയ വസ്ത്രങ്ങളേയും കുറിച്ച്,
പിച്ചിച്ചീന്തിയ മാറിടങ്ങളേയും
തുളഞ്ഞ വയറുകളേയും
പിഴുതെടുക്കപ്പെട്ട വിരല്‍നഖങ്ങളേയും കുറിച്ച്
നിങ്ങള്‍ക്കറിയുന്നതെല്ലാം
ലോകത്തിലെ ഏതെങ്കിലും തെരുവിലുള്ള
ഏതെങ്കിലുമൊരു കാപ്പിക്കടയിലെ
എന്റെ വിലാസത്തില്‍ അയച്ചുതരിക

മനുഷ്യദുരിതങ്ങളുടെ വലിയൊരു കടലാസുകെട്ട്
ഞാന്‍ തയ്യാറാക്കുകയാണ്
വിശക്കുന്നവരുടെ ചുണ്ടുകളാലും
കാത്തിരിക്കുന്നവരുടെ കണ്‍പോളകളാലും
ഒപ്പുവെയ്ക്കപ്പെട്ടാലുടന്‍
ദൈവത്തിനു സമര്‍പ്പിക്കാന്‍.

എന്നാല്‍ ലോകത്തെമ്പാടുമുള്ള ദുഖിതരേ
എനിക്കൊരു ഭയമുണ്ട്
ദൈവം ഒരു പക്ഷേ നിരക്ഷരനായിരിക്കും."

2010 ജൂലൈ 28, ബുധനാഴ്‌ച

സിതാരയുടെ കഥകളിലെ ഫെമിനിസം - ഒരു പഠനം

ഉത്ത­രാ­ധു­നിക സാ­ഹി­ത്യ­ധാ­ര­യു­ടെ ഭാ­ഗ­മാ­യാ­ണ്‌ മല­യാ­ള­ത്തില്‍ സ്‌­ത്രീ­വാദ സാ­ഹി­ത്യം( feminist litarature) ഒരു പ്ര­സ്‌­ഥാ­ന­മാ­യി രൂ­പ­പ്പെ­ട്ട­ത്‌. സ്‌­ത്രീ­വാ­ദി­ക­ളു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌ നയ­രൂ­പീ­ക­ര­ണ­വും ആശ­യ­പ­ര­മായ പി­ന്തു­ണ­യും നല്‍­കു­ക­യാ­ണ്‌ ഇതി­ന്റെ ലക്ഷ്യം. നി­യ­ത­മായ നി­യ­മാ­വ­ലി­ക­ളോ­ടും പ്ര­ത്യ­യ­ശാ­സ്‌­ത്ര പി­ന്തു­ണ­യോ­ടും കൂ­ടി മല­യാ­ള­ത്തില്‍ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം ആരം­ഭി­ച്ച­ത്‌ തൊ­ണ്ണൂ­റു­ക­ളു­ടെ ആരം­ഭ­ത്തി­ലാ­ണ്‌. കൃ­ത്യ­മാ­യി പറ­ഞ്ഞാല്‍ സാ­റാ ജോ­സ­ഫി­ന്റെ പാ­പ­ത്തറ എന്ന കഥാ­സ­മാ­ഹ­ര­ത്തോ­ടു­കൂ­ടി. തൊ­ണ്ണൂ­റു­ക­ളു­ടെ ഉത്ത­രാര്‍­ദ്ധ­ത്തില്‍ മല­യാള ചെ­റു­ക­ഥാ രം­ഗ­ത്ത്‌ കട­ന്നു­വ­ന്ന യു­വ­ക­ഥാ­കാ­രി­യാ­ണ്‌ സി­താ­ര. എസ്‌. മല­യാള സാ­ഹി­ത്യം ഇനി­യും പഠന വി­ധേ­യ­മാ­ക്കി­യി­ട്ടി­ല്ലാ­ത്ത കഥാ­കാ­രി കൂ­ടി­യാ­ണ­വര്‍. ഉശി­രും ചു­ണ­യു­മു­ള്ള ഇന്നി­ന്റെ പെണ്‍­കു­ട്ടി­ക­ളെ തന്റെ കഥ­ക­ളി­ലൂ­ടെ ആവി­ഷ്‌­ക്ക­രി­ക്കു­ന്ന കഥാ­കാ­രി തന്റെ ഫെ­മി­നി­സ്റ്റ്‌ ആഭി­മു­ഖ്യം തു­റ­ന്ന്‌ പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ള്ള­താ­ണ്‌.

ഫെ­മി­നി­സം- ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം ഒരു അവ­ലോ­ക­നം
ഫെ­മി­നി­സം ചരി­ത്ര­പ­ര­മായ അന്വേ­ഷ­ണം

ജീ­വ­ശാ­സ്‌­ത്ര­പ­ര­മായ ചില വ്യ­ത്യാ­സ­ങ്ങള്‍ ഒഴി­ച്ചാല്‍ ജന­നം കൊ­ണ്ട്‌ സ്‌­ത്രീ­യും പു­രു­ഷ­നും തു­ല്യ­രാ­ണ്‌. പക്ഷേ സഹ­സ്രാ­ബ്‌­ദ­ങ്ങ­ളാ­യി സ്‌­ത്രീ­കള്‍ നി­ന്ദി­ത­രും പീ­ഡി­ത­രു­മാ­യി പു­രുഷ മേല്‍­ക്കോ­യ്‌­മ­യ്‌­ക്ക്‌ അധീ­ന­രാ­യി കഴി­യു­ന്നു. സമൂ­ഹ­ത്തില്‍ സ്‌­ത്രീ­കള്‍ അനു­ഭ­വി­ക്കേ­ണ്ടി­വ­രു­ന്ന അസ­മ­ത്വ­ങ്ങള്‍­ക്കും ചൂ­ഷ­ണ­ങ്ങള്‍­ക്കും എതി­രെ സ്‌­ത്രീ­കള്‍ നട­ത്തു­ന്ന സമ­ര­ങ്ങള്‍­ക്കും ആശയ പ്ര­ച­ര­ണ­ങ്ങള്‍­ക്കും ഫെ­മി­നി­സം എന്ന്‌ പൊ­തു­വില്‍ പറ­യാം.

പു­രാ­തന കാ­ലം മു­തല്‍ തന്നെ സ്‌­ത്രീ­കള്‍ പു­രു­ഷാ­ധി­പ­ത്യ വ്യ­വ­സ്ഥി­തി­ക്കു കീ­ഴ്‌­പെ­ടേ­ണ്ടി­വ­ന്ന­തി­നു പ്ര­ധാ­ന­മാ­യും രണ്ടു കാ­ര­ണ­ങ്ങ­ളാ­ണു­ള്ള­ത്‌. ഒന്ന്‌ കു­ടും­ബം എന്ന വ്യ­വ­സ്ഥി­തി­യു­ടെ ഉല്‍­ഭ­വം. മറ്റൊ­ന്ന്‌ മനു­ഷ്യ­ശി­ശു­ക്ക­ളു­ടെ നീ­ണ്ട ശൈ­ശ­വം. കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തോ­ടൊ­പ്പം വി­ക­സി­ച്ചു­വ­ന്ന ഒന്നാ­ണ്‌ സ്വ­കാ­ര്യ സ്വ­ത്തെ­ന്ന സങ്ക­ല്‌­പം. താ­ത­വ­ഴി സമൂ­ഹ­ത്തില്‍ താ­നു­ണ്ടാ­ക്കിയ സ്വ­കാ­ര്യ­സ്വ­ത്തു­കള്‍ തന്റെ സന്ത­തി­കള്‍­ക്ക്‌ ലഭി­ക്ക­ണ­മെ­ന്ന്‌ പു­രു­ഷന്‍ ആഗ്ര­ഹി­ക്കു­ന്നു. സന്ത­തി­കള്‍ തന്റെ തന്നെ­യെ­ന്ന്‌ ഉറ­പ്പു­വ­രു­ത്ത­ണ­മെ­ങ്കില്‍ സ്‌­ത്രീ­ക്ക്‌ പര­പു­രുഷ സമ്പര്‍­ക്ക­മി­ല്ലെ­ന്ന്‌ ഉറ­പ്പു­വ­രു­ത്ത­ണം. അങ്ങ­നെ­യാ­ണ്‌ ഗൃ­ഹ­ത്തി­ന്‌ പു­റ­ത്തു­ള്ള പ്ര­വര്‍­ത്തന രം­ഗ­ങ്ങ­ളില്‍ നി­ന്ന്‌ സ്‌­ത്രീ­കള്‍ അക­റ്റി­നിര്‍­ത്ത­പ്പെ­ടു­ക­യും വീ­ടി­ന്റെ അക­ത്ത­ള­ങ്ങ­ളി­ലേ­യ്‌­ക്ക്‌ മാ­റ്റ­പ്പെ­ടു­ക­യും ചെ­യ്‌­ത­ത്‌.

ഗോ­ത്ര­ജീ­വി­തം നയി­ച്ചി­രു­ന്ന പ്രാ­ചീ­ന­യു­ഗ­ങ്ങ­ളില്‍ താ­യ്‌­വ­ഴി­ക­ളാ­യി­രു­ന്നു ഗോ­ത്ര­സീമ നി­ശ്ച­യി­ച്ചി­രു­ന്ന­ത്‌. താ­യ്‌­വ­ഴി സമൂ­ഹ­ത്തില്‍ സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ താ­ര­ത­മ്യേ­നെ മെ­ച്ച­പ്പെ­ട്ട­താ­യി­രു­ന്നു. പി­ന്നീ­ട്‌ ഭൂ­രി­പ­ക്ഷം ജന­വര്‍­ഗ്ഗ­ങ്ങ­ളി­ലും താ­യ്‌­വ­ഴി­വ്യ­വ­സ്ഥ താ­ത­വ­ഴി വ്യ­വ­സ്ഥ­യി­ലേ­ക്ക്‌ മാ­റ്റ­പ്പെ­ട്ടു. മനു­ഷ്യ­ശി­ശു­ക്ക­ളു­ടെ ശാ­രീ­രിക പ്ര­ക്രി­യ­ക­ളു­ടേ­യും ബൗ­ദ്ധി­ക­സി­ദ്ധി­ക­ളു­ടേ­യും വി­കാ­സം ഒരു പരി­ധി­വ­രെ പൂര്‍­ണ്ണത എത്തു­ന്ന­തു­വ­രെ മറ്റൊ­രാ­ളു­ടെ സഹാ­യം കൂ­ടി­യേ­തീ­രു. ആ ചു­മ­തല സ്‌­ത്രീ­ക­ളില്‍ നി­ഷി­പ്‌­ത­മാ­യി. കൂ­ടു­തല്‍ സന്താ­ന­ങ്ങള്‍ ഉണ്ടാ­കു­ന്ന­തി­ന­നു­സ­രി­ച്ച്‌ സ്‌­ത്രീ­കള്‍ വള­രെ നാ­ളു­കള്‍ ഗര്‍­ഭാ­വ­സ്ഥ­യും കു­ഞ്ഞു­ങ്ങ­ളു­ടെ പരി­ച­ര­ണ­വു­മാ­യി
കഴി­യേ­ണ്ടി­വ­രു­ന്നു. സ്‌­ത്രീ­ക­ളു­ടെ ഈ പരാ­ധീ­ന­ത­യെ ചൂ­ഷ­ണം ചെ­യ്‌ത പു­രു­ഷ­വര്‍­ഗ്ഗം സ്‌­ത്രീ­വര്‍­ഗ്ഗ­ത്തി­ന്റെ­മേല്‍ തന്ത്ര­പ്ര­ധാ­ന­മായ ആധി­പ­ത്യം പു­ലര്‍­ത്തി. സ്‌­ത്രീ­കള്‍ തങ്ങ­ളു­ടെ സന്താ­ന­ങ്ങ­ളെ പ്ര­സ­വി­ക്കാ­നു­ള്ള ഉപ­ക­ര­ണ­വും തങ്ങ­ളു­ടെ സു­ഖ­ജീ­വി­ത­ത്തി­ന്‌ സഹാ­യ­ക­ര­മായ വസ്‌­തു എന്ന നി­ല­യി­ലും കണ്ടു­തു­ട­ങ്ങി.

സാം­സ്‌­കാ­രി­ക­മാ­യി വി­കാ­സം പ്രാ­പി­ച്ച മനു­ഷ്യ­സ­മൂ­ഹ­ത്തില്‍ ഉട­ലെ­ടു­ത്ത സം­ഘ­ടി­ത­മ­ത­ങ്ങ­ളും വൈ­ദീക പാ­ര­മ്പ­ര്യ­ങ്ങ­ളും സ്‌­ത്രീ­ക­ളു­ടെ­മേല്‍ പു­രു­ഷ­ന്മാര്‍­ക്കു­ള്ള ആധി­പ­ത്യ­ത്തെ ഉറ­പ്പി­ച്ചു. സ്‌­ത്രീ­ക­ളെ പര്‍­ദ്ദ­യ്‌­ക്കു­ള്ളില്‍ ഒതു­ക്കിയ ഇസ്ലാം­മ­തം സ്‌­ത്രീ­കള്‍ വക്ര­ബു­ദ്ധി­ക­ളാ­ണെ­ന്നും അവര്‍­ക്ക്‌ ബു­ദ്ധി­യും ദീ­നും കു­റ­വാ­ണെ­ന്നും പു­രു­ഷ­നോ­ട്‌ അനു­സ­ര­ണ­ക്കേ­ടു­ക്കാ­ട്ടി­യാല്‍ നര­ക­ത്തില്‍ പോ­കു­മെ­ന്നും അനു­ശാ­സി­ച്ചു.

ക്രൈ­സ്‌­തവ മതം സ്‌­ത്രീ­കള്‍ പു­രു­ഷ­ന്മാര്‍­ക്ക്‌ കീ­ഴ­ട­ങ്ങി­യി­രി­ക്കു­വാന്‍ കല്‌­പി­ക്കു­ന്നു. ഈ ലോ­ക­ത്ത്‌ പാ­പം ഉത്ഭ­വി­ച്ച­ത്‌ സ്‌­ത്രീ­യു­ടെ അനു­സ­ര­ണ­ക്കേ­ടു മു­ഖാ­ന്തി­ര­മാ­ണ­ത്രേ­?. ഭാ­ര­തീയ വൈ­ദിക പാ­ര­മ്പ­ര്യ­വും പു­രാ­ണ­ങ്ങ­ളും സ്‌­ത്രീ­ക­ളെ പതി­വ്ര­ത­യും, ശാ­ലീ­ന­യും, സഹ­ന­ത്തി­ന്റെ­യും ക്ഷ­മ­യു­ടേ­യും മൂര്‍­ത്തി­ഭാ­വ­മാ­യു­മൊ­ക്കെ സങ്ക­ല്‌­പി­ച്ച്‌ സ്‌­ത്രീ­ക­ളെ അക­ത്ത­ള­ങ്ങ­ളില്‍ ഒതു­ക്കു­ന്നു. മനു­സ്‌­മൃ­തി­യി­ലെ പ്ര­സി­ദ്ധ­മായ ഈ ശ്ലോ­കം

പി­താ­ര­ക്ഷ­തി­കൗ­മാ­രേ
ഭര്‍­ത്താ­ര­ക്ഷ­തി­യൗ­വ്വ­നേ
പു­ത്രേ­ാ­ര­ക്ഷ­തി­വാര്‍­ദ്ധ­ക്യേ
സ്‌­ത്രീ ന സ്വ­ത­ന്ത്ര്യ­മര്‍­ഹ­തി-

സ്‌­ത്രീ­ക­ളു­ടെ ദയ­നീയ ചി­ത്രം നമ്മെ ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു­.­ചാ­തുര്‍­വര്‍­ണ്ണ്യ­ത്തി­ന്റെ­യും അടിമ വ്യ­വ­സ്ഥി­തി­യു­ടേ­യും തി­ക്ത­ഫ­ല­ങ്ങള്‍ അനു­ഭ­വി­ക്കു­ന്ന സ്‌­ത്രീ­ക­ളു­ടെ നില വള­രെ പരി­താ­പ­ക­ര­മാ­യി­രു­ന്നു. അവര്‍ പു­രു­ഷ­ന്മാ­രോ­ടൊ­പ്പം അദ്ധ്വാ­നി­ക്കാ­നും സന്താ­നോ­ല്‌­പാ­ദ­നം നട­ത്താ­നും നിര്‍­ബ­ന്ധി­ത­രാ­യി. അടി­മ­വ്യ­വ­സ്ഥി­തി­യില്‍ നി­ല­നി­ന്നി­രു­ന്ന കു­ടും­ബ­വ്യ­വ­സ്ഥി­തി­യു­ടെ ഇര­യാ­യി­രു­ന്ന അവര്‍ പല­പ്പോ­ഴും ലൈം­ഗീക ചൂ­ഷ­ണ­ത്തി­നും വി­ധേ­യ­രാ­യി.

ഫ്യൂ­ഡല്‍ സാ­മൂ­ഹി­ക­ഘ­ട­ന­യില്‍ നി­ന്നും വ്യ­വ­സായ യു­ഗ­ത്തി­ലേ­ക്കും മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥി­തി­യി­ലേ­ക്കും കട­ന്ന­പ്പോ­ഴും സ്‌­ത്രീ അസ്വ­ത­ന്ത്ര­യും ചൂ­ഷ­ണ­വി­ധേ­യ­യും ആയി­രു­ന്നു­.1789-ലെ ഫ്ര­ഞ്ചു­വി­പ്ല­വ­കാ­ല­ത്താ­ണ്‌ സ്‌­ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങ­ളെ­ക്കു­റി­ച്ച്‌ ആസൂ­ത്രി­ത­മായ മു­ന്നേ­റ്റ­ങ്ങള്‍ ചരി­ത്ര­ത്തി­ലാ­രം­ഭി­ച്ച­ത്‌.

സ്വാ­ത­ന്ത്രം, സമ­ത്വം, സാ­ഹോ­ദ­ര്യം എന്ന ഫ്ര­ഞ്ച്‌ വി­പ്ല­വ­ത്തി­ന്റെ പ്ര­ഖ്യാ­പി­ത­മു­ദ്രാ­വാ­ക്യം മു­ഴു­വന്‍ മനു­ഷ്യ­രാ­ശി­യു­ടേ­യും അടി­സ്ഥാ­ന­പ­ര­മായ ജന്മാ­വ­കാ­ശ­ങ്ങള്‍ എന്ന നി­ല­യി­ലാ­യി­രു­ന്നു ഉയര്‍­ത്ത­പ്പെ­ട്ട­ത്‌. അതു കൊ­ണ്ടു­ത­ന്നെ ഈ മു­ദ്രാ­വാ­ക്യ­ങ്ങള്‍ കെ­ട്ട­ഴി­ച്ചു­വി­ട്ട അന­ന്തര ഫല­ങ്ങള്‍ തടു­ത്തു­നിര്‍­ത്താന്‍ ആര്‍­ക്കും സാ­ധി­ക്കു­മാ­യി­രു­ന്നി­ല്ല. തൊ­ഴി­ലാ­ളി­വര്‍­ഗ്ഗം കോ­ള­നി­രാ­ജ്യ­ങ്ങ­ളി­ലെ ജന­ങ്ങള്‍, നീ­ഗ്രോ അടി­മ­കള്‍, സ്‌­ത്രീ­കള്‍ എന്നി­ങ്ങ­നെ സമ­സ്‌ത മര്‍­ദ്ദി­ത­വി­ഭാ­ഗ­ങ്ങ­ളും തങ്ങ­ളു­ടെ പോ­രാ­ട്ട­ത്തി­ന്റെ അടി­സ്ഥാന തത്വ­ങ്ങ­ളാ­യി പ്ര­സ്‌­തുത മു­ദ്രാ­വാ­ക്യ­ങ്ങ­ളെ ഉയര്‍­ത്തി­പി­ടി­ച്ചു.

സ്‌­ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍ ഒരു സാ­മൂ­ഹി­ക­വി­ഷ­യ­മാ­യി ആവിര്‍­ഭ­വി­ച്ച ചരി­ത്ര­ഘ­ട്ട­മാ­യി­രു­ന്നു അത്‌. ഫ്ര­ഞ്ച്‌ വി­പ്ല­വ­ത്തെ­ത്തു­ടര്‍­ന്ന്‌ ലോ­ക­ത്താ­ക­മാ­നം സ്‌­ത്രീ­ക­ളു­ടെ അവ­കാ­ശ­ങ്ങള്‍­ക്കു­വേ­ണ്ടി­യു­ള്ള സം­ഘ­ട­ന­ക­ളും നേ­തൃ­നി­ര­യും പ്ര­ക്ഷോ­പ­ങ്ങ­ളും ഉയര്‍­ന്നു­വ­ന്നു. സാ­മൂ­ഹി­ക­സ­മ­ത്വം, വോ­ട്ട­വ­കാ­ശം, സ്വ­ത്ത­വ­കാ­ശം, തൊ­ഴി­ല­വ­കാ­ശം, സ്‌­ത്രീ­വി­ദ്യാ­ഭ്യാ­സം, വി­വാ­ഹ­മോ­ച­ന­ത്തി­നു­ള്ള അവ­കാ­ശം തു­ട­ങ്ങിയ ആവ­ശ്യ­ങ്ങ­ളാ­യി­രു­ന്നു പ്ര­ധാ­ന­മാ­യും സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­കര്‍ ഉന്ന­യി­ച്ച­ത്‌.

ഇത്ത­രം ആവ­ശ്യ­ങ്ങള്‍ പരി­മി­ത­മായ തോ­തില്‍ അനു­വ­ദി­ക്ക­പ്പെ­ട്ട­തി­നെ തു­ടര്‍­ന്നും, വി­ക്‌­ടോ­റി­യന്‍ സദാ­ചാ­ര­സം­ഹി­ത­ക­ളു­ടെ ആധി­ക്യ­ത്താ­ലും, സ്‌­ത്രീ
വി­രു­ദ്ധ­മ­നഃ­ശാ­സ്‌­ത്ര­ങ്ങ­ളു­ടെ സ്വാ­ധീ­ന­ഫ­ല­മാ­യും, യാ­ഥാ­സ്ഥി­തിക ഇട­തു­പ­ക്ഷ­ത്തി­ന്റെ നി­രു­ത്സാ­ഹ­പ്പെ­ടു­ത്തല്‍­മൂ­ല­വും, ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങള്‍ സൃ­ഷ്‌­ടി­ച്ച അര­ക്ഷി­താ­വ­സ്‌­ത­യു­ടെ ഫല­മാ­യും ഇരു­പ­താം നൂ­റ്റാ­ണ്ടില്‍ ഫെ­മി­നി­സ്റ്റ്‌ പ്ര­സ്ഥാ­നം മന്ദ­ഗ­തി­യി­ലാ­യി.

തൊ­ള്ളാ­യി­ര­ത്തി അറു­പ­തു­ക­ളു­ടെ അന്ത്യ­ത്തോ­ടു­കൂ­ടി ഉയര്‍­ത്തെ­ഴു­ന്നേല്‍­ക്കു­ന്ന സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­ന­ങ്ങ­ളെ ഫെ­മി­നി­സ­ത്തി­ന്റെ രണ്ടാം­ഘ­ട്ടം എന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു. മു­ത­ലാ­ളി­ത്ത­വും സമാ­മ്രാ­ജ­ത്യ­വും കടു­ത്ത പ്ര­തി­സ­ന്ധി­ക­ളെ അഭി­മു­ഖീ­ക­രി­ച്ച കാ­ല­ഘ­ട്ട­ങ്ങ­ളാ­യി­രു­ന്നു അത്‌. മൂ­ന്നാം­ലോക രാ­ജ്യ­ങ്ങ­ളില്‍ പൊ­ട്ടി­പു­റ­പ്പെ­ട്ട സാ­മ്രാ­ജ­ത്വ­വി­രു­ദ്ധ പ്ര­സ്ഥാ­നം, ഹി­പ്പി സം­ഘ­ട­ന­കള്‍, കറു­ത്ത­വര്‍­ഗ്ഗ­ക്കാ­രു­ടെ പ്ര­സ്ഥാ­ന­ങ്ങള്‍, പൗ­രാ­വ­കാ­ശ­പ്ര­സ്ഥാ­ന­ങ്ങള്‍, ഗറി­ല്ലാ­ക­ലാ­പ­ങ്ങള്‍, തു­ട­ങ്ങി­യവ സാ­മ്പ­ത്തിക സാ­മൂ­ഹിക അനീ­തി­കള്‍­ക്കെ­തി­രേ­യും മര്‍­ദ്ദ­ന­ങ്ങള്‍­ക്കെ­തി­രെ­യും നട­ത്തു­ന്ന തി­ക­ച്ചും നവീ­ന­മായ സമ­ര­രീ­തി­കള്‍ സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­കര്‍­ക്കും വേ­ണ്ട­ത്ര ഊര്‍­ജ്ജം നല്‍­കി.

ഈ പ്ര­വ­ണ­ത­ക­ളു­ടെ­യെ­ല്ലാം ക്രേ­ാ­ഡീ­ക­ര­ണ­മാ­യി­രു­ന്നു ആധു­നിക ഫെ­മി­നി­സ്റ്റ്‌ പ്ര­സ്ഥാ­ന­ങ്ങള്‍. സമ­ത്വം, വി­ദ്യാ­ഭ്യാ­സം, തു­ല്യാ­വ­കാ­ശം, വി­വേ­ച­നം എന്നി­ങ്ങ­നെ­യു­ള്ള അമൂര്‍­ത്ത­പ്ര­മേ­യ­ങ്ങ­ളാ­യി­രു­ന്നി­ല്ല പു­തിയ ഫെ­മി­നി­സ്റ്റ്‌ ചി­ന്താ­ധാ­ര­ക­ളു­ടെ കാ­തല്‍. പീ­ഡി­ത­മായ സ്‌­ത്രീ­ജീ­വി­ത­ത്തി­ന്റെ സൂ­ക്ഷ്‌­മ­വും സ്വ­കാ­ര്യ­വു­മായ തല­ങ്ങ­ളി­ലാ­യി­രു­ന്നു പ്ര­സ്ഥാ­ന­ത്തി­ന്റെ ഊന്നല്‍.

കു­ടും­ബ­ജീ­വി­തം, ലൈം­ഗി­ക­ത, ലൈം­ഗി­കാ­ക്ര­മ­ണ­ങ്ങള്‍, സ്വ­ന്തം ശരീ­ര­ത്തി­ന്‌ മേ­ലു­ള്ള അവ­കാ­ശം എന്നി­ങ്ങ­നെ സ്വ­കാ­ര്യ­ജീ­വി­ത­ത്തി­ന്റെ മര്‍­ദ്ദി­താ­വ­സ്ഥ­യെ­ക്കു­റി­ച്ച്‌ ഫെ­മി­നി­സ്റ്റു­കള്‍ സം­സാ­രി­ച്ചു­തു­ട­ങ്ങി. വ്യ­ക്തി ജീ­വി­താ­നു­ഭ­വ­ങ്ങ­ളെ സാ­മൂ­ഹി­ക­വല്‍­ക്ക­രി­ച്ചു­കൊ­ണ്ട്‌ രാ­ഷ്‌­ട്രീ­യ­പ്ര­ക്രി­യ­യില്‍ ഫെ­മി­നി­സ്റ്റു­കള്‍ ഇട­പ്പെ­ട്ടു.

ലി­ബ­റല്‍ ഫെ­മി­നി­സം, റാ­ഡി­ക്കല്‍ ഫെ­മി­നി­സം, സോ­ഷ്യല്‍ ഫെ­മി­നി­സം തു­ട­ങ്ങിയ ചി­ന്താ­ധാ­ര­ക­ളാ­യാ­ണ്‌ ആധു­നിക ഫെ­മി­നി­സം വി­ക­സി­ച്ച­ത്‌. ഇവ തമ്മില്‍ സാ­മ്യ­ത­ക­ളും വൈ­രു­ദ്ധ്യ­ങ്ങ­ളും നി­ല­നില്‍­ക്കു­ന്നു. പു­രു­ഷ­സ­മൂ­ഹം നിര്‍­മ്മി­ച്ചു­വെ­ച്ച മൂ­ല്യ­വ്യ­വ­സ്ഥി­തി­ക­ളും പ്ര­ത്യ­യ­ശാ­സ്‌­ത്ര­ങ്ങ­ളും ഫെ­മി­നി­സ്റ്റ്‌ പ്ര­ത്യയ ശാ­സ്‌­ത്ര­ങ്ങ­ളു­ടെ കട­ന്നാ­ക്ര­മ­ണ­ത്തി­നു വി­ധേ­യ­മാ­യി.

കു­ടുംബ വ്യ­വ­സ്ഥ­യും, സമ്പ­ദ്‌­ഘ­ട­ന­യും, മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥ­യും, നിര്‍­മ്മി­ക്കു­ക­യും സം­ര­ക്ഷി­ക്കു­ക­യും ചെ­യ്‌ത പു­രു­ഷാ­ധി­പ­ത്യ വ്യ­വ­സ്ഥ­യു­ടെ കള്ള­ത്ത­ര­ങ്ങ­ളെ തു­റ­ന്നു­കാ­ട്ടി. പു­രു­ഷാ­ധി­പ­ത്യ­ത്തെ ഒരു സാ­മൂ­ഹിക പ്ര­തി­ഭാ­സ­മാ­യി കാ­ണു­ക­യും അതി­നെ പി­തൃ­മേ­ധാ­വി­ത്വം (patriarchy) എന്ന്‌ പേ­രി­ട്ടു വി­ളി­ക്കു­ക­യും ചെ­യ്‌­തു. ആധു­നിക ഫെ­മി­നി­സം ലിം­ഗ­ഭേ­ദ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലു­ള്ള എല്ലാ വി­ഭ­ജ­ന­ങ്ങ­ളെ­യും­എ­തിര്‍­ക്കു­ന്നു. ലിം­ഗം (sex) ജീ­വ­ശാ­സ്‌­ത്ര­പ­ര­മായ അവ­സ്ഥ­യാ­ണ്‌. ആണ്‍­പെണ്‍ വ്യ­ത്യാ­സം പ്ര­കൃ­തി­നി­യ­മ­മാ­ണ്‌. എന്നാല്‍ ലിം­ഗ­പ­ദ­വി
(jender) സമൂ­ഹം നിര്‍­മ്മി­ച്ചു­നല്‍­കു­ന്ന സങ്ക­ല്‌­പ­മാ­ണ്‌. അവി­ടെ സ്‌­ത്രീ അമ്മ, ഭാ­ര്യ, മകള്‍, കന്യക തു­ട­ങ്ങി പല പദ­വി­ക­ളും വഹി­ക്കു­ന്നു.

ഫെ­മി­നി­സ്റ്റ്‌ വക്താ­ക്കള്‍ ഇതി­നെ അടി­മ­ത്ത­മാ­യി­ക­ണ്ട്‌ എതിര്‍­ക്കു­ന്നു. ബലാല്‍­സം­ഗം, കു­ടും­ബ­ത്തി­ന­ക­ത്തെ ഹിം­സ­കള്‍, പീ­ഡ­ന­ങ്ങള്‍, ലൈം­ഗീ­ക­മായ തമാ­ശ­കള്‍, പരി­ഹാ­സ­ങ്ങള്‍ തു­ട­ങ്ങി സര്‍­വ്വ­വും ഏതെ­ങ്കി­ലും ചില പ്ര­ത്യേക പു­രു­ഷ­ന്മാ­രില്‍ നി­ന്നും സം­ഭ­വി­ക്കു­ന്ന­ത­ല്ലെ­ന്നും ഒരു സമ­ഗ്ര­വ്യ­വ­സ്ഥ­യായ പു­രു­ഷാ­ധി­പ­ത്യ­ത്തി­ന്റെ അനി­വാ­ര്യ­ത­ക­ളാ­ണെ­ന്നും സ്‌­ത്രീ­കള്‍ മന­സ്സി­ലാ­ക്കി­തു­ട­ങ്ങി. ഫെ­മി­നി­സ്റ്റ്‌ പ്ര­ത്യ­യ­ശാ­സ്‌­ത്ര­ങ്ങ­ളും സം­ഘ­ടിത പ്ര­വര്‍­ത്ത­ന­ങ്ങ­ളും പാ­ശ്ചാ­ത്യ­ലോ­ക­ത്ത്‌ ഉത്ഭ­വി­ച്ച­താ­ണെ­ങ്കി­ലും അവ വള­രെ വേ­ഗം തന്നെ എല്ലാ രാ­ജ്യ­ങ്ങ­ളി­ലു­മെ­ത്തി.

മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ പ്ര­സ്‌­ഥാ­ന­ങ്ങ­ളു­ടെ പൊ­തു­സ്വ­ഭാ­വം അവ രാ­ഷ്‌­ട്രീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടേ­യും ഗവണ്‍­മെ­ന്റി­ന്റെ­യും മറ്റ്‌ സം­ഘ­ട­ക­ളു­ടേ­യു­മൊ­ക്കെ പി­ന്തു­ണ­യോ­ടു­കൂ­ടി സന്ന­ദ്ധ­സം­ഘ­ട­ന­ക­ളാ­യാ­ണ്‌
പ്ര­വര്‍­ത്തി­ക്കു­ന്ന­ത്‌. വി­ക­സ­ന­പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ സ്‌­ത്രീ­ക­ളു­ടെ പങ്കാ­ളി­ത്തം, സം­വ­ര­ണം, സ്‌­ത്രീ­സാ­ക്ഷ­ര­ത, സ്‌­ത്രീ­പ­ഠ­ന­ങ്ങള്‍ തു­ട­ങ്ങിയ വി­ഷ­യ­ങ്ങള്‍­ക്കാ­ണ്‌ ഊന്നല്‍ നല്‍­കു­ന്ന­ത്‌. ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍ സാം­സ്‌­കാ­രിക പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­യി രൂ­പ­ഭേ­ദ­ങ്ങള്‍ വരു­ത്തി. മനു­ഷ്യ­രാ­ശി­യു­ടെ നേര്‍­പ­കു­തി­യു­ടെ കലാ­പ­ത്തെ ഭയ­ക്കു­ന്ന ഭര­ണ­വര്‍­ഗ്ഗ­ത്തി­ന്റെ കു­ടി­ല­ത­ന്ത്ര­മാ­യി ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങ­ളെ കാ­ണു­ന്ന തീ­വ്ര­ഫെ­മി­നി­സ്റ്റു­കള്‍ പല സം­ഘ­ട­ന­ക­ളി­ലൂ­ടെ തങ്ങ­ളു­ടെ ഫെ­മി­നി­സ്റ്റ്‌ പ്ര­ത്യയ ശാ­സ്‌­ത്ര­ങ്ങള്‍ പ്ര­ച­രി­പ്പി­ക്കു­ന്നു.

അധാര്‍­മി­ക­ത­യ്‌­ക്കെ­തി­രാ­യു­ള്ള ഇവ­രു­ടെ സമ­ര­ങ്ങള്‍ പു­രു­ഷ­കേ­ന്ദ്രീ­കൃത സമൂ­ഹം സൃ­ഷ്‌­ടി­ച്ചു­ണ്ടാ­ക്കിയ മൂ­ല്യ­ങ്ങ­ളോ­ടും വി­ശ്വാ­സ­ങ്ങ­ളോ­ടും ശീ­ല­ങ്ങ­ളോ­ടു­മു­ള്ള നി­ഷേ­ധ­മാ­യി തീ­രു­ന്നു. അതു­കൊ­ണ്ടു­ത­ന്നെ അധി­കാ­ര­രൂ­പ­ങ്ങ­ളെ പരി­പാ­ലി­ക്കു­ന്ന സമ­സ്‌­ത­ശ­ക്തി­ക­ളു­ടെ­യും എതിര്‍­പ്പു­ക­ളും പരി­ഹാ­സ­ങ്ങ­ളും നാ­നാ­വി­ധ­ത്തില്‍ അനു­ഭ­വി­ക്കേ­ണ്ടി­വ­രു­ന്നു. എങ്കി­ലും ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ മേല്‍­വി­ലാ­സം ഇവര്‍­ക്ക­വ­കാ­ശ­പ്പെ­ടാ­നും സമൂ­ഹ­ത്തില്‍ കു­റ­ച്ചൊ­ക്കെ ചല­ന­ങ്ങള്‍ സൃ­ഷ്‌­ടി­ക്കാ­നും കഴി­യു­ന്നു.

ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്‌ ഒരാ­മു­ഖം

സര്‍­ഗ്ഗാ­ത്മ­ക­ര­ച­ന­ക­ളെ പൊ­തു­വാ­യി സാ­ഹി­ത്യ­മെ­ന്ന്‌ പറ­യാ­മെ­ങ്കി­ലും ഈ പരി­ക­ല്‌­പന മു­ഖ്യ­മാ­യും പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­ത്‌ പു­രു­ഷ­ന്മാ­രു­ടെ രച­ന­ക­ളാ­ണ്‌. പു­രാ­ത­ന­കാ­ലം­മു­തല്‍ തന്നെ സാ­ഹി­ത്യ­ത്തി­ലെ മു­ഖ്യ­ധാര രച­ന­ക­ളെ­ല്ലാം പു­രു­ഷ­കേ­ന്ദ്രീ­കൃ­ത­മാ­ണ്‌.

വേ­ദ­ങ്ങള്‍, ഉപ­നി­ഷ­ത്തു­കള്‍, പു­രാ­ണേ­തി­ഹാ­സ­ങ്ങള്‍, ബൈ­ബിള്‍, ഖുര്‍ ആന്‍ തു­ട­ങ്ങിയ നി­ര­വ­ധി മത­ഗ്ര­ന്ഥ­ങ്ങ­ളും
ക്ലാ­സ്സി­ക്‌ കൃ­തി­ക­ളു­മെ­ല്ലാം പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന സാ­ഹി­ത്യ­പാ­ര­മ്പ­ര്യം പു­രു­ഷ­മേല്‍­ക്കോ­യ്‌­മ­യു­ടെ രാ­ഷ്‌­ട്രീ­യ­മാ­ണ്‌. ആധു­നിക കല­ക­ളായ ജന­പ്രി­യ­സാ­ഹി­ത്യ­വും ബാ­ല­സാ­ഹി­ത്യ­വും പര­സ്യ­ങ്ങ­ളും സി­നി­മ­ക­ളും ചി­ത്ര­ക­ല­ക­ളു­മുള്‍­പ്പെ­ടെ നമ്മു­ടെ ബൃ­ഹ­ത്തായ വ്യ­വ­ഹാര ലോ­കം പു­രു­ഷ­മ­ഹ­ത്വ­ത്തി­ന്റെ­യും സ്‌­ത്രൈ­ണ­വി­ധേ­യ­ത്വ­ത്തി­ന്റെ­യും ദൃ­ഢീ­ക­ര­ണ­മാ­ണ്‌
നിര്‍­വ്വ­ഹി­ക്കു­ന്ന­ത്‌.

പു­രു­ഷ­ന്റെ കാ­മ­കേ­ളി­കള്‍­ക്കും ഭോ­ഗ­സൗ­ന്ദ­ര്യാ­സ്വ­ദ­ന­യ്‌­ക്കും ശമ­നം വരു­ത്തു­ന്ന കേ­വ­ല­വ­സ്‌­തു­വാ­യി­ട്ടാ­ണ്‌ സ്‌­ത്രീ­യെ കാ­ണു­ന്ന­ത്‌. പൗ­രാ­ണി­ക­കാ­ലം മു­തല്‍­ത­ന്നെ നമ്മു­ടെ മണി­വ്ര­വാ­ള­സാ­ഹി­ത്യ­ത്തി­ലും, ഭക്തി­കാ­വ്യ­ങ്ങ­ളി­ലും, മഹാ­കാ­വ്യ­ങ്ങ­ളി­ലും, ഗദ്യ­സാ­ഹി­ത്യ­ത്തി­ലും, പു­രോ­ഗ­മ­ന­സാ­ഹി­ത്യ­ത്തില്‍ പോ­ലും, ആധു­നി­ക­ത­യു­ടെ അസ്‌­തി­ത്വ­ദര്‍­ശ­ന­ങ്ങ­ളി­ലും വര്‍­ത്ത­മാ­ന­കാ­ല­ത്ത്‌ സജീ­വ­മാ­യി നില്‍­ക്കു­ന്ന ഉത്ത­രാ­ധു­നിക കാ­വ്യ­ധാ­ര­യില്‍­വ­രെ നാം കണ്ടു­മു­ട്ടു­ന്ന സ്‌­ത്രീ­സ്വ­ത്വ­ങ്ങള്‍ ഇതില്‍­നി­ന്ന്‌ ഭി­ന്ന­മ­ല്ല. ഇത്ത­രം അവ­സ്ഥ­യെ­ക്കു­റി­ച്ച്‌ ലളി­താം­ബിക അന്തര്‍­ജ­നം ഇങ്ങ­നെ എഴു­തി.

ചി­ര­പു­രാ­ത­ന­കാ­ലം മു­തല്‍ തന്നെ സ്‌­ത്രീ­യെ അബല എന്നും ചപല എന്നും ഭീ­രു എന്നും ഒക്കെ­യാ­ണ­ല്ലോ കവി­കള്‍ വാ­ത്സ­ല്യ­പൂര്‍­വ്വം വി­ളി­ക്കാ­റ്‌. ഇത്‌ കേ­ട്ട്‌ തങ്ങള്‍ അങ്ങ­നെ­യാ­ണെ­ന്നും അവര്‍ ധരി­ച്ചു­വ­ശാ­യി­രി­ക്കു­ന്നു. കണ്ണു­കള്‍ കരിം­കൂ­വ­ളം, കവിള്‍ റോ­സാ­പ്പൂ, നെ­റ്റി ചന്ദ്ര­ക്ക­ല, അധ­രം തൊ­ണ്ടി­പ്പ­ഴം­ത­ന്നെ, ചു­വ­ന്ന­തൊ­ണ്ടി­പ്പ­ഴം. പക്ഷേ ഇവ­യ്‌­ക്കി­ട­യില്‍ മാ­റി­ന­ക­ത്തെ ത്ര­സി­ക്കു­ന്ന ഹൃ­ദ­യ­വും അതി­ലു­ള്ള ചൂ­ടും ചൈ­ത­ന്യ­വും കണ്ണീ­രും നെ­ടു­വീര്‍­പ്പും ആരും കണ്ടി­ല്ല. സ്‌­ത്രീ എന്നും സാ­ഹി­ത്യ­ധാ­ര­യില്‍ ഭോ­ഗ­ത്തി­നു­ള്ള ഉപ­ക­ര­ണം മാ­ത്ര­മാ­യി­രു­ന്നു.

സ്‌­ത്രീ­വാദ സാ­ഹി­ത്യ­ത്തി­ന്റെ പ്ര­സ­ക്തി ഇവി­ടെ­യാ­ണ്‌. സ്‌­ത്രീ എന്ന നി­ല­യില്‍ സമൂ­ഹ­ത്തില്‍ അവള്‍ അനു­ഭ­വി­ക്കു­ന്ന അസ്വാ­ത­ന്ത്ര്യ­ങ്ങ­ളും ദു­രി­ത­ങ്ങ­ളും തീ­ഷ്‌­ണ­മാ­യി അവ­ത­രി­പ്പി­ക്കു­വാന്‍ സ്‌­ത്രീ­കള്‍­ക്കു­മാ­ത്ര­മേ കഴി­യൂ എന്ന­താ­ണ്‌ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്റെ അടി­ത്ത­റ. പു­രു­ഷ­ന്‌ വി­ധേ­യ­യായ സ്‌­ത്രീ­കള്‍ തങ്ങ­ളു­ടെ അടി­ച്ച­മര്‍­ത്ത­പ്പെ­ട്ട സര്‍­ഗ്ഗാ­ത്മ­ക­ത­യെ തി­രി­ച്ച­റി­യു­ന്ന­തും ഇതി­നെ­തി­രെ പ്ര­തി­ക­രി­ക്കു­ന്ന­തും സ്‌­ത്രീ­വാദ സാ­ഹി­ത്യ­ത്തി­ന്റെ പരി­ധി­യില്‍ വരു­ന്നു.

രാ­ഷ്‌­ട്രീ­യ, സാ­മൂ­ഹി­ക, സാം­സ്‌­കാ­രിക പ്ര­ക്രി­യ­യില്‍ ഇട­പെ­ട്ടു­കൊ­ണ്ട്‌ സ്‌­ത്രീ­വി­മോ­ചന വാ­ദി­കള്‍ നട­ത്തു­ന്ന ആശയ സമ­ര­ത്തി­ന്റെ അടി­ത്തറ സര്‍­ഗ്ഗാ­ത്മക സാ­ഹി­ത്യ­മാ­ണ്‌. ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം സ്‌­ത്രീ­പീ­ഡ­ന­ത്തി­ന്റെ അനു­ഭ­വ­ങ്ങ­ളെ കൂ­ടു­ത­ലാ­യി പ്ര­കാ­ശി­പ്പി­ക്കു­ന്നു. സ്‌­ത്രീ സമ­സ്യ­ക­ളെ ഉജ്ജ്വ­ല­മാ­യി പ്ര­കാ­ശ­നം ചെ­യ്യു­ന്ന­തി­നോ­ടൊ­പ്പം ലിം­ഗ­ഭേ­ദ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലു­ള്ള ബു­ദ്ധി­മു­ട്ടു­ക­ളും സ്വ­കൃ­ത്യ നിര്‍­വ്വ­ഹ­ണ­ത്തില്‍ സ്‌­ത്രീ­കള്‍ നേ­രി­ടു­ന്ന പാ­ര­ത­ന്ത്ര്യ­വും അനീ­തി­ക­ളും സമൂ­ഹ­മ­ന­സ്സാ­ക്ഷി­യു­ടെ മുന്‍­പില്‍ വര­ച്ചു­കാ­ട്ടു­ക­യും ചെ­യ്യു­ന്നു. സമൂ­ഹ­ത്തില്‍ സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ മെ­ച്ച­പ്പെ­ടു­ത്തു­ക, ഒടു­വില്‍ എല്ലാ­മേ­ഖ­ല­ക­ളി­ലും തു­ല്ല്യത കൈ­വ­രി­ക്കുക ഇതാ­ണ്‌ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്റെ ലക്ഷ്യ­വും രാ­ഷ്‌­ട്രീയ ധര്‍­മ്മ­വും.

സ്‌­ത്രീ­ക­ളു­ടെ പ്ര­ശ്‌­ന­ങ്ങള്‍­ക്കു പരി­ഹാ­ര­മു­ണ്ടാ­ക്കാന്‍ ശ്ര­മി­ക്കു­ന്ന ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യം സ്‌­ത്രീ­കേ­ന്ദ്രീ­കൃ­ത­മാ­ണ്‌.
സര്‍­ഗ്ഗാ­ത്മക രച­ന­യു­ടെ ഉറ­വി­ടം ഓരോ എഴു­ത്തു­കാ­ര­നും താ­നി­ട­പെ­ടു­ന്ന സമൂ­ഹ­മാ­ണ്‌. ഒരു പരി­ധി­വ­രെ സ്വ­ന്തം ജീ­വി­താ­നു­ഭ­വ­ങ്ങ­ളു­ടെ അല്ലെ­ങ്കില്‍ താന്‍ കണ്ടും കേ­ട്ടും പരി­ച­യി­ച്ചു­വ­ന്ന അനു­ഭ­വ­ങ്ങ­ളു­ടെ സാ­ന്ദ്രീ­ക­രി­ച്ച രൂ­പ­മാ­ണ്‌ സര്‍­ഗ്ഗാ­ന്മ­ക­സൃ­ഷ്‌­ടി. സ്‌­ത്രീ­ക­ളു­ടെ രച­ന­ക­ളി­ലെ അടി­സ്ഥാ­ന­പ്ര­മേ­യ­ങ്ങള്‍ സ്‌­ത്രീ­യു­ടെ അടി­മ­ത്തം, ഗാര്‍­ഹി­കാ­ദ്ധ്വ­നം, അധി­കാര വ്യ­വ­സ്ഥ­യ്‌­ക്കെ­തി­രെ­യു­ള്ള അവ­രു­ടെ സമ­ര­ങ്ങള്‍, നി­ഷേ­ധ­ങ്ങള്‍, വി­മോ­ച­നാ­ഭി­ലാ­ഷ­ങ്ങള്‍, മാ­തൃ­ശി­ശു­ബ­ന്ധം കു­ടും­ബ­ങ്ങ­ളില്‍ നേ­രി­ടേ­ണ്ടി­വ­രു­ന്ന അവ­ഗ­ണ­ന­കള്‍ തു­ട­ങ്ങി­യ­വ­ക­ളാ­ണ്‌.

പു­രു­ഷ­ന്മാര്‍ തങ്ങ­ളു­ടെ കൃ­തി­ക­ളില്‍ സ്‌­ത്രീ­ക­ളെ രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്‌ അവ­രു­ടെ ലൈം­ഗിക പദ­വി­യെ അടി­സ്ഥാ­ന­മാ­ക്കി­യാ­ണ്‌. പു­രു­ഷ­ന്മാര്‍ തങ്ങ­ളു­ടെ പാ­ട്രി­യാര്‍­ക്കി മനോ­ഭാ­വ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ സൃ­ഷ്‌­ടി­ച്ചു­വെ­ച്ച സ്‌­ത്രീ­ബിം­ബ­ങ്ങ­ളെ തി­രി­ച്ച­റി­യു­ന്നി­ട­ത്തും അതി­നെ പ്ര­തി­രോ­ധി­ക്കു­ന്നി­ട­ത്തു­മാ­ണ്‌ ഫെ­മി­നി­സ്‌­റ്റ്‌ പ്ര­മേ­യ­ങ്ങള്‍ ശക്തി ആര്‍­ജ്ജി­ക്കു­ന്ന­ത്‌.

ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തി­ന്റെ മറ്റൊ­രു പ്ര­ധാന പ്ര­ത്യേ­കത കൃ­തി­യു­ടെ രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും ഉള്ള­ട­ക്ക­ത്തി­ലും കാ­ണു­ന്ന സ്‌­ത്രൈ­ണ­ഭാ­വ­മു­ദ്ര­യു­ടെ പ്ര­ഭാ­വ­മാ­ണ്‌. പു­രു­ഷാ­നു­ഭ­വ­ങ്ങള്‍­ക്ക്‌ വി­രു­ദ്ധ­മാ­യി­ട്ടു­ള്ള ഒരു ആന്ത­ര­ഘ­ട­കം സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളി­ലു­ണ്ട്‌. സ്‌­ത്രീ­യെ­ന്ന നി­ല­യില്‍ എഴു­ത്തു­കാ­രി­യു­ടെ അനു­ഭ­വ­ങ്ങ­ളാ­ണ്‌ ഇതി­നാ­ധാ­രം. താന്‍ വ്യ­ത്യ­സ്‌­ത­യാ­ണെ­ന്ന അറി­വും
അപൂര്‍­ണ്ണ മനു­ഷ്യ­ജീ­വി­യാ­ണെ­ന്ന തോ­ന്ന­ലും സ്‌­ത്രീ­യു­ടെ അസ്ഥി­ത്വ­ത്തെ നിര്‍­ണ്ണ­യി­ക്കു­ന്നു. സ്‌­ത്രീ­ക­ളു­ടെ സര്‍­ഗ്ഗാ­ത്മ­ക­ത­യെ ഞെ­രി­ച്ച­മര്‍­ത്തു­ന്ന അധീ­ശ­വ്യ­വ­സ്ഥ­യില്‍­നി­ന്നും പു­റ­ത്തു­ക­ട­ക്കാന്‍ വെ­മ്പല്‍­കൊ­ള്ളു­ക­യും അതി­നെ­തി­രെ കലാ­പം ചെ­യ്യു­ക­യും ചെ­യ്യു­ന്ന ഒന്നാ­ണ്‌ സ്‌­ത്രീ­ക­ളു­ടെ സാ­ഹി­ത്യം.

എഴു­ത്തി­ന്റെ പു­രു­ഷ­പ്ര­ത്യ­യ­ശാ­സ്‌­ത്ര­ത്തെ അതി­ലം­ഘി­ക്കാ­തെ സര്‍­ഗ്ഗാ­ന്മ­ക­ത­ക­ളില്‍ ഏര്‍­പ്പെ­ടാ­നോ സ്‌­ത്രൈ­ണാ­സ്‌­തി­ത്വ­ത്തെ സം­ര­ക്ഷി­ക്കാ­നോ എഴു­ത്തു­കാ­രി­കള്‍­ക്ക്‌ കഴി­യു­മാ­യി­രു­ന്നി­ല്ല. ചില ആഖ്യാ­ന­ത­ന്ത്ര­ങ്ങള്‍ അനു­വര്‍­ത്തി­ച്ചും പ്ര­മേ­യ­പ­ര­മായ അതി­ലം­ഘ­നം നട­ത്തി­യും ഭാ­ഷാ­പ­ര­മായ കലാ­പ­ത്തി­ലൂ­ടെ­യു­മാ­ണ്‌ എഴു­ത്തു­കാ­രി­കള്‍ ഈ അധീ­ശ്വ­ത്വ നി­യ­മ­ങ്ങ­ളെ ഭേ­ദി­ക്കു­ന്ന­ത്‌. ഒരു ഫെ­മി­നി­സ്റ്റ്‌ പാ­ഠം എല്ലാ­യ്‌­പ്പോ­ഴും ആന്ത­രിക സം­ഘര്‍­ഷം നി­റ­ഞ്ഞ­താ­ണ്‌. നി­ല­നി­ന്നു­പോ­രു­ന്ന സാ­ഹി­ത്യ­മാ­തൃ­ക­ക­ളു­മാ­യു­ള്ള എഴു­ത്തു­കാ­രി­ക­ളു­ടെ കലാ­പ­മാ­ണ്‌ ഇതി­ന്‌ ഹേ­തു.

സൂ­ക്ഷ്‌­മ­വാ­യ­ന­യില്‍ നമു­ക്ക്‌ മന­സി­ലാ­കും കഥാ­നിര്‍­മ്മി­തി, കാ­വ്യാ­ന്ത­രീ­ക്ഷം, ബിം­ബാ­വ­ലി, താ­ളം, ലയം, പ്രാ­സം, വൃ­ത്താ­ല­ങ്കാ­ര­ങ്ങള്‍, ആഖ്യാ­ന­രീ­തി, പാ­ത്ര­സൃ­ഷ്‌­ടി ഇവ­യി­ലെ­ല്ലാം ഒരു സ്‌­ത്രീ സ്‌­പര്‍­ശ­മു­ണ്ട്‌.

സ്‌­ത്രീ­യു­ടെ സാ­ഹി­ത്യ­സൃ­ഷ്‌­ടി­ക­ളെ മൂ­ന്ന്‌ ഘട­ക­ങ്ങ­ളാ­യി വി­ഭ­ജി­ക്കു­ന്നു- സ്‌­ത്രൈ­ണം (feminism), സ്‌­ത്രീ­വാ­ദ­പ­രം (feminist), സ്‌­ത്രീ­വി­ഷ­യ­കം (female). പു­രു­ഷ­ന്റെ സര്‍­ഗ്ഗ­പ­ര­മായ നേ­ട്ട­ങ്ങ­ളോ­ട്‌ ഒപ്പം നില്‍­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണ്‌ സ്‌­ത്രൈ­ണം. പു­രു­ഷ­സ­ങ്ക­ല്‌­പ­ത്തി­ലു­ള്ള സ്‌­ത്രീ­യെ അവ­ത­രി­പ്പി­ക്കാന്‍ പെ­ണ്ണെ­ഴു­ത്തു­കാര്‍ മത്സ­ര­ബു­ദ്ധി­യോ­ടെ ശ്ര­മി­ച്ചു. സ്‌­ത്രീ നേ­രി­ടു­ന്ന കഠിന പ്ര­ശ്‌­ന­ങ്ങള്‍ അനാ­വ­ര­ണം ചെ­യ്യാ­നു­ള്ള ത്വ­ര­യാ­ണ്‌ സ്‌­ത്രീ­വാദ സമീ­പ­ന­ത്തില്‍ ദൃ­ശ്യ­മാ­കു­ന്ന­ത്‌. പു­രു­ഷ­മേ­ധാ­വി­ത്വ­ത്തോ­ടു­ള്ള പ്ര­തി­ക്ഷേ­ധ­മാ­ണ്‌ ഇവി­ടെ പ്ര­ധാ­നം. സ്‌­ത്രീ സ്‌­ത്രീ­യാ­യി തന്നെ നി­ന്ന്‌ സ്വാ­നു­ഭ­വ­ങ്ങള്‍ മൂര്‍­ത്ത­മാ­യി ആവി­ഷ്‌­ക­രി­ക്കു­ന്നു സ്‌­ത്രീ­വി­ഷ­യ­ഘ­ട്ട­ത്തില്‍. സ്‌­ത്രീ ഇവി­ടെ തന്റെ സ്വ­ത്വ­ബ­ലം തി­രി­ച്ച­റി­യു­ന്നു.

മല­യാ­ള­സാ­ഹി­ത്യ­ത്തില്‍ വി­ക­സി­ച്ച പെ­ണ്ണെ­ഴു­ത്ത്‌ സ്‌­ത്രീ­വാദ സാ­ഹി­ത്യ­ത്തി­ന്റെ രണ്ടാം­ഘ­ട്ട­ത്തി­ലാ­ണ്‌.

ഫെ­മി­നി­സ്റ്റ്‌ ഭാഷ

സാ­ഹി­ത്യ­കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള ഏതൊ­രു ചര്‍­ച്ച­യി­ലും ഭാഷ കട­ന്നു­വ­രു­ന്നു. അതി­ന്‌ കാ­ര­ണം സാ­ഹി­ത്യ­കൃ­തി­കള്‍ രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്‌ ഭാ­ഷ­യി­ലൂ­ടെ­യാ­ണ്‌ എന്ന­ത്‌ മാ­ത്ര­മ­ല്ല. എഴു­ത­പ്പെ­ട്ട പാ­ഠ­ത്തെ സ്വാ­ധീ­നി­ച്ച സാം­സ്‌­കാ­രി­ക­വും സാ­മൂ­ഹി­ക­വും ചരി­ത്ര­പ­ര­വു­മായ അട­യാ­ള­ങ്ങള്‍ അതില്‍ അവ­ശേ­ഷി­ക്കു­ന്നു എന്ന­താ­ണ്‌. എഴു­ത്തു­കാര്‍ അനു­ഭ­വി­ക്കു­ന്ന അന്തര്‍­സം­ഘര്‍­ഷ­ങ്ങ­ളും അധീ­ശ­ത്വ/­വി­ധേ­യ­ത്വ മനോ­ഭാ­വ­ങ്ങ­ളും ഭാഷ അപ­ഗ്ര­ഥ­ന­ത്തി­ലൂ­ടെ നമു­ക്ക്‌ തി­രി­ച്ച­റി­യാം. പു­രു­ഷ­വര്‍­ഗ്ഗ­ത്തി­ന്റെ ആവ­ശ്യ­ങ്ങള്‍­ക്ക് ഉപ­യു­ക്ത­മായ വി­ധ­ത്തി­ലാ­ണ്‌ ഭാ­ഷ­പോ­ലും രൂ­പ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തെ­ന്ന്‌ ഫെ­മി­നി­സ്റ്റു­കള്‍ ചൂ­ണ്ടി­കാ­ട്ടു­ന്നു.

ഴാ­ക്ക്‌ ലക്കാ­ന്റെ അഭി­പ്രാ­യ­ത്തില്‍ സം­സ്‌­കാ­ര­ത്തി­ന്റെ അടി­സ്ഥാന ശി­ല­യാ­യി വര്‍­ത്തി­ക്കു­ന്ന ഒരു ചി­ഹ്ന­വ്യ­വ­സ്ഥ­യാ­ണ്‌ (symbolic order) ഭാ­ഷ. ഈ വ്യ­വ­സ്ഥ സ്വാം­ശീ­ക­രി­ക്കു­ന്ന­തി­ലൂ­ടെ­യാ­ണ്‌ ശി­ശു­വി­ന്‌ ഒരു സാം­സ്‌­കാ­രിക കര്‍­തൃ­ത്വം ഉണ്ടാ­കു­ന്ന­ത്‌. പക്ഷേ ഈ ഭാ­ഷാ­സ്വീ­കാ­ര്യത പു­രു­ഷ­മേല്‍­ക്കോ­യ്‌­മ­യു­ടേ­തായ ലിം­ഗ­കര്‍­തൃ­ത്വ­ത്തില്‍ അധി­ഷ്‌­ഠി­ത­മാ­യി­രി­ക്കും. ലിം­ഗ­ത്തി­ന്റെ മേ­ധാ­വി­ത്വം അം­ഗീ­ക­രി­ക്കു­ന്ന പൗ­രു­ഷ­മായ ഒന്നാ­യി­രി­ക്കും അതി­ലെ ഭാ­ഷാ­ക്ര­മ­വും. സ്വാ­ഭാ­വി­ക­മാ­യി സ്‌­ത്രീ­കള്‍ ഭാ­ഷ­യു­ടേ­യും സം­സ്‌­കാ­ര­ത്തി­ന്റെ­യും അതി­രു­ക­ളി­ലേ­ക്ക്‌ മാ­റ്റ­പ്പെ­ടു­ന്നു സ്‌­ത്രീ­പു­രു­ഷ­ന്മാ­രു­ടെ തി­രി­ച്ച­റി­വി­നാ­ധാ­ര­മായ അനു­ഭ­വ­ങ്ങള്‍ വ്യ­ത്യ­സ്‌­ത­മാ­ണ്‌. ഈ വ്യ­ത്യാ­സം ഭാ­ഷ­യി­ലും പ്ര­തി­ഫ­ലി­ക്കു­ന്നു.

പു­രു­ഷ­ഭാഷ അധി­കാ­ര­ത്തി­ന്റേ­താ­കു­മ്പോള്‍ സ്‌­ത്രീ ഭാഷ സ്‌­നേ­ഹ­ത്തി­ന്റെ­യും സൗ­മ്യ­ത­യു­ടേ­തു­മാ­കു­ന്നു.

ഉദാ­ഹ­ര­ണ­മാ­യി
ഒന്നി­വി­ടെ വരൂ (സ്‌­ത്രീ ഭാ­ഷ)
ഇവി­ടെ വാ (അ­ധി­കാ­ര­ത്തി­ന്റെ പു­രുഷ ഭാ­ഷ)
അയ്യോ എന്താ­ണീ ചെ­യ്‌­തി­രി­ക്കു­ന്ന­ത്‌ (സ്‌­ത്രീ ഭാ­ഷ)
എന്താ­ടീ ഇത്‌ (അ­ധി­കാ­ര­ത്തി­ന്റെ പു­രുഷ ഭാ­ഷ)

ഗര്‍­ഭ­കാല സം­ഘര്‍­ഷ­ങ്ങള്‍, ആര്‍­ത്ത­വ­കാ­ലാ­നു­ഭ­വ­ങ്ങള്‍, ആര്‍­ത്ത­വ­വി­രാ­മ­കാല ഉല്‍­ക്ക­ണ്‌­ഠ­കള്‍, പ്ര­സ­വം, മു­ല­യൂ­ട്ടല്‍ എന്നി­ങ്ങ­നെ സ്‌­ത്രീ­ക­ളു­ടെ മാ­ത്ര­മായ അനു­ഭ­വ­ങ്ങ­ളും
ജൈ­വ­ധര്‍­മ്മ­ങ്ങ­ളും മൂര്‍­ത്ത­മാ­യി അവ­ത­രി­പ്പി­ക്കാന്‍ നി­ല­വി­ലു­ള്ള ഭാഷ അപ­ര്യാ­പ്‌­ത­മാ­ണെ­ന്ന്‌ ഫെ­മി­നി­സ്റ്റു­കള്‍ വാ­ദി­ക്കു­ന്നു. സ്‌­ത്രീ­ക­ളു­ടെ വൈ­കാ­രി­ക­ത­ക­ളും അനു­ഭ­വ­ങ്ങ­ളും
ആവി­ഷ്‌­ക്ക­രി­ക്കാന്‍ പു­രു­ഷ­ന്മാര്‍ ധാ­രാ­ള­മാ­യി ഉപ­യോ­ഗി­ക്കു­ന്ന­തും വി­രു­ദ്ധാര്‍­ത്ഥ­ങ്ങ­ളില്‍ രൂ­ഢ­വു­മായ പദ­ങ്ങ­ളും പ്ര­യോ­ഗ­ങ്ങ­ളും ധാ­രാ­ള­മാ­യി ഉപ­യോ­ഗി­ക്കേ­ണ്ടി വരു­ന്ന­തി­ലെ വൈ­രു­ദ്ധ്യത അവര്‍ ചൂ­ണ്ടി­കാ­ണി­ക്കു­ന്നു.

സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളെ വി­ശ­ദീ­ക­രി­ക്കു­ന്ന­തില്‍ സ്‌­ത്രീ­കള്‍­ക്കു­ണ്ടാ­കു­ന്ന ബു­ദ്ധി­മു­ട്ടു­ക­ളില്‍ നി­ന്നാ­ണ്‌ സ്‌­ത്രീ­യു­ടെ ഭാഷ എന്ന സങ്ക­ല്‌­പം തന്നെ രൂ­പ­പ്പെ­ട്ട­ത്‌. ഫോ­ബിന്‍ ലക്കോ­ഫ്‌ എന്ന അമേ­രി­ക്കന്‍ ഭാ­ഷാ­ശാ­സ്‌­ത്ര­ജ്ഞ­ന്റെ language womens plays എന്ന ഗ്ര­ന്ഥം ഇതി­ലേ­ക്കു­ള്ള നല്ലൊ­രു മു­തല്‍­ക്കൂ­ട്ടാ­ണ്‌. സ്‌­ത്രീ­യു­ടെ ജീ­വി­തം, ശരീ­രം,
വ്യ­വ­ഹാ­ര­മ­ണ്‌­ഡ­ല­ങ്ങള്‍ തു­ട­ങ്ങി­യ­വ­യൊ­ക്കെ നന്നാ­യി രേ­ഖ­പ്പെ­ടു­ത്താ­നു­ത­കു­ന്ന പു­തിയ വാ­ക്കു­ക­ളും രൂ­പ­ക­ങ്ങ­ളും ബിം­ബ­ങ്ങ­ളും, ആശ­യാ­വ­ലി­ക­ളു­മൊ­ക്കെ കണ്ടു­പി­ടി­ക്കുക ഫെ­മി­നി­സ്റ്റ്‌ ഭാ­ഷാ­സ­ങ്ക­ല്‌­പ­ത്തി­ന്റെ ധര്‍­മ്മ­മാ­ണ്‌.

മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ എഴു­ത്തു­കാര്‍ അഭി­മു­ഖീ­ക­രി­ക്കു­ന്ന പ്ര­ശ്‌­നം കൊ­ളോ­ണി­യല്‍ മേ­ധാ­വി­ത്വ­ത്തി­നു കീ­ഴില്‍ ദേ­ശീ­യ­ഭാ­ഷ­കള്‍ അഭി­മു­ഖീ­ക­രി­ച്ച­തി­ന്‌ സമാ­ന­മായ പ്ര­തി­സ­ന്ധി­യാ­ണ്‌. ഫ്രാന്‍­സി­സ്സ്‌ ഫാ­നന്‍ കണ്ടെ­ത്തി­യ­തു­പോ­ലെ കൊ­ളോ­ണി­യല്‍ മേ­ധാ­വി­ത്വ­ത്തെ അതേ ഭാഷ ഉപ­യോ­ഗി­ച്ചു­ത­ന്നെ എതി­രി­ട്ട കോ­ള­നി രാ­ഷ്‌­ട്ര­ങ്ങ­ളെ­പോ­ലെ
പു­രു­ഷ­ഭാ­ഷ­യി­ലെ അധി­കാ­ര­ബ­ന്ധ­ങ്ങ­ളെ അപ­നിര്‍­മ്മി­ച്ചു മാ­റ്റി­ത്തീര്‍­ക്കു­ക­യാ­ണ്‌ മൂ­ന്നാം­ലോക സ്‌­ത്രീ എഴു­ത്തു­കാ­രി­ക­ളില്‍ ഭൂ­രി­പ­ക്ഷ­വും.

മല­യാ­ള­ത്തി­ലെ ഫെ­മി­നി­സ്റ്റ്‌ എഴു­ത്തി­ന്റെ ചരി­ത്രം

പ്ര­ത്യ­യ­ശാ­സ്‌­ത്ര­ത്തി­ന്റെ­യും വി­മര്‍­ശന പദ്ധ­തി­ക­ളു­ടേ­യും നി­യ­മാ­വ­ലി­യു­ടേ­യും അടി­സ്ഥാ­ന­ത്തില്‍ feminist writing അഥ­വാ സ്‌­ത്രീ­വാ­ദ­ര­ചന മല­യാ­ള­ത്തില്‍ ആരം­ഭി­ച്ച­ത്‌ തൊ­ണ്ണൂ­റു­ക­ളു­ടെ ആരം­ഭ­ത്തി­ലി­റ­ങ്ങിയ സാ­റാ ജോ­സ­ഫി­ന്റെ പാ­പ­ത്തറ എന്ന കഥാ­സ­മാ­ഹാ­ര­ത്തോ­ടു­കൂ­ടി­യാ­ണ്‌. women writing എന്ന ഇം­ഗ്ലീ­ഷ്‌ പദ­ത്തി­ന്‌ തു­ല്യ­മാ­യി പെ­ണ്ണെ­ഴു­ത്ത്‌ എന്ന മല­യാ­ള­പ­ദം സച്ചി­ദാ­ന­ന്ദ­നാ­ണ്‌ പാ­പ­ത്ത­റ­യു­ടെ അവ­താ­രി­ക­യി­ലൂ­ടെ മല­യാ­ള­ത്തി­ന്‌ സം­ഭാ­വന ചെ­യ്‌­ത­ത്‌.

ഫെ­മി­നി­സ്റ്റ്‌ എഴു­ത്തി­നോ­ട്‌ പ്ര­ക­ട­മായ ആഭി­മു­ഖ്യം പ്ര­ക­ടി­പ്പി­ക്കാ­ത്ത­വ­രു­ടെ കൃ­തി­ക­ളില്‍ നി­ന്നു­പോ­ലും സ്‌­ത്രീ­വാ­ദ­ചി­ന്ത­കള്‍ കണ്ടെ­ടു­ക്കു­ന്ന സ്‌­ത്രീ­വാ­ദ­വി­മര്‍­ശ്ശന പദ്ധ­തി­ക­ളും ഇതോ­ടൊ­പ്പം മല­യാ­ള­ത്തില്‍ വി­ക­സി­ച്ചു­വ­ന്നു. പെ­ണ്ണെ­ഴു­ത്ത്‌ എന്ന ലേ­ബല്‍ ഇല്ലെ­ങ്കില്‍­പ്പോ­ലും മല­യാ­ള­ത്തി­ലെ മണ്‍­മ­റ­ഞ്ഞ എഴു­ത്തു­കാ­രി­ക­ളില്‍ പല­രും തങ്ങ­ളു­ടെ കൃ­തി­ക­ളി­ലൂ­ടെ സ്‌­ത്രീ­വി­മോ­ച­നാ­ശ­യ­ങ്ങള്‍ കേ­ര­ള­ത്തില്‍ പ്ര­ച­രി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. കേ­ര­ള­ത്തില്‍ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ആരം­ഭി­ച്ച­ത്‌ മറ്റെ­ല്ലാ കോ­ള­നി­രാ­ജ്യ­ങ്ങ­ളി­ലേ­തും പോ­ലെ യൂ­റോ­പ്യന്‍ അമേ­രി­ക്കന്‍ മോ­ഡ­ലി­ലു­ള്ള ബോ­ധ­വല്‍­ക്ക­ര­ണം, സ്വാ­ത­ന്ത്ര്യം, വി­ദ്യാ­ഭ്യാ­സം, സമ­ത്വം തു­ട­ങ്ങിയ ആശ­യ­ങ്ങ­ളില്‍ അധി­ഷ്‌­ഠി­ത­മാ­യി­രു­ന്നു.

ഭാ­ര­ത­ത്തി­ലു­ണ്ടായ സ്‌­ത്രീ­മു­ന്നേ­റ്റ­ങ്ങള്‍­ക്ക്‌ ദ്വി­മുഖ ദൗ­ത്യ­ങ്ങള്‍ ഉണ്ടാ­യി­രു­ന്നു. സ്‌­ത്രീ­ക­ളു­ടെ സാ­മൂ­ഹ്യ­പ­ദ­വി മെ­ച്ച­പ്പെ­ടു­ത്തു­ക, സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ഭാ­ഗ­മാ­കു­ക. പത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാന പാ­ദ­ങ്ങ­ളില്‍ കേ­ര­ള­ത്തില്‍ ആരം­ഭി­ച്ച സ്‌­ത്രീ­വി­മോ­ചന പ്ര­സ്ഥാ­ന­ങ്ങള്‍ പല­തും വി­വിധ സമു­ദാ­യ­ങ്ങള്‍­ക്കി­ട­യില്‍ രൂ­പം­കൊ­ണ്ട
പരി­ഷ്‌­ക്ക­രണ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി ബന്ധ­പ്പെ­ട്ടാ­യി­രു­ന്നു പ്ര­വര്‍­ത്തി­ച്ചി­രു­ന്ന­ത്‌.

സമ­ത്വ­ദര്‍­ശ­ത്തി­ല­ധി­ഷ്‌­ഠി­ത­മാ­യി­രു­ന്ന ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങള്‍ പൂര്‍­ണ്ണ­മാ­യും പു­രു­ഷ­മേല്‍­ക്കോ­യ്‌­ക്കു
വി­ധേ­യ­മാ­യി­രു­ന്നു. അച്ച­ടി­യു­ടേ­യും ഇം­ഗ്ലീ­ഷ്‌ വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ­യും സ്വാ­ധീ­ന­ഫ­ല­മാ­യി കേ­ര­ള­ത്തില്‍ പത്ര­മാ­സി­കാ­വി­പ്ല­വം തന്നെ ഉണ്ടാ­യി. ഇത്‌ സ്‌­ത്രീ­വി­മോ­ചന പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌ സഹാ­യ­ക­ക­ര­മാ­യി.

1886-ല്‍ തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നും പു­രു­ഷ­ന്മാ­രു­ടെ നേ­തൃ­ത്വ­ത്തി­ലെ­ങ്കി­ലും സ്‌­ത്രീ­കള്‍­ക്കു­വേ­ണ്ടി­യു­ള്ള ആദ്യ­ത്തെ പ്ര­സി­ദ്ധീ­ക­ര­ണം കേ­ര­ളീയ സു­ഗു­ണ­ബോ­ധി­നി ആരം­ഭി­ച്ചു. അക്കാ­ല­ത്തെ മുന്‍­നി­ര­മാ­സി­ക­ക­ളായ വി­ദ്യാ­വി­നോ­ദി­നി, ഭാ­ഷാ­പോ­ഷി­ണി തു­ട­ങ്ങി പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളില്‍ സ്‌­ത്രീ­ക­ളു­ടെ സര്‍­ഗ്ഗാ­ത്മക രച­ന­കള്‍, സ്‌­ത്രീ­വി­ദ്യാ­ഭ്യാ­സം, സ്വ­ത­ന്ത്ര്യം തു­ട­ങ്ങിയ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ച്‌ അനു­കൂ­ല­വും പ്ര­തി­കൂ­ല­വു­മായ നി­ര­വ­ധി സം­വാ­ദ­ങ്ങള്‍ ഉണ്ടാ­യി. 1909-ല്‍ ടി. ബി കല്ല്യാ­ണി­യ­മ്മ, ടി. സി കല്ല്യാ­ണി­യ­മ്മ തു­ട­ങ്ങി­യ­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ശാ­രദ പി­ന്നെ ലക്ഷ്‌­മി­ബാ­യി എന്നീ മാ­സി­ക­കള്‍ ആരം­ഭി­ച്ചു. പില്‍­ക്കാ­ല­ത്ത്‌ മഹി­ളാ­ര­ത്‌­നം, മഹിള തു­ട­ങ്ങിയ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ഉണ്ടാ­യി. ഇത്ത­രം പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ സ്‌­ത്രീ­വി­മോ­ച­നാ­ശ­യ­ങ്ങ­ളും ലോ­ക­ത്ത്‌ നട­ക്കു­ന്ന സ്‌­ത്രീ­മു­ന്നേ­റ്റ­ങ്ങള്‍ പ്ര­ച­രി­പ്പി­ക്കു­ക­യും സ്‌­ത്രീ­ക­ളു­ടെ സര്‍­ഗ്ഗാ­ത്മക രച­ന­കള്‍ പ്ര­കാ­ശി­പ്പി­ക്കു­ക­യും ചെ­യ്‌­തു.

കേ­ര­ള­ത്തി­ന്റെ വി­വിധ ഭാ­ഗ­ങ്ങ­ളില്‍ രൂ­പം­കൊ­ണ്ട സ്‌­ത്രീ­സ­മ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വാര്‍­ത്ത­ക­ളും ഈ മാ­സി­ക­കള്‍ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. കേ­ര­ള­ത്തില്‍ രൂ­പം­കൊ­ണ്ട സ്‌­ത്രീ­സ­മാ­ജ­ങ്ങള്‍­ക്ക്‌ ഏകീ­കൃത സ്വ­ഭാ­വ­മോ കൃ­ത്യ­മായ സം­ഘ­ട­നാ­പ്ര­വര്‍­ത്ത­ന­ങ്ങ­ളോ ഇല്ലാ­യി­രു­ന്നു. മധ്യ­വര്‍­ഗ്ഗ­സ്വ­ഭാ­വ­മു­ള്ള സ്‌­ത്രീ­സം­ഘ­ട­ന­കള്‍­ക്ക്‌ കേ­ര­ളീയ സമൂ­ഹ­ത്തില്‍ ചല­ന­ങ്ങള്‍ സൃ­ഷ്‌­ടി­ക്കാന്‍ സാ­ധി­ച്ചു­വെ­ന്ന­ത്‌ പരാ­മര്‍­ശ­മര്‍­ഹി­ക്കു­ന്നു­ണ്ട്‌. വര്‍­ത്ത­മാന കാ­ല­ത്ത്‌ വനി­താ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ എന്ന­വ­കാ­ശ­പ്പെ­ടു­ന്ന പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങള്‍ സ്‌­ത്രീ­ക­ളു­ടെ ക്ഷേ­മ­ത്തി­ന്‌ വേ­ണ്ടി പ്ര­വര്‍­ത്തി­ക്കു­ന്ന­തി­നു പക­രം സ്‌­ത്രീ­യെ ഒരു ഉപ­ഭോ­ഗ­വ­സ്‌­തു­വാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌ നിര്‍­ഭാ­ഗ്യ­ക­ര­മാ­ണ്‌.

സ്വാ­ത­ന്ത്ര്യാ­ന­ന്ത­രം കേ­ര­ള­ത്തി­ലു­ണ്ടായ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍ മൂ­ന്നാം­ലോക രാ­ഷ്‌­ട്ര­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ പൊ­തു­സ്വ­ഭാ­വ­ങ്ങള്‍ പ്ര­ക­ടി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. തൊ­ള്ളാ­യി­ര­ത്തി എണ്‍­പ­തു­ക­ളി­ലാ­ണ്‌ പാ­ശ്ചാ­ത്യ­ഫെ­മി­നി­സ്റ്റ്‌ സൈ­ദ്ധാ­ന്തി­ക­ത­യു­ടെ സ്വാ­ധീ­ന­ത്താല്‍ കേ­ര­ള­ത്തില്‍ സ്വ­ത­ന്ത്ര ഫെ­മി­നി­സ്റ്റ്‌ സം­ഘ­ട­ന­കള്‍ ഉണ്ടാ­യ­ത്‌. പല കാ­ര­ണ­ങ്ങ­ളാല്‍ അവ­യില്‍ പല­തും നി­ന്നു­പോ­യി. കേ­ര­ള­ത്തി­ലി­ന്ന്‌ അന്വേ­ഷി, മാ­നു­ഷി, സഹജ തു­ട­ങ്ങി പല­പേ­രു­ക­ളില്‍ അറി­യ­പ്പെ­ടു­ന്ന നി­ര­വ­ധി സം­ഘ­ട­ന­കള്‍ പ്ര­വര്‍­ത്ത­ന­രം­ഗ­ത്ത്‌ സജീ­വ­മാ­ണ്‌. നിര്‍­ഭാ­ഗ്യ­വ­ശാല്‍ കേ­ര­ള­ത്തി­ലെ ഫെ­മി­നി­സ്റ്റ്‌ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌്‌ കേ­ര­ളീയ പരി­സ­ര­ത്തി­ലു­ള്ള സൈ­ദ്ധാ­ന്തിക പിന്‍­ബ­ല­മോ പ്ര­ത്യ­യ­ശാ­സ്‌­ത്ര­ത്തി­ന്റെ കെ­ട്ടു­റ­പ്പോ ഇല്ല.

സ്‌­ത്രീ­പീ­ഡന കേ­സു­കള്‍ നട­ത്തി­യും, വി­വിധ ബോ­ധ­വല്‍­ക്ക­രണ പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലൂ­ടേ­യും, പത്ര­മാ­ധ്യ­മ­ങ്ങ­ളില്‍ നി­റ­ഞ്ഞു­നി­ന്നു­മാ­ണ്‌ തങ്ങ­ളു­ടെ സാ­ന്നി­ധ്യം രേ­ഖ­പ്പെ­ടു­ത്തു­ന്ന­ത്‌. കേ­ര­ള­ത്തി­ലെ പൊ­തു­സ­മൂ­ഹ­ത്തി­ന്റെ പി­ന്തുണ ആര്‍­ജ്ജി­ക്കാന്‍ ഇത്ത­രം പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക്‌ സാ­ധി­ച്ചി­ട്ടി­ല്ലെ­ങ്കി­ലും കേ­ര­ളീയ സമൂ­ഹ­ത്തില്‍ ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­ക­ളെ­ക്കു­റി­ച്ച്‌ ഒരു സം­വാ­ദം സൃ­ഷ്‌­ടി­ക്കാന്‍ സാ­ധി­ച്ചി­ട്ടു­ണ്ട്‌.

മല­യാള സാ­ഹി­ത്യം ആദ്യ­കാ­ല­ത്ത്‌ സ്‌­ത്രീ എഴു­ത്തു­കാ­രോ­ടും അവ­രു­ടെ രച­ന­ക­ളോ­ടും വി­മു­ഖത കാ­ട്ടി­യി­രു­ന്നു. അതി­നൊ­രു ഉദാ­ഹ­ര­ണ­മാ­ണ്‌ തന്നെ ശ്ലോ­കം എഴു­തി­ക്കാ­ണി­ച്ച സ്‌­ത്രീ­യെ അമ്പാ­ടി കു­ഞ്ഞി­കൃ­ഷ്‌­ണ­പൊ­തു­വാള്‍ എന്ന കവി ആക്ഷേ­പി­ച്ച കഥ.

തരു­ണി­മ­ണി മേ­ലി­ലി­ത്ത­രം കൊ-
ള്ള­രു­താ­തു­ള്ളവ തീര്‍­ത്തു­കൊ­ണ്ടി­രു­ന്നാല്‍
മു­റി­മു­ണ്ടു­ക­ള­ല്ല, നല്ല വേ­ലി-
ത്ത­റി­കൊ­ണ്ടൊ­ന്നു തരും തരം­വ­രു­മ്പോ­ള്‍. എന്ന്‌ ശ്ലോ­ക­മെ­ഴു­തി ആ കവ­ന­മെ­ഴു­ത്തു­കാ­രി­യെ മട­ക്കി അയ­ച്ചു­വെ­ന്ന്‌ സാ­ഹി­ത്യ­ച­രി­ത്രം പറ­യു­ന്നു.

മല­യാള സാ­ഹി­ത്യ­ത്തില്‍ സ്‌­ത്രീ­യു­ടെ സ്വ­ത്വ­ബോ­ധ­ത്തി­ന്റെ പ്ര­ഖ്യാ­പ­ന­മാ­യി കട­ന്നു­വ­ന്ന എഴു­ത്തു­കാ­രി ലളി­താം­ബിക അന്തര്‍­ജ­ന­മാ­ണ്‌. അന്തര്‍­ജ­നം തന്റെ എഴു­ത്ത­നു­ഭ­വ­ങ്ങ­ളെ വള­രെ വി­കാ­ര­വാ­യ്‌­പ്പോ­ടു­കൂ­ടി­യാ­ണ്‌ എഴു­തു­ന്ന­ത്‌. ഗാര്‍­ഹി­ക­വും സാ­മൂ­ഹി­ക­വും സാ­ഹി­ത്യ­പ­ര­വു­മായ കൃ­ത്യ­ങ്ങ­ളെ ഒരേ­സ­മ­യം ചെ­യ്‌­തു­തീര്‍­ക്ക­ണ­മെ­ന്ന്‌ അവള്‍ വാ­ശി­പി­ടി­ച്ചു. എല്ലാം അവ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­ങ്ങ­ളാ­യി­രു­ന്നു. അതി­ന്റെ ഫല­മെ­ല്ലാം അപൂര്‍­ണ്ണ­മാ­യി നിര്‍­ത്തു­ക­യെ­ന്ന­താ­യി­രി­ക്കു­മെ­ന്ന്‌ അവള്‍ ഓര്‍­ത്തി­ല്ല. ഇങ്ങ­നെ ആണ്ടോ­ടാ­ണ്ട്‌ കു­ഞ്ഞു­ങ്ങ­ളെ പ്ര­സ­വി­ക്കു­ക­യും
വളര്‍­ത്തു­ക­യും എഴു­തു­ക­യും വാ­യി­ക്കു­ക­യും പ്ര­സം­ഗി­ക്കു­ക­യും ചെ­യ്‌­തു­കൊ­ണ്ടി­രു­ന്നു അവള്‍. ചെ­റു­കു­ട്ടി­ക­ളെ തൊ­ട്ടി­ലാ­ട്ടി­ക്കൊ­ണ്ട്‌ താ­ഴേ കു­നി­ഞ്ഞി­രു­ന്ന്‌ എഴു­തു­ന്ന അമ്മ­യെ കാ­ണു­ന്നു ഞാന്‍.

സാ­ഹി­ത്യ സാം­സ്‌­കാ­രിക രാ­ഷ്‌­ട്രീയ മണ്‌­ഡ­ല­ങ്ങ­ളില്‍ ഇട­പെ­ട­ലു­കള്‍ നട­ത്തി അന്ന­ത്തെ പു­രോ­ഗ­മന എഴു­ത്തു­കാ­രു­ടെ ഒപ്പം ചേര്‍­ന്ന്‌ പ്ര­വര്‍­ത്തി­ച്ചി­ട്ടു­ള്ള ലളി­താം­ബിക അന്തര്‍­ജ­ന­ത്തി­ന്‌ പല­പ്പോ­ഴും പു­രു­ഷ­മേല്‍­ക്കോ­യ്‌­മ­യോ­ട്‌ സന്ധി­ചെ­യ്യേ­ണ്ടി­വ­ന്നു എന്ന­ത്‌ എത്ര ദയ­നീ­യ­മാ­ണ്‌.

സ്‌­ത്രീ­വാദ ചി­ന്ത­യു­ടെ തീ­ഷ്‌­ണ­മായ ഇട­ങ്ങള്‍ ആവി­ഷ്‌­ക­രി­ച്ച കെ. സര­സ്വ­തി­യ­മ്മ­യ്‌­ക്ക്‌ സാ­ഹി­ത്യ­ലോ­ക­ത്തി­ലെ തി­ര­സ്‌­ക്കാ­ര­ങ്ങ­ളു­ടെ ഫല­മാ­യി അജ്ഞാ­ത­വാ­സം പോ­ലും ചെ­യ്യേ­ണ്ടി­വ­ന്നു. സ്‌­ത്രീ­യു­ടെ സ്വ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ധാര്‍­മ്മി­ക­രോ­ഷം സര­സ്വ­തി­യ­മ്മ­യില്‍ പു­രു­ഷ­വി­േ­ദ്വ­ഷ­മാ­യി മാ­റി. സ്‌­ത്രീ­വി­മോ­ചന പ്ര­സ്ഥാ­നം ശക്തി­പ്രാ­പി­ക്കാ­തി­രു­ന്ന കാ­ല­ത്ത്‌ പു­രു­ഷ­മേ­ധാ­വി­ത്വ­ത്തി­നെ­തി­രെ ഒറ്റ­യ്‌­ക്ക്‌ നി­ന്ന്‌ പൊ­രു­തിയ സര്‍­ഗ്ഗാ­ത്മക ശക്തി­യു­ടെ ഉട­മ­യാ­ണ്‌ സര­സ്വ­തി­യ­മ്മ. യഥാര്‍­ത്ഥ­ത്തില്‍ പു­രു­ഷ­വി­ദ്വേ­ഷ­മ­ല്ല സ്‌­ത്രീ­യു­ടെ അവ­കാ­ശം സ്ഥാ­പി­ക്കു­ക­യാ­ണ്‌ ലക്ഷ്യം.

ആധു­നി­ക­ത­യു­ടെ ചേ­രി­ക­ളി­ലൊ­ന്നും പെ­ടാ­തെ അതി­ന്റെ എല്ലാ വി­കാ­ര­വാ­യ്‌­പ്പു­ക­ളും ആവാ­ഹി­ച്ച്‌ സ്വ­ന്തം അസ്‌­തി­ത്വം കാ­ത്തു­സൂ­ക്ഷി­ച്ച കഥാ­കാ­രി­യാ­ണ്‌ മാ­ധ­വി­ക്കു­ട്ടി. അതു­കൊ­ണ്ടു­ത­ന്നെ ഒരു­പാ­ട്‌ പഴി­കേ­ട്ട കഥാ­കാ­രി­ക­ളി­ലൊ­രാ­ളാ­യി മാ­ധ­വി­ക്കു­ട്ടി. താ­നൊ­രു ഫെ­മി­നി­സ്റ്റാ­ണെ­ന്ന്‌ പ്ര­ഖ്യാ­പി­ക്കു­ക­യും ആ വി­ശ്വാ­സ­പ്ര­മാ­ണം പ്ര­ച­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന സാ­റാ ജോ­സ­ഫ്‌ തന്റെ വി­ശ്വാ­സ­പ്ര­മാ­ണ­ങ്ങ­ളോ­ടു­ള്ള ശക്ത­മായ പ്ര­തി­ബ­ന്ധത പ്ര­ക­ടി­പ്പി­ക്കു­ന്നു.

ഇവര്‍­ക്കി­ട­യില്‍ തങ്ങ­ളു­ടെ കൃ­തി­ക­ളി­ലൂ­ടെ സ്‌­ത്രീ­വി­മോ­ചന ആശ­യ­ങ്ങള്‍ പ്ര­കാ­ശി­പ്പി­ക്കു­ന്ന ഒരു­പാ­ട്‌ എഴു­ത്തു­കാ­രു­ണ്ട്‌. സരോ­ജി­നി, രാ­ജ­ല­ക്ഷി, സാ­റാ തോ­മ­സ്‌, അഷി­ത, പി. വത്സല തു­ട­ങ്ങി അനേ­കര്‍. സ്വ­ന്തം ജീ­വി­താ­നു­ഭ­വ­ങ്ങ­ളില്‍ നി­ന്നാ­ണ്‌ അവ­രു­ടെ കൃ­തി­ക­ളി­ലെ സ്‌­ത്രീ­വാദ ചി­ന്ത­ക­ളില്‍ പല­തും ഉട­ലെ­ടു­ത്ത­ത്‌. സ്വാ­ഭാ­വി­ക­മാ­യി പ്ര­വ­ഹി­ക്കു­ന്ന സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങള്‍­ക്ക്‌ ചേ­ക്കേ­റാന്‍ ഒരു സൈ­ദ്ധാ­ന്തിക മറ­യി­ല്ലാ­യി­രു­ന്നു.

ജാ­തി­യും, മത­വും, തൊ­ഴി­ലും, ലിം­ഗ­വും വേര്‍­തി­രി­ച്ച്‌ എഴു­ത്തും എഴു­ത്തു­കാ­രെ­യും ആഘോ­ഷി­ക്കു­ന്ന സം­സ്‌­ക്കാ­രം അന്നി­ല്ലാ­യി­രു­ന്നു. ഉത്ത­രാ­ധു­നിക സാ­ഹി­ത്യ വി­മര്‍­ശന പദ്ധ­തി­ക­ളാ­ണ്‌ അവ­രു­ടെ സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളെ സമൂ­ഹ­ത്തി­ന്റെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും മു­ഖ്യ­ധാ­ര­യി­ലേ­ക്ക്‌ കൊ­ണ്ടു­വ­ന്ന­ത്‌.

മല­യാ­ള­ത്തി­ലെ സ്‌­ത്രീ എഴു­ത്തി­ന്റെ രണ്ടാം ഘട്ട ചരി­ത്രം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന കാ­ലം തു­ട­ങ്ങു­ന്ന­ത്‌ സാ­റാ ജോ­സ­ഫി­ന്റെ പാ­പ­ത്തറ എന്ന കഥാ­സ­മാ­ഹാ­ര­ത്തി­ന്റെ
പ്ര­സി­ദ്ധീ­ക­ര­ണ­ത്തോ­ടു­കൂ­ടി­യാ­ണ്‌. ഈ ഘട്ട­ത്തി­ലാ­ണ്‌ ഗ്രേ­സി, ലളി­താ­ലെ­നിന്‍, പ്രിയ എ. എസ്‌, സി­.എ­സ്‌ ചന്ദ്രി­ക, ചന്ദ്ര­മ­തി, ഗീ­താ ഹി­ര­ണ്യന്‍, ധന്യാ­രാ­ജ്‌, കെ­.ആര്‍ മീ­ര, കെ­.­രേഖ തു­ട­ങ്ങിയ പല എഴു­ത്തു­കാ­രി­ക­ളും രം­ഗ­പ്ര­വേ­ശം ചെ­യ്യു­ക­യോ മൗ­ന­വാ­സ­ത്തി­ന്‌ ശേ­ഷം തി­രി­ച്ചു­വ­രി­ക­യോ ചെ­യ്‌­ത്‌ മല­യാ­ളി­ക­ളു­ടെ മന­സ്സില്‍ ഇടം നേ­ടി­യ­ത്‌.

ഇവ­രില്‍ പല­രും സ്‌­ത്രീ­വി­മോ­ചക പ്ര­വര്‍­ത്ത­ക­രോ അതി­നോ­ട്‌ ആഭി­മു­ഖ്യം ഉള്ള­വ­രോ ആണ്‌. മല­യാ­ള­ത്തി­ലെ സാ­ഹി­ത്യ­രം­ഗ­ത്തു­ണ്ടായ പു­ത്തന്‍ പ്ര­വ­ണ­ത­യെ ഇവര്‍ നന്നാ­യി ചൂ­ഷ­ണം ചെ­യ്‌­തു.

പ്ര­മേ­യ­പ­ര­വും, ഭാ­ഷാ­പ­ര­വും, ആഖ്യാ­ന­പ­ര­വു­മായ നൂ­ത­ന­മാര്‍­ഗ്ഗ­ങ്ങള്‍ അവ­ലം­ബി­ച്ച്‌ സ്‌­ത്രീ എഴു­ത്തു­കാ­രി­കള്‍ തങ്ങ­ളു­ടെ കൃ­ത­ക­ളി­ലൂ­ടെ സ്‌­ത്രീ­വാദ കാ­ഴ്‌­ച­പ്പാ­ടു­കള്‍ ആവി­ഷ്‌­ക­രി­ക്കു­ന്നു.

സി­താ­ര­യു­ടെ ചെ­റു­ക­ഥ­ക­ളി­ലെ ഫെ­മി­നി­സ്റ്റ്‌ പാ­ഠ­ങ്ങള്‍-
ഒരു പഠ­നം


ആധു­നിക മല­യാള സാ­ഹി­ത്യ­ത്തില്‍ ഏറ്റ­വു­മ­ധി­കം വി­കാ­സം പ്രാ­പി­ച്ച സാ­ഹി­ത്യ­ശാഖ ചെ­റു­ക­ഥാ­രം­ഗ­മാ­ണ്‌. നിര്‍­വ്വ­ച­ന­ത്തി­ന്റെ പരി­ധി­യില്‍ ഒതു­ക്കാന്‍ കഴി­യു­ന്ന രൂ­പ­ഘ­ട­ന­യ­ല്ല ചെ­റു­ക­ഥ­യു­ടേ­ത്‌. നി­ര­ന്ത­രം പരി­ണാ­മ­ങ്ങള്‍­ക്ക്‌ വി­ധേ­യ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന അതി­ന്റെ ശി­ല്‌­പ­ഘ­ടന ചട്ട­ക്കൂ­ടു­ക­ളെ നി­രാ­ക­രി­ക്കു­ന്നു. പ്രാ­ഥ­മി­ക­മാ­യി പറ­ഞ്ഞാല്‍ ഇതൊ­രു ഗദ്യ­രൂ­പ­മാ­ണ്‌.

ദൈര്‍­ഘ്യ­ത്തെ­പ്പ­റ്റി ഭി­ന്നാ­ഭി­പ്രാ­യ­ങ്ങള്‍ നി­ല­നില്‍­ക്കു­ന്നു. ഒരു സം­ഭ­വ­ത്തെ­യോ, വി­കാ­ര­ത്തെ­യോ, കഥാ­പാ­ത്ര­ത്തെ­യോ ഏകാ­ഗ്രത നഷ്‌­ട­പ്പെ­ടു­ത്താ­തെ സൂ­ക്ഷ്‌­മ­മാ­യും സന്തു­ലി­ത­മാ­യും ആവി­ഷ്‌­ക­രി­ക്കു­ന്ന­താ­ണ്‌ ചെ­റു­ക­ഥ­യു­ടെ പൊ­തു­ഘ­ട­ന. അതു­കൊ­ണ്ടു­ത­ന്നെ സ്ഥൂ­ല­മായ ആഖ്യാ­ന­ത്തി­നോ വി­ശ­ദ­മായ വര്‍­ണ്ണ­ന­കള്‍­ക്കോ ഇവി­ടെ പ്ര­സ­ക്തി­യി­ല്ല. ഒരു സവി­ശേഷ
മു­ഹൂര്‍­ത്ത­ത്തി­ലൂ­ടെ കട­ന്നു­പോ­വു­ന്ന കഥാ­പാ­ത്ര­ത്തി­ന്റെ ബാ­ഹ്യ­മോ ആഭ്യ­ന്ത­ര­മോ ആയ ചല­ന­ങ്ങ­ളെ ആവി­ഷ്‌­ക്ക­രി­ക്കുക ആണ്‌ ചെ­റു­ക­ഥ­യു­ടെ സാ­മാ­ന്യ­രീ­തി.

മല­യാള സാ­ഹി­ത്യ­ത്തില്‍ പെ­ണ്ണെ­ഴു­ത്തി­ന്റെ രണ്ടാം ഘട്ട­ത്തില്‍ വേ­രു­റ­പ്പി­ച്ച കഥാ­കാ­രി­യാ­ണ്‌ സി­താ­ര. എസ്‌. മി­ക­ച്ച ആഖ്യാന പാ­ട­വ­വും, കൈ­യ്യൊ­തു­ക്ക­വും ശി­ല്‌­പ­ഭം­ഗി­യും നി­റ­ഞ്ഞ­താ­ണ്‌ സി­താ­ര­യു­ടെ കഥ­കള്‍. സാ­ധാ­രണ കഥാ­കാ­രി­കള്‍ തു­റ­ന്നു­പ­റ­യാന്‍ മടി­ക്കു­ന്ന ലെ­സ്‌­ബി­യ­നി­സം, ഹോ­മോ സെ­ക്‌­ഷ്വാ­ലി­റ്റി, ലൈം­ഗി­ക­ത, കപ­ട­സ­ദാ­ചാ­രം എന്നി­വ­യെ­ക്കു­റി­ച്ച്‌ ധീ­ര­മാ­യി എഴു­തി­മു­ന്നേ­റു­ന്ന സി­താര പെ­ണ്ണെ­ഴു­ത്തി­ന്റെ നവ­ഭാ­വു­ക­ത്വ­മാ­ണ്‌. സമൂ­ഹ­ത്തി­ന്റെ സങ്ക­ല്‌­പ­ത്തി­ലു­ള്ള എഴു­ത്തു­കാ­രി­യു­ടെ മു­ഖം­ത­ന്നെ ഇവി­ടെ ഉട­ഞ്ഞു­പോ­കു­ന്നു.

സാ­മൂ­ഹിക അവ­സ്ഥ­ക­ളോ­ടു­ള്ള തി­രി­ച്ച­റി­വും പ്ര­തി­ഷേ­ധ­വും പ്ര­തി­രോ­ധ­വും സ്‌­ത്രീ പു­രുഷ സമ­ത്വ­ത്തെ­ക്കു­റി­ച്ചു­ള്ള സങ്ക­ല്‌­പ­ങ്ങള്‍ എല്ലാം­കൂ­ടി ചേ­രു­മ്പോള്‍ എഴു­ത്തി­ന്റെ പു­ത്തന്‍ മാ­തൃ­ക­കള്‍ പെ­ണ്ണെ­ഴു­ത്തു­കാ­രി­ക­ളില്‍ നി­ന്നു­ണ്ടാ­കു­ന്നു. വി­ധേ­യ­ത്വ­ത്തി­ന്റെ­യും സഹ­ന­ത്തി­ന്റെ­യും സ്‌­ത്രീ­മാ­തൃ­ക­കള്‍ ഇവി­ടെ ഭഞ്‌­ജി­ക്ക­പ്പെ­ടു­ന്നു. പി­.­പി രവീ­ന്ദ്രന്‍ സി­താ­ര­യു­ടെ കഥ­ക­ളെ­ക്കു­റി­ച്ച്‌ അഭി­പ്രാ­യ­പ്പെ­ട്ട­ത്‌.

വര്‍­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഭാ­ഷാ­വ­ഴ­ക്ക­ങ്ങ­ളേ­യും ചി­ന്താ­പ­രി­മി­തി­ക­ളേ­യും അതി­ശ­യി­ക്കു­ക­യും ഉലം­ഘി­ക്കു­ക­യും ചെ­യ്യു­ന്ന­വ­യാ­ണ്‌ സി­താ­ര­യു­ടെ കഥ­കള്‍ - എന്നാ­ണ. പൊ­ള്ളു­ന്ന പ്ര­മേ­യ­ങ്ങ­ളും ചി­ന്ത­ക­ളും പരു­ക്കന്‍ ഭാ­ഷ­യില്‍ അവ­ത­രി­പ്പി­ക്കു­ന്ന സി­താ­ര­യു­ടെ കഥ­കള്‍ ഫെ­മി­നി­സ്റ്റ്‌ പാ­ഠ­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്നു.

പെണ്‍­സ്വ­ത്വ­ത്തി­ന്റെ ഉയിര്‍­ത്തേ­ഴു­ന്നേല്‍­പ്പ്‌ സി­താ­ര­യു­ടെ കഥ­ക­ളില്‍

സി­താ­ര­യ്‌­ക്ക്‌ കഥാ­കാ­രി­യെ­ന്ന നി­ല­യില്‍ മല­യാള സാ­ഹി­ത്യ­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശ­നം തര­പ്പെ­ടു­ത്തി­ക്കൊ­ടു­ത്ത ചെ­റു­ക­ഥ­യാ­ണ്‌ അഗ്നി. കഥ­യ്‌­ക്ക്‌ അനു­യോ­ജ്യ­മായ ശീര്‍­ഷ­കം കണ്ടെ­ത്തുക എഴു­ത്തു­കാര്‍ നേ­രി­ടു­ന്ന വലിയ വെ­ല്ലു­വി­ളി­യാ­ണ്‌. സി­താര പൊ­തു­വേ ഈ പ്ര­തി­സ­ന്ധി­യെ തര­ണം ചെ­യ്യു­ന്ന കഥാ­കാ­രി­യാ­ണ്‌. അഗ്നി­യെ­ന്ന കഥ­യു­ടെ പ്ര­മേ­യ­ത്തി­ന്‌ യോ­ജി­ച്ച ശീര്‍­ഷ­കം വാ­യ­ന­ക്കാ­ര­ന്റെ ചി­ന്ത­ക­ളെ ത്ര­സി­പ്പി­ക്കു­ന്നു. സി­താ­ര­യു­ടെ അഗ്നി­യെ­ന്ന കഥ ഏറ്റ­വു­മ­ധി­കം ചര്‍­ച്ച ചെ­യ്യ­പ്പെ­ട്ട­തി­ന്റെ പ്ര­ധാന കാ­ര­ണ­ങ്ങ­ളി­ലൊ­ന്ന്‌ കഥ­യു­ടെ പ്ര­മേ­യ­പ­ര­വും അഖ്യാ­ന­പ­ര­മായ അതി­ലം­ഘ­ന­മാ­ണ്‌. അതി­ലൂ­ടെ ആധു­നിക പെണ്‍­മ­ന­സ്സ്‌ തന്റെ സ്വ­ത്വ­ത്തെ നിര്‍­വ്വ­ചി­ക്കു­ന്നു. സമൂ­ഹ­ത്തില്‍ നി­ല­നില്‍­ക്കു­ന്ന ലൈം­ഗിക സദാ­ചാ­ര­ത്തെ
കട­ന്നാ­ക്ര­മി­ച്ചു­കൊ­ണ്ട്‌ ഇത്‌ സാ­ധി­ക്കു­ന്നു.

പ്രിയ ഒരു സ്വ­കാ­ര്യ ഓഫി­സി­ലെ ടൈ­പ്പി­സ്റ്റാ­ണ്‌. ചില ദി­വ­സ­ങ്ങ­ളില്‍ ഓഫി­സി­ലെ ജോ­ലി കഴി­യു­മ്പോള്‍ താ­മ­സി­ക്കും. അത്ത­രം ദി­വ­സ­ങ്ങ­ളില്‍ പ്രി­യ­ക്ക്‌ തന്റെ സൈ­ക്കി­ളില്‍ സന്ധ്യ­മ­യ­ങ്ങിയ നേ­ര­ത്ത്‌ വി­ജ­ന­മായ കു­റ്റി­ക്കാ­ടു­കള്‍ നി­റ­ഞ്ഞ റോ­ഡി­ലൂ­ടെ കട­ന്നു­പോ­കേ­ണ്ടി­യ­താ­യി വരും. ഉള്‍­ഭ­യ­ത്തോ­ടു­കൂ­ടി പോ­കു­ന്ന പ്രി­യ­യെ ഒരി­ക്കല്‍ മൂ­ന്നു­പേര്‍ ചേര്‍­ന്ന്‌ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി. അതി­ലൊ­രാള്‍ ഓഫി­സി­ന­ടു­ത്ത്‌ ഫോണ്‍ ബൂ­ത്ത്‌ നട­ത്തു­ന്ന സഞ്‌­ജീ­വ്‌ എന്ന തടി­യ­നാ­ണ്‌. മറ്റൊ­രാള്‍ പണ്ട്‌ ബസ്സില്‍ യാ­ത്ര­ചെ­യ്‌ത സമ­യ­ത്ത്‌ എന്തോ വൃ­ത്തി­കേ­ട്‌ കാ­ട്ടി­യ­തി­ന്‌ പ്രിയ കര­ണ­ത്തി­നി­ട്ട്‌ തല്ലു­കൊ­ടു­ത്ത രവി­യാ­ണ്‌. മൂ­ന്നാ­മന്‍ മെ­ലി­ഞ്ഞ മു­ഖ­മു­ള്ള മീശ കി­ളിര്‍­ത്തു­തു­ട­ങ്ങിയ പയ്യ­നാ­ണ്‌.

കഥ­യു­ടെ ഒന്നാം­ഘ­ട്ടം കഴി­ഞ്ഞു. സാ­ധാ­ര­ണ­മായ ഒരു കഥ. കഥ­യു­ടെ തു­ടര്‍­ച്ച നമു­ക്ക്‌ ഊഹി­ക്കാം. പക്ഷേ ഇവി­ടെ­യാ­ണ്‌ ആഖ്യാ­ന­ത്തി­ന്റെ തെ­ന്നി­മാ­റ­ലു­കള്‍ നട­ക്കു­ന്ന­ത്‌. സ്‌­ത്രീ­കള്‍­ക്ക്‌ നേ­രെ­യു­ള്ള അതി­ക്ര­മ­ങ്ങള്‍ എക്കാ­ല­ത്തും നട­ക്കാ­റു­ണ്ട്‌. പക്ഷേ ഇന്നി­ന്റെ സ്‌­ത്രീ­കള്‍ അവ­യ്‌­ക്കെ­തി­രെ പ്ര­തി­ക­രി­ക്കു­ന്നു. സി­താര അഗ്നി­യെ­ന്ന കഥ എഴു­താ­നു­ള്ള സാ­ഹ­ച­ര്യ­ത്തെ­ക്കു­റി­ച്ച്‌ ഒരു അഭി­മു­ഖ­ത്തില്‍ പറ­ഞ്ഞ­ത്‌ ഇപ്ര­കാ­ര­മാ­ണ്‌. സ്‌­ത്രീ­കള്‍­ക്കെ­തി­രായ അതി­ക്ര­മ­ങ്ങള്‍ വര്‍­ദ്ധി­ച്ചു­വ­രു­ക­യാ­ണി­ന്ന്‌ എപ്പോ­ഴോ ഒരി­ക്കല്‍ അതേ­പ­റ്റി ഓര്‍­ത്ത്‌ ആത്മ­രോ­ക്ഷം പൂ­ണ്ടി­രി­ക്കു­മ്പോള്‍ ഒരു പെണ്‍­കു­ട്ടി­യു­ടെ ചി­ത്രം മന­സ്സി­ലേ­ക്ക്‌ കട­ന്നു­വ­ന്നു. തന്റെ നേര്‍­ക്ക്‌ നട­ന്ന അന്യാ­യ­ത്തി­നോ­ട്‌ തന്റേ­തായ രീ­തി­യില്‍ പ്ര­തി­ക­രി­ക്കു­ന്ന ഒരു പെണ്‍­കു­ട്ടി.

അങ്ങ­നെ­യാ­ണ്‌ അഗ്നി ഉണ്ടാ­യ­ത്‌. എങ്കി­ലും ഞാന്‍ കരു­തി­യ­തി­ന്റെ പകു­തി കരു­ത്തു­പോ­ലും ആ കഥ­യ്‌­ക്ക്‌ ലഭി­ച്ചി­ല്ല എന്നാ­ണ്‌ എഴു­തി കഴി­ഞ്ഞ­പ്പോള്‍ എനി­ക്ക്‌ തോ­ന്നി­യ­ത്‌. സമൂ­ഹ­ത്തില്‍ വേ­രു­പ­ടര്‍­ത്തിയ പാ­ട്രി­യാര്‍­ക്കി­യു­ടെ അഹ­ന്ത­യാ­ണ്‌ സ്‌­ത്രീ­ലൈം­ഗി­ക­ത­യ്‌­ക്ക്‌ നേ­രെ­യു­ള്ള അവ­ന്റെ കട­ന്നു­ക­യ­റ്റം. അവ­നെ പ്ര­തി­രോ­ധി­ച്ച­ല്ല മറി­ച്ച്‌ കീ­ഴ്‌­പ്പെ­ടു­ത്തി­യാ­ണ്‌ കഥ­യി­ലെ നാ­യിക തന്റെ സ്വ­ത്വം വീ­ണ്ടെ­ടു­ക്കു­ന്ന­ത്‌.

മാ­ന­ഭം­ഗ­ത്തി­നി­ര­യായ പ്രിയ അബോ­ധ­ത്തില്‍ നി­ന്നു­ണര്‍­ന്ന­ത്‌ ഒരു ദുഃ­സ്വ­പ്‌­ന­ത്തില്‍ നി­ന്നെ­ന്ന പോ­ലെ­യാ­ണ്‌. അഴു­ക്കു­കള്‍ കള­യ­രു­ത്‌, അഴു­ക്കു­കള്‍ കള­യുക വഴി നി­ങ്ങള്‍ തെ­ളി­വു­കള്‍ നശി­പ്പി­ക്കു­ന്നു. അപ­മാ­നി­ക്ക­പ്പെ­ട്ട സ്‌­ത്രീ­കള്‍­ക്കു­വേ­ണ്ടി­യു­ള്ള ദൂ­ര­ദര്‍­ശ്ശ­ന്റെ പര­സ്യ­മാ­ണ്‌ പ്രി­യ­യു­ടെ ഓര്‍­മ്മ­യില്‍ ഓടി­യെ­ത്തി­യ­ത്‌.

കഠി­ന­മായ വേ­ദ­ന­യും ദുഃ­ഖ­വും അട­ക്കിയ പ്രിയ പി­റ്റേ­ന്നും പതി­വു­പോ­ലെ ഓഫി­സില്‍ പോ­യി. ഓഫി­സ്‌ പടി­യില്‍ സഞ്‌­ജീ­വും രവി­യും അവ­ളെ കാ­ത്തു­നി­ന്നി­രു­ന്നു. രവി­യു­ടെ ഭീ­ഷ­ണി­യെ നി­സ്സാ­ര­വല്‍­ക്ക­രി­ച്ച പ്രിയ സഞ്‌­ജീ­വി­നെ പു­ച്ഛി­ച്ചു. നി­ങ്ങള്‍ ഒട്ടും പോ­രാ­യി­രു­ന്നു. ഒരു പെ­ണ്ണി­നെ പൂര്‍­ണ്ണ­മാ­യും തൃ­പ്‌­തി­പ്പെ­ടു­ത്താന്‍ നി­ങ്ങള്‍­ക്കാ­വു­മെ­ന്ന്‌ തോ­ന്നു­ന്നി­ല്ല. രവി­യോ­ടാ­യി പ്രിയ പറ­ഞ്ഞു. എനി­ക്കി­ഷ്‌­ട­മാ­യി നീ ഒരു അസല്‍ പു­രു­ഷ­നാ­ണ്‌. മല­യാള വാ­യ­ന­ക്കാ­രന്‍ ഇവി­ടെ ഞെ­ട്ടി­ത്ത­രി­ക്കു­ന്നു. കാ­ര­ണം അവര്‍ നിര്‍­മ്മി­ച്ച ചില നി­യ­മ­ങ്ങള്‍ നി­ല­നില്‍­ക്കു­ന്നു. ഇതി­നെ
സി­താര തകര്‍­ക്കാന്‍ ശ്ര­മി­ക്കു­ന്നു.

കഥാ­പാ­ത്ര­ങ്ങ­ളായ സഞ്‌­ജി­വി­ന്‌ നേ­രെ പ്രിയ കഴി­വു­കേ­ടു­ക­ളെ ആരോ­പി­ച്ചു­കൊ­ണ്ടാ­ണെ­ങ്കില്‍ രവി­യെ കാ­മി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു. മന­പൂര്‍­വ്വ­മാ­യി പ്രിയ അവ­രെ കാ­ണാന്‍ ശ്ര­മി­ച്ചു. അവ­രു­ടെ മു­ഖ­ത്തെ അപ­കര്‍­ഷ­താ­ഭാ­വം കാ­ണു­മ്പോള്‍ പ്രിയ ഊറി­ചി­രി­ക്കും. ഒരു ദി­വ­സം രവി പ്രി­യ­യു­ടെ അടു­ക്കല്‍ ചെ­ന്നു. തന്നെ കാ­ണു­മ്പോ­ഴു­ള്ള
മന്ദ­ഹാ­സ­ത്തി­ന്‌ കാ­ര­ണം അറി­യേ­ണ്ടി­യി­രു­ന്നു. നി­ന്നെ എനി­ക്കി­ഷ്‌­ട­മാ­യി­ട്ട്‌....... തു­ടര്‍­ന്ന്‌ രവി­യു­ടെ എല്ലാ പ്ര­തി­രോ­ധ­ങ്ങ­ളും തകര്‍­ന്നു­പോ­കു­ന്ന­താ­യാ­ണ്‌ നാം വാ­യി­ക്കു­ന്ന­ത്‌.

കു­റ­ച്ചു­ദി­വ­സം മു­മ്പ­ത്തെ സന്ധ്യ­യെ ഓര്‍­ത്ത പ്രി­യ­യു­ടെ കണ്ണു­കള്‍ ഈറ­ന­ണി­ഞ്ഞു. വി­തു­മ്പ­ലു­കള്‍­ക്കി­ട­യില്‍ അവള്‍ പറ­ഞ്ഞു. നി­ന്റെ­യീ സ്‌­നേ­ഹ­മാ­ണ്‌ എന്റെ പ്ര­തി­കാ­രം. ആര്‍­ദ്ര­ത­യോ­ടെ രവി അവ­ളു­ടെ മു­ഖ­ത്ത്‌ ആശ്വ­സി­പ്പി­ക്കാ­നെ­ന്ന­വ­ണ്ണം സ്‌­പര്‍­ശ്ശി­ച്ചു. തന്റെ ശരീ­ര­ത്തി­ന്റെ സ്‌­പര്‍­ശ്ശ­ത്തില്‍ രവി­യു­ടെ കൈ­കള്‍ തീ­പ്പൊ­ള്ള­ലേ­റ്റ­വ­ണ്ണം ഞെ­ട്ടി­ത്ത­രി­ച്ച­ത്‌. പ്രിയ ശരീ­രം കൊ­ണ്ടു­ത­ന്നെ അറി­ഞ്ഞു.

എഴു­ത്തു­മാ­തൃ­ക­കള്‍ നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന­ത്‌ പു­രു­ഷ­പ്ര­ത്യയ ശാ­സ്‌­ത്ര­ത്തി­ന്റെ പിന്‍­ബ­ല­ത്തി­ലാ­ണ്‌. അതി­നെ അതി­ലം­ഘി­ച്ചു­കൊ­ണ്ടു മാ­ത്ര­മേ എഴു­ത്തു­കാ­രി­കള്‍­ക്ക്‌ തന്റെ സ്‌­ത്രൈ­ണാ­സ്‌­തി­ത്വ­ത്തെ സം­ര­ക്ഷി­ക്കാ­നും എഴു­ത്തില്‍ ഏര്‍­പ്പെ­ടാ­നും സാ­ധി­ക്കു­ക­യു­ള്ളു. പ്രിയ തന്റെ സ്‌­നേ­ഹ­പ്ര­ക­ട­ന­ത്തി­ലൂ­ടെ­യും പു­ച്ഛ­ത്തി­ലൂ­ടെ­യും പു­രു­ഷ­ത്വ­ത്തെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ട്‌ സ്‌­ത്രൈ­ണ­ത­യു­ടെ വി­ജ­യം പ്ര­ഖ്യാ­പി­ക്കു­ന്നു. വള­ച്ചു­കെ­ട്ടോ കാ­ല്‌­പ­നി­ക­ത­യു­ടെ അതി­ഭാ­വു­ക­ത്വ­മോ ഇല്ലാ­തെ കഥ­പ­റ­ഞ്ഞു­പോ­കു­ന്ന സി­താര സമൂ­ഹ­ത്തി­ലെ ലൈം­ഗിക സദാ­ചാ­ര­ത്തെ കട­ന്നാ­ക്ര­മി­ക്കു­ന്നു. ഈ കഥ­യില്‍ അക്ര­മാ­സ­ക്ത­മായ ഒരു പ്ര­തി­ബോ­ധ­മാ­ണ്‌ നി­ല­നില്‍­ക്കു­ന്ന­ത്‌.

കേ­വല വാ­യ­നാ അനു­ഭ­വ­ത്തി­ന­പ്പു­റം നില്‍­ക്കു­ന്ന പ്ര­തി­ബോ­ധം സി­താ­ര­യു­ടെ പല­ക­ഥ­ക­ളി­ലും കാ­ണാം. സാ­മൂ­ഹിക അവ­ബോ­ധ­ത്തില്‍ നി­ന്നും ഉരു­വം കൊ­ള്ളു­ന്ന ഇത്ത­രം പ്ര­തി­ക്ഷേ­ധ­ങ്ങള്‍ അഗ്നി­ശു­ദ്ധി ആവ­ശ്യ­പ്പെ­ടു­ന്ന സമൂ­ഹ­ത്തി­ന്‌ നേ­രെ­യു­ള്ള വെ­ല്ലു­വി­ളി­ക­ളാ­ണ്‌.

സ്‌­ത്രീ­ക­ളു­ടെ മാ­നം സം­ര­ക്ഷി­ക്കു­ന്ന­തി­നു വേ­ണ്ടി നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന നി­യ­മ­ങ്ങള്‍ അശാ­സ്‌­ത്രീ­യ­വും ലഘു­വും ആണ്‌. അത്ത­രം നി­യ­മ­ങ്ങള്‍ കാ­ലോ­ചി­ത­മാ­യി പരി­ഷ്‌­ക്ക­രി­ക്ക­ണ­മെ­ന്ന്‌ സ്‌­ത്രീ­വാ­ദ­പ്ര­വര്‍­ത്ത­കര്‍ ഇന്ന്‌ നി­ര­ന്ത­രം ആവ­ശ്യ­പ്പെ­ടു­ന്നു. സ്‌­ത്രീ­യെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യാല്‍ ലഭി­ക്കു­ന്ന പര­മാ­വ­ധി ശി­ക്ഷ രണ്ടു­കൊ­ല്ലം തട­വും രണ്ടാ­യി­രം രൂപ പി­ഴ­യും മാ­ത്ര­മാ­ണ്‌.

അഗ്നി എന്ന കഥ­യില്‍ നി­ന്ന്‌ നോ­ബ­ഡീ­സ്‌ സ്വീ­റ്റ്‌ ഹാര്‍­ട്ട്‌ എന്ന കഥ­യി­ലേ­ക്ക്‌ വരു­മ്പോള്‍ സി­താ­ര­യു­ടെ നാ­യിക സാ­ഹ­ച­ര്യ­ങ്ങ­ളെ പ്ര­തി­രോ­ധി­ക്കാന്‍ തക്ക കരു­ത്തു­ള്ള­വ­ളാ­യി
മാ­റി­യി­രി­ക്കു­ന്നു. കഥാ­നാ­യിക രജ്ഞു­വി­നെ നാം ആദ്യം കാ­ണു­ന്ന­ത്‌ വട­ക്കോ­ട്ടു­ള്ള പര­ശു­റാം എക്‌­സ്‌­പ്ര­സ്സി­ലെ യാ­ത്ര­ക്കാ­രി­യാ­യാ­ണ്‌. രജ്ഞു ആദ്യം തന്നെ പരി­ച­യ­പ്പെ­ടു­ത്തു­ന്ന­ത്‌ ഒരു ജേര്‍­ണ­ലി­സ്റ്റാ­യി­ട്ടാ­ണ്‌. പി­ന്നീ­ട്‌ താ­നൊ­രു കല്ല്യാ­ണ­പെ­ണ്ണാ­ണെ­ന്നും മറ്റേ­ന്നാ­ള്‌ തന്റെ കല്ല്യാ­ണ­നി­ശ്ച­യ­മാ­ണെ­ന്നും അതി­നു­വേ­ണ്ടി ജോ­ലി­സ്ഥ­ല­ത്തു നി­ന്നും മട­ങ്ങു­ക­യാ­ണെ­ന്നും പറ­യു­ന്നു.

ഇതി­നി­ട­യില്‍ തന്റെ പട്ടാ­ള­ക്കാ­രന്‍ കാ­മു­ക­നു­മാ­യു­ള്ള പ്ര­ണയ സങ്ക­ല്‌­പ­ങ്ങ­ളും വാ­യ­ന­ക്കാ­രന്‍ അറി­യു­ന്നു. കോ­ഴി­ക്കോ­ട്‌ വച്ച്‌ രജ്ഞു­വി­നെ അഭി­മു­ഖീ­ക­രി­ച്ച മദ്ധ്യ­വ­യ­സ്‌­ക്ക­നോ­ട്‌ താന്‍ പാര്‍­ട്ടി­ക്കു­വേ­ണ്ടി രക്ത­സാ­ക്ഷി­യായ കീ­ത്തേ­ട­ത്ത്‌ സതീ­ശ­ന്റെ സഹോ­ദ­രി­യാ­യി വി­ശേ­ഷി­പ്പി­ക്കു­ന്നു.

ഇതി­നി­ട­യില്‍ രജ്ഞു ജോ­ലി ചെ­യ്‌ത സ്ഥാ­പ­ന­ത്തി­ലെ മേ­ല­ധി­കാ­രി­ക­ളു­ടെ രജ്ഞു­വി­നെ­ക്കു­റി­ച്ചു­ള്ള സം­സാ­രം ഒരു ഫ്‌­ളാ­ഷ്‌ ബാ­ക്ക്‌ പോ­ലെ കട­ന്നു­വ­രു­ന്നു. സ്വ­കാ­ര്യ­സ്ഥാ­പ­ന­ത്തില്‍ തു­ശ്ച­മായ ശബ­ള­ത്തില്‍ ജോ­ലി ചെ­യ്യു­ന്ന രജ്ഞു ആരോ­ടും പറ­യാ­തെ­യാ­ണ്‌ നാ­ട്ടി­ലേ­ക്ക്‌ മട­ങ്ങു­ന്ന­ത്‌. രജ്ഞു­വി­ന്‌ അച്ഛ­നും, അമ്മ­യും, സഹോ­ദ­ര­ങ്ങ­ളു­മി­ല്ല വയ­സ്സായ ചെ­റി­യ­മ്മ­യു­ടെ കൂ­ടെ­യാ­ണ്‌ താ­മ­സം.

തല­ശ്ശേ­രി­യില്‍ വണ്ടി­യി­റ­ങ്ങിയ രജ്ഞു പ്രിയ അഭി­മു­ഖീ­ക­രി­ച്ച അതേ സാ­ഹ­ച­ര്യ­ത്തെ നേ­രി­ടേ­ണ്ട­താ­യി­രു­ന്നു. ഇവി­ടെ രജ്ഞു സ്വ­യം ധൈ­ര്യ­പ്പെ­ടു­ത്തി ആത്മ­സം­യ­മ­നം വീ­ണ്ടെ­ടു­ത്ത്‌ സ്വ­യം പ്ര­തി­രോ­ധ­ത്തി­നു തയ്യാ­റാ­കു­ന്നു. നേ­രിയ മി­ന്ന­ലില്‍ ഒരു­വ­ന്റെ കാ­വി­മു­ണ്ടും ഗോ­പി­ക്കു­റി­യും തി­രി­ച്ച­റി­ഞ്ഞ രജ്ഞു വി­ളി­ച്ചു­പ­റ­ഞ്ഞു. ജയ്‌ ഭാ­ര­ത്‌ മാ­താ കീ ജയ്‌ സം­ശ­യ­ത്തോ­ടെ­യാ­ണെ­ങ്കി­ലും അയാ­ളും വി­ളി­ച്ചു പറ­ഞ്ഞു. ഭാ­ര­ത്‌ മാ­താ കീ ജയ്‌- ഭക്തി നി­റ­ഞ്ഞ ശബ്‌­ദ­ത്തോ­ടെ രഞ്‌­ജു വീ­ണ്ടും പറ­ഞ്ഞു. ജയ്‌ ബജ്‌­രം­ഗ്‌ ബലി­.... ജയ്‌ ശ്രീ­റാം കീ­..

അവര്‍ തമ്മില്‍ മു­ഖാ­മു­ഖം തി­രി­ച്ച­റി­ഞ്ഞു. രഞ്‌­ജു അവ­രെ പേ­ര്‌ ചൊ­ല്ലി­വി­ളി­ച്ചു. അവ­രു­ടെ സം­ഘ­ത്തില്‍ ചേ­രാം എന്ന സൂ­ചന നല്‍­കി. ഇനി­യും ഏത്‌ പ്ര­തി­കൂ­ല­ത്തേ­യും നേ­രി­ടാ­മെ­ന്ന ധൈ­ര്യ­ത്തില്‍ നട­ന്നു­പോ­യി.

പ്രിയ ഒരു യാ­ഥാര്‍­ത്ഥ്യ­മാ­യി­രു­ന്നെ­ങ്കില്‍ രജ്ഞു സത്യ­വും മി­ഥ്യ­യും കൂ­ടി­ക­ലര്‍­ന്ന ഒരു കഥാ­പാ­ത്ര­മാ­ണ്‌. രജ്ഞു എന്ന വ്യ­ക്തി­യു­ടെ കൗ­ശ­ലം ഒട്ടൊ­രു ചാ­രി­താര്‍­ത്ഥ്യ­ത്തോ­ടാ­ണ്‌ സി­താര അവി­ഷ്‌­ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്‌. പ്ര­തി­രോ­ധ­ത്തെ­ക്കാള്‍ നല്ല­ത്‌ ആക്ര­മ­ണ­മാ­ണ്‌ എന്ന തി­രി­ച്ച­റി­വു­ള്ള­പ്പോ­ഴും അതി­ന്റെ സാ­ധ്യ­ത­കള്‍ കേ­വ­ലം കൗ­ശ­ല­വും വി­ധേ­യ­ത്വ­വും മാ­ത്ര­മാ­ണെ­ന്ന തി­രി­ച്ച­റി­വ്‌ ഏതൊ­രു സ്‌­ത്രീ­പ­ക്ഷ വാ­യ­ന­ക്കാ­രെ­യും ചി­ന്തി­പ്പി­ക്കും.

കഥ­ക­ളി­ലെ മി­ത്ത്‌ ആവി­ഷ്‌­കാ­രം- ഫെ­മി­നി­സ്റ്റ്‌ വീ­ഷ­ണ­ത്തില്‍

ഒരു സാ­ഹി­ത്യ­പാ­ഠ­ത്തി­ന്‌ വി­വി­ധ­ങ്ങ­ളായ അര്‍­ത്ഥ­ത­ല­ങ്ങള്‍ നല്‍­കാന്‍ എഴു­ത്തു­കാര്‍ എപ്പോ­ഴും ബാ­ധ്യ­സ്ഥ­രാ­ണ്‌. അതി­ന്‌ ആവ­ശ്യ­മായ സാ­ഹി­ത്യ­കൗ­ശ­ല­ങ്ങള്‍ എല്ലാ എഴു­ത്തു­കാ­രും
പ്ര­ക­ടി­പ്പി­ക്കും. അതില്‍ വള­രെ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌ മി­ത്തും പു­രാ­വൃ­ത്ത­ങ്ങ­ളും തങ്ങ­ളു­ടെ കൃ­തി­ക­ളില്‍ ഫല­പ്ര­ദ­മാ­യി ഉപ­യോ­ഗി­ക്കുക എന്ന­താ­ണ്‌. മി­ത്ത്‌ ഒരു എഴു­ത്തു­കാ­രി­ക്ക്‌ ബു­ദ്ധി­മു­ട്ടു­കള്‍ സൃ­ഷ്‌­ടി­ക്കു­ന്ന ഒരു മേ­ഖ­ല­യാ­ണ്‌. മി­ത്തു­ക­ളി­ലൊ­ന്നും­ത­ന്നെ സ്‌­ത്രീ­യെ യഥാ­ത­ഥ­മാ­യി ചി­ത്രീ­ക­രി­ച്ചി­ട്ടി­ല്ല. പര­മ്പ­രാ­ഗ­ത­മായ മി­ത്തു­ക­ളി­ലെ­ല്ലാം സ്‌­ത്രീ തെ­റ്റായ വി­ധ­ത്തി­ലാ­ണ്‌ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­ത്‌. മി­ത്തു­ക­ളി­ലെ സ്‌­ത്രീ നന്മ നി­റ­ഞ്ഞ­വ­ളെ­ങ്കി­ലും നി­ഷ്‌­ക്രി­യ­യായ ദേ­വ­ത­യോ, ലൈം­ഗി­ക­മായ പക­യു­ള്ള പി­ശാ­ചി­നി­യോ ആണ്‌.

ദേ­വ­ത­ക­ളു­ടെ പു­രാ­വൃ­ത്ത­ങ്ങ­ളില്‍ ഇവര്‍ കൊ­ടിയ പീ­ഡ­ന­ങ്ങള്‍­ക്കോ വഞ്ച­ന­കള്‍­ക്കോ ഇര­യാ­യ­വ­രാ­ണ്‌. നമ്മു­ടെ പു­രാ­ണ­ങ്ങ­ളി­ലെ പല സ്‌­ത്രീ കഥാ­പാ­ത്ര­ങ്ങ­ളും പു­രു­ഷ­ന്റെ മഹ­ത്വ­മു­ദ്ധ­രി­ക്കു­ന്ന­തി­നു­വേ­ണ്ടി­യു­ള്ള­താ­ണ്‌. നന്മ­തി­ന്മ­ക­ളു­ടെ സമ­ന്വ­യ­മായ സാ­ധാ­രണ സ്‌­ത്രീ നമ്മു­ടെ പു­രാ­ണ­ങ്ങ­ളി­ലോ മി­ത്തു­ക­ളി­ലോ ഇല്ല.

പര­മ്പ­രാ­ഗ­ത­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­തും സം­സ്‌­ക്കാ­ര­ത്താല്‍ നിര്‍­വ്വ­ചി­ക്ക­പ്പെ­ട്ട­തു­മായ ഒരു കഥ­യോ വ്യ­ക്തി­യേ­യോ മി­ത്ത്‌ എന്നു വി­ളി­ക്കാം. ഒരു മി­ത്ത്‌ ഉപ­യോ­ഗി­ക്കു­മ്പോള്‍ അതി­ന്റെ
പാ­ഠാര്‍­ത്ഥം സമൂ­ഹ­ത്തി­ന്റെ സം­സ്‌­ക്കാ­ര­വും ചരി­ത്ര­വും അം­ഗി­ക­രി­ച്ചി­ട്ടു­ള്ള അര്‍­ത്ഥ­ങ്ങ­ളു­മാ­യി ചേര്‍­ന്നു­പോ­കു­മ്പോള്‍ ആ മി­ത്തി­ന്റെ പ്ര­യോ­ഗ­ത്തില്‍ ഒരു പു­തു­മ­യി­ല്ല. മി­ത്തി­നെ പു­ന­രാ­ഖ്യാ­നം ചെ­യ്‌­തു കൊ­ണ്ടും മി­ത്തി­ലെ കഥാ­പാ­ത്ര­ങ്ങ­ളും സ്ഥ­ല­നാ­മ­ങ്ങ­ളും അങ്ങ­നെ മറ്റെ­ന്തെ­ങ്കി­ലും സൂ­ച­ക­ങ്ങ­ളോ ബിം­ബ­ങ്ങ­ളോ ആയി ഉപ­യോ­ഗി­ച്ചാ­ണ്‌ മി­ത്തി­നെ പു­നഃ­പ­രി­ശോ­ധി­ക്കു­ന്ന­ത്‌.

ദൈ­വ­നാ­മ­ത്തില്‍, ചതു­പ്പ്‌ ഈ കഥ­ക­ളി­ലൂ­ടെ മി­ത്ത്‌ ആവി­ഷ്‌­ക്ക­ര­ണം സി­താര എങ്ങ­നെ നട­ത്തു­ന്നു എന്ന്‌ പരി­ശോ­ദി­ക്കാം­.­മി­ത്തി­നെ നമു­ക്ക്‌ പ്രാ­ദേ­ശി­ക­മി­ത്തു­കള്‍ ദേ­ശീയ മി­ത്തു­കള്‍ എന്ന്‌ വി­ഭ­ജി­ക്കാം. ദേ­ശീയ മി­ത്തു­കള്‍­ക്ക്‌ എക്കാ­ല­ത്തും ഒരു അധീ­ശ­ത്വ സ്വ­ഭാ­വ­മു­ണ്ട്‌. പ്രാ­ദേ­ശിക മി­ത്തു­ക­ളെ അടി­ച്ച­മര്‍­ത്തി­യാ­ണ്‌ അവ ആധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­ത്‌. മത­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പഠ­ന­ങ്ങള്‍ വെ­ളി­വാ­ക്കു­ന്ന­ത്‌ മത­ങ്ങള്‍ മി­ത്തു­ക­ളു­ടെ കൂ­ട്ടാ­യ്‌­മ­യാ­ണ്‌. കൃ­ത്യ­മാ­യി പറ­ഞ്ഞാല്‍ ഒരു ദേ­ശീയ മി­ത്ത്‌.

ദൈ­വ­നാ­മ­ത്തില്‍ എന്ന കഥ­യില്‍ ഷേര്‍­ളി എന്ന ക്രി­സ്‌­ത്യന്‍ യു­വ­തി­യു­ടെ പ്ര­ണ­യം, വി­വാ­ഹം, മതം­മാ­റ്റം പി­ന്നീ­ട്‌ സ്വ­ന്തം വ്യ­ക്തി­ത്വം വീ­ണ്ടെ­ടു­ക്കു­ന്ന­തു­മാ­ണ്‌ ഇതി­വൃ­ത്തം. ക്രി­സ്‌­ത്യന്‍ കു­ടും­ബ­ത്തില്‍ പി­റ­ന്ന ഷേര്‍­ളി അപ്പ­ന്റെ­യും അമ്മ­യു­ടേ­യും പ്രി­യ­പ്പെ­ട്ട മക­ളാ­യാ­ണ്‌ വളര്‍­ന്ന­ത്‌. ഹരി എന്ന ഹി­ന്ദു­യു­വാ­വു­മാ­യി പ്ര­ണ­യ­ത്തി­ലായ ഷേര്‍­ളി ഹരി­യു­ടേ­യും അമ്മ­യു­ടേ­യും നിര്‍­ബ­ന്ധ­ത്തി­ന്‌ വഴ­ങ്ങി മറ്റൊ­രു മത­വി­ശ്വ­സം സ്വീ­ക­രി­ക്കാ­നും അതി­ന്‌ അനു­സൃ­ത­മായ ജീ­വി­തം നയി­ക്കാ­നും നിര്‍­ബ­ന്ധി­ത­മാ­കു­ന്നു. ഹരി ഷേര്‍­ളി­യു­ടെ പേ­ര്‌ സീത എന്നു മാ­റ്റു­ന്നു.

ഹരി ഷേര്‍­ളി­യു­ടെ മതം സ്വീ­ക­രി­ക്കാ­നോ പേ­ര്‌ മാ­റ്റാ­നോ തയ്യാ­റാ­കു­ന്നി­ല്ല. ഷേര്‍­ളി­യെ ആരെ­ങ്കി­ലും സീ­തേ എന്നു വി­ളി­ക്കു­മ്പോള്‍ ഷേര്‍­ളി­ക്ക്‌ അപ­കര്‍­ഷ­താ­ബോ­ധ­മാ­ണ്‌ അനു­ഭ­വ­പ്പെ­ടു­ന്ന­ത്‌.

മത­ചി­ഹ്ന­ങ്ങള്‍ പേ­റു­ന്ന പേ­രു­കള്‍­ക്ക്‌ എതി­രെ­യു­ള്ള ഫെ­മി­നി­സ്റ്റ്‌ കലാ­പ­ത്തി­ന്‌ കോ­പ്പു­കൂ­ട്ടു­ക­യാ­ണ്‌ സി­താ­ര.
ഹരി­യു­ടെ അമ്മ ഷേര്‍­ളി­യെ മത­ചി­ട്ട­കള്‍ പഠി­പ്പി­ക്കാന്‍ ശ്ര­മി­ച്ചു. സാ­രി ഉടു­ക്കാന്‍ നിര്‍­ബ­ന്ധി­ക്കു­ക­യും പൂ­ജാ­വി­ധി­കള്‍ പഠി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ആസ്‌­മ­യു­ടെ അസു­ഖ­മു­ള്ള ഷേര്‍­ളി­ക്ക്‌ സി­ന്ദൂ­രം അലര്‍­ജി­യാ­ണ്‌ എന്നി­ട്ടു­പോ­ലും വി­വാ­ഹം കഴി­ഞ്ഞ ഹൈ­ന്ദ­വ­സ്‌­ത്രീ­ക­ളു­ടെ മു­ഖ­മു­ദ്ര­യായ സി­ന്ദൂ­രം അണി­ഞ്ഞു­ന­ട­ക്കാന്‍ പ്രേ­ാ­ത്സാ­ഹി­പ്പി­ക്കു­ന്നു. ഭാ­ര­ത­സ്‌­ത്രീ­ക്ക്‌ പ്ര­ത്യേ­കി­ച്ചു ഹി­ന്ദു­സ്‌­ത്രീ­ക്ക്‌ നെ­റ്റി­യി­ലെ സി­ന്ദൂ­രം ഒരേ­സ­മ­യം ശക്തി­യു­ടേ­യും അപ­മാ­ന­ത്തി­ന്റെ­യും സൂ­ചന കൂ­ടി­യാ­ണ്‌. സ്‌­ത്രീ­കള്‍­ക്ക്‌ പല­വിധ മു­ദ്ര­കള്‍ നല്‍­കി സം­ര­ക്ഷി­ക്കാ­നും വി­ധേ­യ­പ്പെ­ടു­ത്താ­നു­മു­ള്ള ശ്ര­മ­ങ്ങള്‍ എന്നും ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­ക്ക്‌ വി­ഷ­യ­മാ­ണ്‌. ഒരു പെണ്‍­കു­ട്ടി പി­റ­ക്കു­ന്ന നി­മി­ഷം­മു­തല്‍ തന്നെ പ്രാ­യ­ത്തി­നും സ്ഥാ­ന­ത്തി­നും മത­ത്തി­നും അനു­സ­രി­ച്ച്‌ ചി­ഹ്ന­ങ്ങള്‍ അണി­യി­ക്കു­ന്നു.

വ്യ­ത്യ­സ്‌­ത­ങ്ങ­ളായ ആചാ­ര­ങ്ങ­ളും അനു­ഷ്‌­ഠാ­ന­ങ്ങ­ളും പിന്‍­തു­ട­രാന്‍ പ്രേ­രി­പ്പി­ക്കു­ന്നു. ആര്‍­ത്ത­വം­പോ­ലും വലി­യൊ­രു ആചാ­ര­മാ­യി­ട്ടാ­ണ്‌ മത­ങ്ങള്‍ പഠി­പ്പി­ക്കു­ന്ന­ത്‌. ആര്‍­ത്ത­വ­സ­മ­യ­ത്ത്‌ ക്ഷേ­ത്ര­ങ്ങ­ളില്‍ സ്‌­ത്രീ­കള്‍­ക്ക്‌ പ്ര­വേ­ശ­ന­മി­ല്ല.

മണ്ണു­ഗ­വേ­ഷണ കേ­ന്ദ്ര­ത്തി­ലെ സഹ­പ്ര­വര്‍­ത്ത­ക­നായ മു­ഹ­മ്മ­ദി­നോ­ട്‌ മന­സ്സ്‌ തു­റ­ക്കു­ന്നി­ട­ത്താ­ണ്‌ കഥ­യു­ടെ ചു­രു­ള­ഴി­യു­ന്ന­ത്‌. സ്വ­ന്തം ഭര്‍­ത്താ­വും ഭര്‍­തൃ­വീ­ടും ഷേര്‍­ളി­ക്ക്‌
പീ­ഡ­നോ­പാ­ധി­യാ­ണ്‌. ശ്വാ­സം മു­ട്ട­ലി­ന്റെ തീ­വ്രത വര്‍­ദ്ധി­ക്കു­മ്പോള്‍ ഗൃ­ഹാ­തുര സ്‌­മ­ര­ണ­കള്‍ ഷേര്‍­ളി­ക്ക്‌ ഉണ്ടാ­കു­ന്നു. അപ്പ­ച്ച­നേ­യും അമ്മ­ച്ചി­യെ കാ­ണ­ണം, മഠ­ത്തില്‍ പോ­യി ലി­സ്സി­ചേ­ച്ചി­യെ കാ­ണ­ണം. കന്യാ­മ­റി­യ­ത്തി­ന്റെ രൂ­പ­ത്തി­നു മു­മ്പില്‍ പ്രാര്‍­ത്ഥി­ക്ക­ണം അങ്ങ­നെ പല­തും.

ഷേര്‍­ളി തന്റെ സ്വ­ത്വ­ബോ­ധം വീ­ണ്ടെ­ടു­ക്കു­ന്നി­ട­ത്താ­ണ്‌ കഥ­യു­ടെ വഴി­ത്തി­രി­വ്‌. മു­ഹ­മ്മ­ദ്‌ സീ­തേ­ന്ന്‌ വി­ളി­ച്ച­പ്പോള്‍ അവള്‍ തി­രു­ത്തു­ന്നു. സീ­ത­യ­ല്ല ഷേര്‍­ളി. വീ­ട്ടില്‍ പോ­യെ­ന്നും മതം തി­രി­ച്ചു­മാ­റി­യെ­ന്നും ഹരി­യോ­ട്‌ പറ­യാന്‍ ഷേര്‍­ളി മു­ഹ­മ്മ­ദി­നെ ഏര്‍­പ്പാ­ടാ­ക്കു­ന്നു. സീത എന്ന മി­ത്ത്‌ ഷേര്‍­ളി­യു­ടെ പ്ര­തി­രോ­ധ­ത്തി­ന്റെ മൂര്‍­ദ്ധ­ന്യ­ത്തില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

പൊ­ന്ത­ക്കാ­ടു­കള്‍­ക്കി­ട­യില്‍ ഭൂ­മി പി­ളര്‍­ന്ന­തു പോ­ല­ത്തെ വി­ള്ളല്‍. ന്യാ­യ­മാ­യും സീ­ത­ക്ക്‌ - ഷേര്‍­ളി­ക്ക്‌ ആ ചി­ത­യില്‍ ചാ­ടി സാ­വി­ത്രി­യാ­കാം എന്നാല്‍ ഇന്നി­ന്റെ പെണ്‍­കു­ട്ടി ഭൂ­ഗര്‍­ഭ­ത്തി­ലേ­ക്ക്‌ കാര്‍­ക്കി­ച്ചു­തു­പ്പി. നമ്മു­ടെ മി­ത്ത്‌ ഇവി­ടെ പൊ­ളി­ച്ചെ­ഴു­തു­ന്നു. ത്യാ­ഗം, കരു­ണ, അനു­സ­ര­ണ, ഗു­രു­ഭ­ക്തി, ഭര്‍­തൃ­ഭ­ക്തി ഇവ­യു­ടെ ഒക്കെ പ്ര­തി­രൂ­പ­മാ­യി­ട്ടാ­ണ­ല്ലോ സീ­ത­യെ നാം വാ­ഴ്‌­ത്തു­ന്ന­ത്‌.
നമ്മു­ടെ സ്‌­ത്രീ­ക­ളെ സീ­ത­യെ­പ്പോ­ലെ ആയി­തീ­രാ­നും പ്രേ­രി­പ്പി­ക്കു­ന്നു.

ചതു­പ്പ്‌ എന്ന കഥ ഒരു പു­രു­ഷ­ന്റെ കഥ­യാ­ണ്‌. എങ്കി­ലും ആ കഥ സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങ­ളു­മാ­യി ചേര്‍­ത്തു­വാ­യി­ക്കാം. സ്‌­ത്രീ­കള്‍­ക്കു മാ­ത്ര­മ­ല്ല സ്‌­ത്രൈ­ണാ­നു­ഭ­വ­ങ്ങള്‍. അടി­ച്ച­മര്‍­ത്ത­പ്പെ­ട്ട ലൈം­ഗി­ക­ത­യു­ടെ കഥ­യാ­ണി­ത്‌. അതി­നു കാ­ര­ണ­മോ സ്ഥാ­പ­ന­വല്‍­ക്ക­രി­ക്ക­പ്പെ­ട്ട പ്ര­സ്ഥാ­ന­ങ്ങള്‍. ഫാ­ദര്‍ റെ­ജി ആന്റ­ണി കാ­ട്ടു­വ­ള്ളി­യില്‍ കത്തോ­ലി­ക്കാ പു­രോ­ഹി­ത­നാ­ണ്‌.

സമൂ­ഹ­വും മത­ങ്ങ­ളും ഷണ്‌­ഡ­ന്മാ­രാ­ക്കി­യ­വ­രി­ലെ ഒരു ഇര. അച്ചന്‍ മത­കര്‍­മ്മ­ങ്ങള്‍ നിര്‍­വ്വ­ഹി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മന­സ്സു­കൊ­ണ്ട്‌ മറ്റൊ­രു ലോ­ക­ത്താ­ണ്‌ ജീ­വി­ക്കു­ന്ന­ത്‌. അവി­ടെ അച്ച­ന്‌ കൂ­ട്ട്‌ അടി­ച്ച­മര്‍­ത്ത­പ്പെ­ട്ട വി­കാ­ര­ങ്ങ­ളും സാ­ക്ഷാ­ത്‌­ക്ക­രി­ക്കാ­ത്ത മോ­ഹ­ങ്ങ­ളും. കു­ടും­ബ­ങ്ങ­ളില്‍ അസം­തൃ­പ്‌­ത­മായ ലൈം­ഗിക ജീ­വി­തം നയി­ക്കു­ന്ന­വര്‍, സന്യാ­സി­കള്‍, വി­ധ­വ­കള്‍ തു­ട­ങ്ങി സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ ഫല­മാ­യി അസം­തൃ­പ്‌­ത­ജീ­വി­തം നയി­ക്കു­ന്ന­വ­രു­ടെ അന്തര്‍­സം­ഘര്‍­ഷ­ങ്ങ­ളി­ലേ­ക്കു­ള്ള എത്തി­നോ­ട്ടം കൂ­ടി­യാ­ണ്‌ ഈ കഥ.

ബൈ­ബി­ളി­ലെ മര്‍­മ്മ­പ്ര­ധാ­ന­മാ­യൊ­രു മി­ത്ത്‌ പാ­മ്പി­നെ കേ­ന്ദ്രീ­ക­രി­ച്ചാ­ണ്‌ അവ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­ത്‌. ആദി­യില്‍ ഏദന്‍­തോ­ട്ട­ത്തില്‍ ദൈ­വം മനു­ഷ്യ­രെ സൃ­ഷ്‌­ടി­ച്ചു. ദൈ­വം വി­ല­ക്ക­പ്പെ­ട്ട കനി ഏദന്‍­തോ­ട്ട­ത്തി­നു നടു­വില്‍ സൂ­ക്ഷി­ച്ചു. അത്‌ ആദ­ത്തി­ന്റെ­യും ഹവ്വ­യു­ടേ­യും ലൈം­ഗിക കാ­മ­ന­ക­ളു­ടെ പ്ര­തീ­ക­മാ­യി­രു­ന്നു. പാ­മ്പി­ന്റെ പ്രേ­ര­ണ­യാല്‍ മനു­ഷ്യര്‍ വി­ല­ക്ക­പ്പെ­ട്ട കനി ഭക്ഷി­ച്ച­പ്പോ­ഴാ­ണ്‌ തങ്ങള്‍ നഗ്ന­രാ­ണെ­ന്ന തി­രി­ച്ച­റി­വ്‌ ഉണ്ടാ­യ­ത്‌. അതു­കൊ­ണ്ടാ­വാം പാ­മ്പി­നെ പാ­പ­ത്തി­ന്റെ­യും രതി­യു­ടേ­യും പ്ര­തീ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌. രതി പാ­പ­മാ­ണെ­ന്ന ക്രി­സ്‌­ത്യന്‍ മത­ബോ­ധ­ത്തെ അര­ക്കി­ട്ടു­റ­പ്പി­ക്കു­ന്നു.

റെ­ജി അച്ചന്‍ ഇഷ്‌­ട­ത്തോ­ടു­കൂ­ടി സെ­മി­നാ­രി­യില്‍ ചേര്‍­ന്ന­ത­ല്ല. സൂ­സ­ന്ന­യു­ടെ വി­വാ­ഹം കഴി­ഞ്ഞ­തി­ലു­ള്ള മനോ­വി­ഷ­മ­ത്തില്‍ ചേര്‍­ന്ന­താ­ണ്‌. എങ്കി­ലും മന­സ്സ്‌ നി­റ­യെ
സൂ­സ­ന്ന­യെ­ക്കു­റി­ച്ചു­ള്ള വി­ചാ­ര­ങ്ങ­ളാ­ണ്‌. പാ­ത്രം കഴു­കാന്‍ വരു­ന്ന ലീ­ലാ­മ്മ­യെ കാ­ണു­മ്പോള്‍, സി­സ്റ്റര്‍ സെ­ലീ­ന­യെ കാ­ണു­മ്പോള്‍ അച്ച­ന്‌ പല­വിധ ചി­ന്ത­ക­ളും വി­ഷ­യാ­സ­ക്തി­യും തോ­ന്നും.

ളോ­ഹ­യു­ടെ ബന്ധ­ന­ങ്ങള്‍ അവ­യെ അട­ക്കി നിര്‍­ത്താന്‍ പ്രേ­രി­പ്പി­ക്കും. അസ്വ­സ്ഥ­ത­കള്‍ ഭാ­ര­മായ ഒരു ദി­വ­സം രാ­ത്രി­യില്‍ അച്ചന്‍ കു­രി­ശു­പ­ള്ളി­യില്‍ ആശ്വാ­സ­ത്തി­നാ­യി പോ­യി. മരം­കൊ­ണ്ടു നിര്‍­മ്മി­ച്ച ചോ­ര­വാര്‍­ന്നൊ­ഴു­കു­ന്ന ക്രൂ­ശി­ത­രൂ­പ­ത്തി­നു മുന്‍­പില്‍ അച്ചന്‍ തന്റെ നി­സ്സ­ഹാ­യ­ത­ക­ളെ ഏറ്റ­പ­റ­ഞ്ഞു. ഓരോ രോ­മ­കൂ­പ­ത്തി­ലും എരി­യു­ന്ന തീ­യോ­ടെ അച്ചന്‍ ക്രൂ­ശി­ത­രൂ­പ­ത്തെ പി­ടി­ച്ചു കു­ലു­ക്കി. അച്ച­ന്റെ മുന്‍­പില്‍ കു­രി­ശ്‌ മറി­ഞ്ഞു­വീ­ണു. ക്ഷ­മാ­പ­ണ­ത്തോ­ടു­കൂ­ടി അച്ചന്‍ തന്റെ ളോഹ അഴി­ച്ചു­മാ­റ്റി ഒരു പെ­ണ്ണി­ന്റെ ശരീ­ര­ത്തി­ലേ­ക്കെ­ന്ന­പോ­ലെ ക്രൂ­ശിത രൂ­പ­ത്തി­ന്റെ മു­ക­ളി­ലേ­ക്ക്‌ വീ­ണു. മി­നു­ത്തു­കൊ­ഴു­ത്ത ഒരു പാ­മ്പാ­യി താന്‍ നി­ല­ത്തി­ഴ­യു­ക­യാ­ണെ­ന്ന്‌ അച്ച­ന്‌ തോ­ന്നി. ചു­റ്റും വി­ധേ­യ­ത്വ­ത്തി­ന്റെ ഇളം ചൂ­ടില്‍ പു­ള­യു­ന്ന അനേ­കം
പെണ്‍­പാ­മ്പു­കള്‍, ചി­ല­തി­ന്‌ ലീ­ലാ­മ്മ­യു­ടെ ഉരു­ണ്ട ദേ­ഹ­വ­ടി­വ്‌ ചി­ല­തി­ന്‌ സൂ­സ­ന്ന­യു­ടെ കൊ­ല്ലു­ന്ന മണം, ചി­ല­ത്‌ സെ­ലീ­ന­യെ­പ്പോ­ലെ ഒതു­ങ്ങി­യ­ത്‌.

മത­ങ്ങള്‍ മി­ത്തു­ക­ളു­ടെ സം­ഘാ­ത­മാ­ണ്‌. ഈ മി­ത്തു­കള്‍ നന്മ­തി­ന്മ­ക­ളെ നിര്‍­വ്വ­ചി­ക്കു­ന്നു. മി­ത്തു­ക­ളെ അപ­നിര്‍­മ്മി­ച്ചു­കൊ­ണ്ടാ­ണ്‌ ഇത്ത­രം നിര്‍­വ­ച­ന­ങ്ങ­ളെ സ്‌­ത്രീ­വാ­ദ­പ­ര­മായ കാ­ഴ്‌­ച­പ്പാ­ടില്‍ സി­താര വി­ല­യി­രു­ത്തു­ന്ന­ത്‌.

കു­ടും­ബം എന്ന സ്ഥാ­പ­നം- സി­താ­ര­യു­ടെ കഥ­ക­ളില്‍

കു­ടും­ബം പു­രു­ഷാ­ധി­പ­ത്യ വ്യ­വ­സ്ഥ­യു­ടെ ശക്ത­മായ ഉദാ­ഹ­ര­ണ­ങ്ങ­ളി­ലൊ­ന്നാ­ണ്‌. കു­ടും­ബം എന്ന സ്ഥാ­പ­ന­വല്‍­ക്ക­രി­ക്ക­പ്പെ­ട്ട അധി­കാര ശ്രേ­ണി­യു­ടെ ഉത്ഭ­വം, ചരി­ത്രം, വി­കാ­സം ഇവ­യൊ­ക്കെ ആദ്യ അധ്യാ­യ­ത്തില്‍ സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ട്‌. അപ­രി­ചി­ചി­ത, സ്‌­പര്‍­ശം എന്നീ കഥ­കള്‍ വി­ല­യി­രു­ത്തി കു­ടും­ബം സി­താ­ര­യു­ടെ കഥ­ക­ളില്‍ എങ്ങ­നെ ആവി­ഷ്‌­ക്ക­രി­ക്ക­പ്പെ­ടു­ന്നു എന്നു
പരി­ശോ­ധി­ക്കാം.

മു­സ്ലീം സം­സ്‌­കാ­ര­ത്തി­ന്റെ പശ്ചാ­ത്ത­ല­ത്തില്‍ എഴു­ത­പ്പെ­ട്ട ചെ­റു­ക­ഥ­യാ­ണ്‌ അപ­രി­ചി­ത. കഥ­യ്‌­ക്ക്‌ രണ്ട്‌ മാ­ന­ങ്ങ­ളു­ണ്ട്‌ ഒന്ന്‌ പ്ര­ക­ട­മായ ഫെ­മി­നി­സ്റ്റ്‌ വീ­ഷ­ണം മറ്റൊ­ന്ന്‌ ഇസ്ലാം­മ­ത­ത്തി­ലെ സ്‌­ത്രീ അനു­ഭ­വ­ങ്ങ­ളു­ടെ സത്യ­സ­ന്ധ­മായ ആവി­ഷ്‌­ക്കാ­രം. മത­ങ്ങള്‍ പൊ­തു­വേ പെ­ണ്ണി­നെ അക­ത്ത­ള­ങ്ങ­ളില്‍ ഒതു­ക്കി നിര്‍­ത്താ­നാ­ണ്‌ ആഗ്ര­ഹി­ക്കു­ന്ന­ത്‌. ഇസ്ലാം മത­ത്തില്‍ സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ വള­രെ ദയ­നീ­യ­മാ­ണ്‌. പള്ളി­യില്‍ പ്ര­വേ­ശി­ക്കു­ന്ന­തി­ന്‌ അവര്‍­ക്ക്‌ അവ­കാ­ശ­മി­ല്ല. പര്‍­ദ്ദ ധരി­ച്ചു നട­ക്ക­ണം, ശൈ­ശവ വി­വാ­ഹം, ബഹു­ഭാ­ര്യാ­ത്വം തു­ട­ങ്ങി അനേ­കം
പ്രാ­കൃ­ത­നി­യ­മ­ങ്ങ­ളും അന്ധ­വി­ശ്വാ­സ­ങ്ങ­ളും. ഇതി­നെ­തി­രെ സി­താര പ്ര­തി­ക­രി­ക്കു­ന്നു. സ്‌­ത്രീ മന­സ്സ്‌ എങ്ങ­നെ ഇത്ത­രം അവ­സ്ഥ­ക­ളു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്നു എന്നും ഇവി­ടെ കഥാ­കാ­രി ചി­ന്തി­ക്കു­ന്നു.

ഫാ­ത്തിമ ബിന്‍ സാ­ദി ധനി­ക­നായ അലി­യു­ടെ മൂ­ന്നു ഭാ­ര്യ­മാ­രില്‍ ആദ്യ­ത്തേ­താ­ണ്‌. അലി അടു­ത്ത­ടു­ത്താ­യി ഭാ­ര്യ­മാര്‍­ക്ക്‌ വേ­ണ്ടി മൂ­ന്ന്‌ വലിയ കൊ­ട്ടാ­ര­ങ്ങള്‍ പണി­തു. ഈ ഭവ­ന­ങ്ങള്‍ തമ്മില്‍ യാ­തൊ­രു സമ്പര്‍­ക്ക­ങ്ങ­ളു­മി­ല്ല. അലി­യു­ടെ പു­തിയ വി­വാ­ഹ­ത്തെ­പ്പ­റ്റി വേ­ല­ക്കാ­രി സാ­ദ­യ്യ­യില്‍­നി­ന്ന്‌ അറി­ഞ്ഞ­പ്പോ­ഴും ഫാ­ത്തി­മ­യ്‌­ക്ക്‌ പ്ര­ത്യേ­കി­ച്ചൊ­രു ഭാ­വ­ഭേ­ദ­ങ്ങ­ളും ഉണ്ടാ­യി­ല്ല. മന­സ്സി­നെ
അതി­ന­നു­സ­രി­ച്ച്‌ പാ­ക­പ്പെ­ടു­ത്തി­യി­രു­ന്നു. പരു­ക്കന്‍ ഭാ­ഷ­യി­ലാ­ണ്‌ സി­താര ഫാ­ത്തി­മ­യു­ടെ മാ­ന­സിക ഭാ­വ­ങ്ങള്‍ ആവി­ഷ്‌­ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്‌.

രാ­ത്രി അലി വന്നു. ഫാ­ത്തിമ ഒന്നു­മ­റി­യാ­ത്ത­വ­ളെ­പ്പോ­ലെ അലി­യെ സ്വീ­ക­രി­ച്ചു. അലി എന്ന വ്യ­ക്തി മാ­ത്ര­മെ നി­ര­ക്ഷ­ര­യായ ഫാ­ത്തി­മ­യു­ടെ മന­സ്സി­ലു­ള്ളൂ. രാ­ത്രി­യു­ടെ മൂര്‍­ദ്ധ­ന്യ­ത്തില്‍ ഫാ­ത്തിമ എഴു­ന്നേ­റ്റ്‌ ചു­മ­രില്‍ ഘടി­പ്പി­ച്ച ഭീ­മന്‍ കണ്ണാ­ടി­ക്കു­മു­മ്പില്‍ പോ­യി നി­ന്നു. ഏതോ ഒരു സ്‌­ത്രീ. അവള്‍ കട്ടി­ലില്‍ അലി കാ­ണാ­തെ ഒളി­പ്പി­ച്ചു­വെ­ച്ചി­രു­ന്ന കണ്ണാ­ടി എടു­ത്തു­നോ­ക്കി. അതില്‍ പ്ര­തീ­ക്ഷി­ച്ച­തു­പോ­ലെ
പ്ര­തി­ബിം­ബ­ങ്ങ­ളൊ­ന്നും കാ­ണാ­നി­ല്ല. ഫാ­ത്തിമ അലി­യെ കെ­ട്ടി­പ്പി­ടി­ച്ചു­റ­ങ്ങി. മറ്റൊ­ന്നും അവ­ളെ ശല്യ­പ്പെ­ടു­ത്തി­യി­ല്ല. ഫാ­ത്തി­മ­യ്‌­ക്ക്‌ തന്നെ തി­രി­ച്ച­റി­യാന്‍ കഴി­യു­ന്നി­ല്ല.

വ്യ­വ­സ്ഥി­തി­യി­ലെ ഒരു കണ്ണി മാ­ത്രം. സ്‌­ത്രീ­ക­ളു­ടെ അവ­സ്ഥ സത്യ­സ­ന്ധ­മാ­യി അവ­ത­രി­പ്പി­ച്ച്‌ സമൂ­ഹ­ത്തി­ന്റെ പൊ­തു­വായ മന­സ്സി­ന്‌ പരി­വര്‍­ത്ത­നം വരു­ത്തുക ഫെ­മി­നി­സ്റ്റ്‌ എഴു­ത്തി­ന്റെ മറ്റൊ­രു രീ­തി­യാ­ണ്‌. സ്‌­പര്‍­ശം എന്ന കഥ കു­ടുംബ ബന്ധ­ത്തി­ന്റെ മറ്റൊ­രു തലം കാ­ട്ടി­ത്ത­രു­ന്നു. ലെ­സ്‌­ബി­യന്‍ പ്ര­തി­ശ്ചായ ആരോ­പി­ക്ക­പ്പെ­ടു­ന്ന ഈ കഥ­യി­ലെ നാ­യിക നന്ദ­ന്റെ ഭാ­ര്യ മാ­ദ്രി­യാ­ണ്‌. മാ­ദ്രി­ക്ക്‌ ഒരു ചെ­റിയ മക­ളു­ണ്ട്‌. വി­വാഹ മോ­ച­നം പ്ര­തീ­ക്ഷി­ച്ചു നില്‍­ക്കു­ന്ന മറിയ ആണ്‌ മാ­ദ്രി­യു­ടെ കൂ­ട്ടു­കാ­രി. മാ­ദ്രി­യും മറി­യ­വും തമ്മി­ലു­ള്ള അതി­രു­വി­ട്ട സൗ­ഹൃ­ദം നന്ദ­ന്‌ അലോ­സ­ര­മു­ണ്ടാ­ക്കു­ന്ന കാ­ര്യ­മാ­ണ്‌.

മറി­യ­യു­ടെ വീ­ട്ടില്‍ നി­ന്നും താ­മ­സി­ച്ചെ­ത്തിയ മാ­ദ്രി­യെ നന്ദന്‍ അതൃ­പ്‌­തി നി­റ­ഞ്ഞ മു­ഖ­ത്തോ­ടെ­യാ­ണ്‌ സ്വീ­ക­രി­ച്ച­ത്‌. പി­ന്നീ­ട്‌ മാ­തൃ­കാ­ഭര്‍­ത്താ­വാ­കാന്‍ ശ്ര­മി­ക്കു­ന്ന നന്ദ­ന്റെ സ്‌­നേ­ഹ­പ്ര­ക­ട­ന­ങ്ങ­ളെ മാ­ദ്രി തി­ര­സ്‌­ക്ക­രി­ച്ചു. പൊ­ട്ടി­ത്തെ­റി­ച്ച്‌ നന്ദ­നേ­യും തന്റെ കു­ഞ്ഞി­നേ­യും ഉപേ­ക്ഷി­ച്ച്‌ മാ­ദ്രി മറി­യ­യു­ടെ താ­മ­സ­സ്ഥ­ല­ത്തേ­ക്ക്‌ പോ­യി.
വി­രു­ദ്ധ ലിം­ഗ­ങ്ങ­ളു­ടെ സം­ഘര്‍­ഷ­ങ്ങ­ളില്‍ നി­ന്നു രക്ഷ­പ്പെ­ടാ­നാ­ഗ്ര­ഹി­ക്കു­ന്നു മാ­ദ്രി­യും മറി­യ­വും. ഭര്‍­ത്താ­വില്‍ നി­ന്നു ലഭി­ക്കു­ന്ന­തി­ന­പ്പു­റം എന്തോ ഒരു ആത്മ­സം­തൃ­പ്‌­തി ഇരു­വര്‍­ക്കും അനു­ഭ­വി­ക്കാന്‍ സാ­ധി­ക്കു­ന്നു. കു­ടുംബ ബന്ധ­ങ്ങ­ളു­ടെ സങ്കീര്‍­ണ്ണ­ത­ക­ളെ മറി­ക­ട­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്ന കഥാ­പാ­ത്ര­ങ്ങള്‍.

ലോ­ക­ത്താ­ക­മാ­ന­മു­ള്ള തീ­വ്ര ഫെ­മി­നി­സ്റ്റു­കള്‍ ലെ­സ്‌­ബി­യന്‍
പ്ര­ണ­യ­ത്തി­നു വേ­ണ്ടി പര­സ്യ­മാ­യി വാ­ദി­ക്കു­ന്നു­.­ന­ന്ദന്‍ മാ­ദ്രി­യെ അന്വേ­ഷി­ച്ചു മറി­യ­യു­ടെ വീ­ട്ടില്‍ വന്നു. ആദര്‍ശ ഭര്‍­ത്താ­വി­ന്‌ പല പരാ­തി­ക­ളാ­യി­രു­ന്നു. മാ­ദ്രി ആകെ മാ­റി, അവള്‍­ക്കെ­ന്നോ­ട്‌ ദേ­ഷ്യം­വ­രു­ന്നു. മക­ളെ നോ­ക്കു­ന്നി­ല്ല....

ഇതി­നെ­ല്ലാം കാ­ര­ണ­ക്കാ­രി മറിയ ആണ്‌. നന്ദ­ന്റെ ദയ­നീയ ഭാ­വ­ത്തെ മറിയ പരി­ഹ­സി­ച്ചു. നന്ദ­ന്‌ മട­ങ്ങു­ക­യേ നിര്‍­വ്വാ­ഹ­മു­ണ്ടാ­യി­രു­ന്നു­ള്ളു. കഥ­ക­ളില്‍ അസാ­ധാ­ര­ണ­വും
നി­ത്യ­ജീ­വി­ത­ത്തി­ലെ യാ­ഥാര്‍­ത്ഥ്യ­വു­മായ ലെ­സ്‌­ബി­യന്‍ പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചെ­ഴു­തി ചങ്കു­റ­പ്പ്‌ തെ­ളി­ച്ചു സി­താ­ര.

തീ­വ്ര­ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­യാ­ണ്‌ കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തെ തകര്‍­ക്കു­ക. വൈ­കാ­രി­ക­മായ ചല ബന്ധ­ങ്ങള്‍ കു­ടും­ബ­ങ്ങ­ളില്‍ നി­ല­നില്‍­ക്കു­ന്നു. സ്‌­നേ­ഹി­ക്കു­വാ­നും പര­സ്‌­പ­രം മന­സ്സി­ലാ­ക്കു­വാ­നും സാ­ധി­ക്കു­മെ­ങ്കില്‍ പെ­ണ്ണും പെ­ണ്ണും ഒരു­മി­ച്ച്‌ ജീ­വി­ക്കു­ന്ന­തി­നെ തീ­വ്ര­ഫെ­മി­നി­സ്റ്റു­കള്‍ അനു­കൂ­ലി­ക്കു­ന്നു.

പ്ര­ണ­യ­ത്തി­ന്റെ പു­തിയ ഭാ­ഷ്യ­ങ്ങള്‍

സി­താ­ര­യു­ടെ കഥ­കള്‍ പൊ­തു­വേ പരു­ക്കന്‍ കഥ­ക­ളാ­ണ്‌. ഫെ­മി­നി­സ്റ്റ്‌ സൗ­ന്ദ­ര്യ­ശാ­സ്‌­ത്രം അത്‌ ആവ­ശ്യ­പ്പെ­ടു­ന്നു. ഫെ­മി­നി­സ്റ്റ്‌ പ്ര­മേ­യ­ങ്ങള്‍ രേ­ഖ­പ്പെ­ടു­ത്താന്‍ പരു­ക്കന്‍ ഭാ­ഷ­യും വ്യാ­ഖ്യാ­ന­വും അനു­പേ­ക്ഷ­ണീ­യ­മാ­ണ്‌. സി­താ­ര­യു­ടെ പല കഥ­ക­ളി­ലും പ്ര­ണ­യ­മു­ണ്ട്‌. പ്ര­ണ­യം മു­ഖ്യ­പ്ര­മേ­യ­മാ­യി വരു­ന്ന കഥ­ക­ളും സി­താര എഴു­തി­യി­ട്ടു­ണ്ട്‌. പ്ര­ണ­യ­ക­ഥ­ക­ളില്‍ നി­ന്നും നാം പ്ര­തീ­ക്ഷി­ക്കു­ന്ന കാ­ല്‌­പ­നിക ഭാ­വ­മോ, ആര്‍­ദ്ര­വി­കാ­ര­ങ്ങ­ളു­ടെ താ­ള­ല­യ­വി­ന്യാ­സ­ങ്ങ­ളോ ഒന്നും സി­താ­ര­യു­ടെ കഥ­ക­ളില്‍ ഇല്ല.

തീ­ഷ്‌­ണ­മായ രചന വാ­യ­ന­ക്കാ­ര­ന്റെ ഹൃ­ദ­യ­ത്തെ മു­റി­വേല്‍­പ്പി­ക്കു­ക­യും ചി­ല­പ്പോള്‍ പ്ര­ണ­യ­ത്തോ­ടു­ത­ന്നെ വി­ര­ക്തി ഉള­വാ­ക്കു­ക­യും ചെ­യ്യും.

നമ്മു­ടെ പ്ര­ണയ കഥ­ക­ളില്‍ ഭൂ­രി­പ­ക്ഷ­ത്തി­ലും സ്‌­ത്രീ­കള്‍ ഇര­ക­ളാ­ണ്‌. സ്‌­ത്രീ­യെ ചപ­ല­വി­കാ­ര­ങ്ങള്‍­ക്കു­ട­മ­യാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. സ്‌­ത്രീ­യു­ടെ ആകാ­ര­സൗ­ഷ്‌­ഠ­വ­ങ്ങള്‍ വര്‍­ണ്ണി­ക്കുക അതി­പ്ര­ധാ­ന­മാ­ണ്‌. ഫെ­മി­നി­സ്റ്റ്‌ സൗ­ന്ദ­ര്യ­ധാര ഇതി­നെ പ്ര­തി­രോ­ധി­ക്കു­ന്നു. അതി­ന്‌ പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചു­ള്ള സങ്ക­ല്‌­പ­ങ്ങള്‍ തകര്‍­ക്കുക മാ­ത്ര­മേ പ്ര­തി­വി­ധി­യു­ള്ളു. പ്ര­ണ­യ­വും കാ­മ­വും കൂ­ടി­ക­ല­രു­ന്ന അനേ­കം കഥ­കള്‍ സി­താര എഴു­തി­യി­ട്ടു­ണ്ടെ­ങ്കി­ലും മു­ഖ്യ­മാ­യും പ്ര­ണ­യ­വൈ­റ­സ്‌, ജലം എന്നീ കഥ­ക­ളാ­ണ്‌ ഇവി­ടെ പരി­ഗ­ണി­ക്കു­ന്ന­ത്‌.

പ്ര­ണ­യ­വൈ­റ­സ്‌ എന്ന കഥ ഒരു പു­രു­ഷ­വേ­ശ്യ­യു­ടെ കഥ­യാ­ണ്‌. ഇതി­ലൂ­ടെ അഗ്നി­യി­ലേ­തു­പോ­ലെ പ്രേ­മേ­യ­പ­ര­മായ അതി­ലം­ഘ­നം സി­താര നട­ത്തു­ന്നു. ഒരു ശരീ­ര­വി­ല്‌­പ­ന­ക്കാ­ര­നു വേ­ണ്ട പ്ര­ധാന ഗു­ണം തന്റെ കസ്റ്റ­മ­റു­ടെ ഭ്രാ­ന്ത­മായ ആഗ്ര­ഹ­ങ്ങള്‍­ക്ക്‌ വഴ­ങ്ങി­ക്കൊ­ടു­ക്കുക എന്ന­താ­ണ്‌. തൊ­ഴില്‍ പര­മായ ഈ ധര്‍­മ്മം അനു­ഷ്‌­ഠി­ക്കു­ന്ന പു­രു­ഷ­വേ­ശ്യ­യാ­ണ്‌ ഹരി.

ഇസ­ബല്‍ എന്ന അമേ­രി­ക്ക­ക്കാ­രി­യും തത്യാന എന്ന റഷ്യ­ക്കാ­രി­യും ഹരി­യു­ടെ കസ്റ്റ­മേ­ഴ്‌­സാ­ണ്‌. ഹോ­ട്ട­ലി­ലെ അടു­ക്ക­ള­ജോ­ലി­ക്കാ­ര­നായ അപ്പാ­പ്പ­നാ­ണ്‌ ഹരി­ക്ക്‌ ഇട­പാ­ടു­കാ­രെ സം­ഘ­ടി­പ്പി­ച്ചു­കൊ­ടു­ക്കു­ന്ന­ത്‌. അപ്പാ­പ്പ­ന്റെ വീ­ടി­ന്റെ തൊ­ട്ട­ടു­ത്തു­ള്ള മു­റി­യി­ലാ­ണ്‌ ഹരി രണ്ടു­വര്‍­ഷ­മാ­യി താ­മ­സം. അപ്പാ­പ്പ­ന്റെ മക­ളാ­ണ്‌ മീ­ന. ഹരി­യു­ടെ വര­വ്‌ പ്ര­തീ­ക്ഷി­ച്ച­വള്‍ കാ­ത്തി­രി­ക്കും. മീ­ന­യു­ടെ വി­ചാ­രം ഹരി­ക്ക്‌ മീ­ന­യോ­ട്‌ പ്ര­ണ­യ­മാ­ണെ­ന്നാ­ണ്‌. ആവു­ന്ന കാ­ല­ത്തേ നാ­ല്‌
കാ­ശു­ണ്ടാ­ക്കാന്‍ പറ്റൂ. നി­ന്റെ പ്രാ­യം കഴി­യാ­റാ­യി ഇപ്പോ എല്ലാ­വര്‍­ക്കും കൊ­ച്ചു­പ­യ്യ­ന്മാ­രെ­യാ നോ­ട്ടം.

ഹരി­യോ­ടു­ള്ള അപ്പാ­പ്പ­ന്റെ ക്രൂ­ര­മായ ഓര്‍­മ്മ­പ്പെ­ടു­ത്തല്‍ ശരീര വി­ല്‌­പ­ന­യു­ടെ നഗ്ന­സ­ത്യ­മാ­ണ്‌. ശരീ­ര­പു­ഷ്‌­ടി നഷ്‌­ട­പ്പെ­ട്ട വേ­ശ്യ­ക­ളു­ടെ ജീ­വി­താ­വ­സാ­നം പു­ഴു­വി­നെ­പോ­ലെ നര­കി­ച്ചു ഓട­യി­ലോ, കട­ത്തി­ണ്ണ­യി­ലോ, സര്‍­ക്കാ­രി­ന്റെ അഗ­തി­മ­ന്ദി­ര­ങ്ങ­ളി­ലോ ഒടു­ങ്ങും.

ഇസ­ബല്‍ പോ­യി, പി­ന്നാ­ലെ തത്യാ­ന­യും. മാ­സ­ങ്ങള്‍­ക്കു­ശേ­ഷം ഹരി തത്യാ­ന­യെ വീ­ണ്ടും കണ്ടു. വൈ­കു­ന്നേ­രം ഹരി അപ്പാ­പ്പ­ന്റെ നിര്‍­ബ­ന്ധ­പ്ര­കാ­രം രക്ത­പ­രി­ശോ­ദന നട­ത്തി. ഫലം HIV +ve. മട­ങ്ങി­വ­ന്ന ഹരി­യെ കാ­ത്ത്‌ തന്നെ നി­ഷ്‌­ക­ള­ങ്ക­മാ­യി പ്രേ­മി­ക്കു­ന്ന മീ­ന. ഒര­നു­ഷ്‌­ടാ­ന­കൃ­ത്യം ചെ­യ്യും പോ­ലെ ഹരി മീ­ന­യെ ആലിം­ഗ­നം ചെ­യ്‌­തു. എനി­ക്ക്‌ ഉട­നെ ഒരു കു­ഞ്ഞി­നെ വേ­ണം എന്റെ ഉള്ളില്‍ തു­ടി­ക്കു­ന്ന പ്ര­ണ­യം നി­ന­ക്കും എന്റെ കു­ട്ടി­ക്കും അതി­ന്റെ മക്കള്‍­ക്കും കൊ­ടു­ക്കാ­നു­ള്ള­താ­ണ്‌.

അധി­നി­വേശ പ്ര­ത്യ­യ­ശാ­സ്‌­ത്ര­പാ­ഠ­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്ന ഈ കഥ­യില്‍ എയ്‌­ഡ്‌­സ്‌ രോ­ഗം അതി­ന്റെ സിം­ബ­ലാ­കു­മ്പോള്‍ ഹരി­യും മീ­ന­യു­മൊ­ക്കെ ഇര­ക­ളാ­കു­ന്നു. മൂ­ന്നാം­ലോക കോ­ള­നി­രാ­ജ്യ­ങ്ങ­ളി­ലെ ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­ക­ളു­മാ­യി ചേര്‍­ത്തു­വേ­ണം ഇതി­നെ വാ­യി­ക്കു­വാന്‍.

ജലം എന്ന കഥ­യും ഈ കഥ­യോ­ടൊ­പ്പം കൂ­ട്ടി­വാ­യി­ച്ചാല്‍ അധി­നി­വേ­ശ­ചി­ന്ത­കള്‍­ക്കെ­തി­രെ­യു­ള്ള ഫെ­മി­നി­സ്റ്റ്‌ പോ­രാ­ട്ട­ത്തി­ന്റെ പൊ­രു­ള്‌ നന്നാ­യി തി­രി­ച്ച­റി­യാം.
സീ­റി­യില്‍ ഭൂ­ഗര്‍ഭ റെ­യില്‍­പ്പാ­ളം പണി­യാന്‍ വന്ന എന്‍­ജി­നീ­യ­റാ­ണ്‌ യാ­ക്കൂ­ബ്‌. മസാ­നി സീ­റി­യില്‍ യാ­ക്കു­ബി­ന്റെ അയല്‍­ക്കാ­രി­യാ­ണ്‌. അവ­ളെ­ക്കാ­ണു­മ്പോള്‍ അവ­ളു­ടെ കറു­ത്ത­തൊ­ലി­യും ചി­ത­റിയ സ്‌­പ്രി­ങ്ങ്‌ തല­മു­ടി­യും ശരീ­ര­ത്തി­ന്റെ കന­പ്പു­മ­ണ­ങ്ങ­ളും ഉണര്‍­ത്തി­വി­ട്ട പൗ­രാ­ണി­ക­മായ ഒരു മനം പു­ര­ട്ട­ലാ­ണ്‌ വെ­ളു­ത്ത വര്‍­ഗ്ഗ­ക്കാ­ര­നായ യാ­ക്കൂ­ബി­ന്‌ അനു­ഭ­വ­പ്പെ­ടു­ന്ന­ത്‌. ഭാ­ര്യ
മരി­ച്ച യാ­ക്കൂ­ബ്‌ മസാ­നി­ക്ക്‌ തന്നോ­ട്‌ തോ­ന്നിയ അഭി­നി­വേ­ശ­ത്തെ നി­ര­സി­ക്കു­ക­യാ­ണു­ണ്ടാ­യ­ത്‌.

ആറ്‌ വര്‍­ഷ­ങ്ങള്‍­ക്കു­ശേ­ഷം പന്ത്ര­ണ്ട്‌ വയ­സ്സു­കാ­ര­നായ മക­നു­മൊ­ത്ത്‌ യാ­ക്കൂ­ബ്‌ സീ­റി­യി­ലെ­ത്തി. യാ­ക്കൂ­ബി­ന്റെ മക­നോ­ട്‌ മസാ­നി കാ­ട്ടു­ന്ന അടു­പ്പം യാ­ക്കൂ­ബി­നെ അസ്വ­സ്ഥ­നാ­ക്കി. എന്നി­ട്ടും മസാ­നി­യോ­ട്‌ അടു­പ്പം കാ­ട്ടാ­ത്ത യാ­ക്കൂ­ബി­നോ­ട്‌ മസാ­നി പൊ­ട്ടി­ത്തെ­റി­ച്ചു. യാ­ക്കൂ­ബി­ന്‌ മസാ­നി­യെ കീ­ഴ്‌­പ്പെ­ടു­ത്താ­തി­രി­ക്കാന്‍ തര­മി­ല്ലാ­യി­രു­ന്നു. പക്ഷേ അത്‌ എന്നേ­ക്കു­മു­ള്ള മസാ­നി­യു­ടെ കീ­ഴ­ട­ങ്ങ­ലാ­യി മാ­റി.

സി­താര തന്റെ കഥ­ക­ളി­ലെ ഫെ­മി­നി­സ­ത്തി­ന്റെ തലം­വി­ട്ട്‌ വു­മ­ണി­സ­ത്തി­ന്റെ തല­ത്തി­ലേ­ക്കു­യ­രു­ന്നു. മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളി­ലെ സ്‌­ത്രൈ­ണ­ത­യു­ടെ സ്വ­ത്വ­പ്ര­തി­സ­ന്ധി­യാ­ണി­വി­ടെ തെ­ളി­യു­ന്ന­ത്‌. കോ­ള­നീ­ക­രി­ക്ക­പ്പെ­ട്ട­വ­ന്‌ അവ­ന്റെ യജ­മാ­ന­നോ­ട്‌- ആരോ­ഗ്യം, ബു­ദ്ധി­ശ­ക്തി, സൗ­ന്ദ­ര്യം, സം­സ്‌­കാ­രം, നി­റം തു­ട­ങ്ങി എല്ലാ­റ്റി­നോ­ടും തോ­ന്നു­ന്ന ആരാ­ധ­നാ­മ­നോ­ഭാ­വ­വും
വി­ധേ­യ­ത്വ­വും ഫെ­മി­നി­സ്റ്റ്‌ ചി­ന്ത­യില്‍ വി­ല­യി­രു­ത്താം.

ഇന്‍­ഡ്യാ­ക്കാ­ര­നായ ശരീ­ര­വി­ല്‌­പ­ന­ക്കാ­രന്‍ ഹരി­ക്ക്‌ ഇസ­ബ­ലി­ന്റെ­യും തത്യാ­ന­യു­ടേ­യും ശരീ­ര­ത്തോ­ട്‌ ആസ­ക്തി തോ­ന്നു­ന്ന­ത്‌ അതു­കൊ­ണ്ടാ­ണ്‌. മസാ­നി­ക്ക്‌ യാ­ക്കൂ­ബി­നോ­ട്‌ തോ­ന്നു­ന്ന അഭി­നി­വേ­ശ­ത്തി­നു കാ­ര­ണ­വും മറ്റൊ­ന്ന­ല്ല. യൂ­റോ കേ­ന്ദ്രീ­കൃത സാം­സ്‌­കാ­രിക അധി­നി­വേ­ശം നമ്മു­ടെ പ്ര­ണ­യ­ത്തെ­പ്പോ­ലും കീ­ഴ്‌­പ്പെ­ടു­ത്തു­ന്നു.

പാ­ര­ഡി­യു­ടെ രാ­ഷ്‌­ട്രീ­യം

ഉത്ത­രാ­ധു­നിക സൗ­ന്ദ­ര്യ­ധാ­ര­യു­ടെ ഏറ്റ­വും മി­നു­സ­മു­ള്ള മു­ഖ­മാ­ണ്‌ പാ­ര­ഡി­ക്ക­ഥ­കള്‍. മു­മ്പ്‌ എഴു­ത­പ്പെ­ട്ട കഥ­ക­ളോ, കഥാ­പാ­ത്ര­ങ്ങ­ളോ, കഥാ­സ­ന്ദര്‍­ഭ­ങ്ങ­ളോ പു­തിയ കാ­ല­ത്തി­ന­നു­സ­രി­ച്ച്‌ രേ­ഖ­പ്പെ­ടു­ത്തുക പാ­ര­ഡി­യു­ടെ ഒരു സ്വ­ഭാ­വ­മാ­ണ്‌. നേര്‍­ത്ത ഹാ­സ്യം ഇതി­ന്റെ മു­ഖ­മു­ദ്ര­യാ­ണ്‌. പാ­ര­ഡി­ക്ക­ഥ­കള്‍ കഥാ­വ­ത­രണ സങ്കേ­തം എന്ന­തി­നെ­ക്കാ­ളു­പ­രി അതൊ­രു രാ­ഷ്‌­ട്രീയ ഇട­പെ­ടല്‍ കൂ­ടി­യാ­ണ്‌. കഥ എഴു­ത­പ്പെ­ട്ട കാ­ല­ത്ത്‌ നി­ല­നി­ന്നി­രു­ന്ന രാ­ഷ്‌­ട്രീ­യ, സാ­മൂ­ഹി­ക, സാ­ഹി­ത്യ സം­സ്‌­ക്കാ­ര­ത്തേ­യും പ്ര­വ­ണ­ത­ക­ളേ­യും പരി­ഹ­സി­ക്കുക എന്ന ഉദ്ദേ­ശ്യം­കൂ­ടി
പാ­ര­ഡി­ക്ക­ഥ­കള്‍­ക്കു­ണ്ട്‌.

സി­താ­ര­യു­ടെ പ്ര­ണയ ചന്ദ്രിക എന്ന കഥ­യില്‍ മല­യാ­ള­ത്തി­ലെ അന­ശ്വ­ര­കൃ­തി­ക­ളായ കു­മാ­ര­നാ­ശാ­ന്റെ ലീ­ല, ചങ്ങ­മ്പു­ഴ­യു­ടെ രമ­ണന്‍ ഇതി­ലെ കഥാ­പാ­ത്ര­ങ്ങ­ളും
കഥാ­സ­ന്ദര്‍­ഭ­ങ്ങ­ളു­മൊ­ക്കെ­യാ­ണ്‌ കട­ന്നു­വ­രു­ന്ന­ത്‌. കു­മാ­ര­നാ­ശാ­ന്റെ സ്‌­ത്രീ കഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള പ്ര­ധാന ആക്ഷേ­പം ആശാന്‍ അവ­രെ കാ­ല്‌­പ­നീ­ക­രി­ക്ക­യും അവ­രു­ടെ പ്ര­ണ­യം
നി­ഷേ­ധി­ക്കു­ക­യും ചെ­യ്യു­ന്നു എന്ന­താ­ണ്‌. ഇതി­ന്‌ ആത്മീ­യ­ത­യു­ടേ­യും ദാര്‍­ശ­നീ­ക­ത­യു­ടേ­യും യു­ക്തി­കള്‍ ചാര്‍­ത്തി­യാല്‍ പോ­ലും ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­വി­മര്‍­ശ­നം ഇതെ­ല്ലാം ഭഞ്‌­ജി­ക്കു­ന്നു.

കഥ­യി­ലെ മദ­ന­ന്റെ സാ­ന്നി­ധ്യം ആശാ­ന്റെ സ്‌­ത്രീ­വി­രു­ദ്ധ ചി­ന്ത­യ്‌­ക്കെ­തി­രെ­യു­ള്ള പു­ന­രാ­ഖ്യാ­ന­മാ­യി കണ­ക്കാ­ക്കാം. ചങ്ങ­മ്പുഴ തന്റെ കല്‌­പ­നാ­വൈ­ഭ­വം­കൊ­ണ്ട്‌ അന­ശ്വ­മാ­ക്കിയ കഥാ­പാ­ത്ര­ങ്ങ­ളാ­ണ്‌ രമ­ണ­നും ചന്ദ്രി­ക­യും. അവ­ധൂ­ത­നെ­പ്പോ­ലെ അല­യു­ന്ന കാ­മു­ക­നെ­തേ­ടി നട­ക്കു­ന്ന ചന്ദ്രി­ക­യു­ടെ ജീ­വി­ത­വും വ്യ­ക്തി­ത്വ­വു­മെ­ല്ലാം അപൂര്‍­ണ­മായ പ്ര­ണയ സാ­ക്ഷാ­ത്‌­ക്കാ­ര­ത്തില്‍ മാ­ത്ര­മാ­ണ്‌.

രമ­ണ­ന്റെ­യും ചന്ദ്രി­ക­യു­ടേ­യും പ്ര­ണ­യ­ത്തെ അടൂര്‍ ഭാ­സി­യു­ടേ­യും ശ്രീ­ല­ത­യു­ടേ­യും ബ്ലാ­ക്ക്‌ ആന്റ്‌ വൈ­റ്റ്‌ പ്ര­ണ­യ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌ എഴു­ത്തി­ന്റെ പു­തിയ സം­വേ­ദ­ന­മാ­ണ്‌.

കാ­ല്‌­പ­നീക കാ­മു­കന്‍ രമ­ണ­നെ ചന്ദ്രിക ഒളി­ച്ചോ­ടാന്‍ നിര്‍­ബ­ന്ധി­ക്കു­ക­യാ­ണ്‌. ഭാ­നു­മ­തി­യു­ടെ­യും മദ­ന­ന്റെ­യും സഹാ­യ­വും ചന്ദ്രി­ക­യ്‌­ക്കു­ണ്ട്‌. രാ­ത്രി­യില്‍ ചന്ദ്രി­ക­യു­ടെ വീ­ടി­ന്റെ പി­ന്ന­മ്പു­റ­ത്ത്‌ എത്തിയ മദ­ന­നെ ചന്ദ്രിക സഹ­താ­പ­ത്തോ­ടു­കൂ­ടി മട­ക്കി അയ­ച്ചു. ചന്ദ്രി­ക­യു­ടെ കല്ല്യാണ വി­വ­ര­മ­റി­ഞ്ഞ രമ­ണന്‍ കവി­ത­യി­ലെ റോള്‍ അഭി­ന­യി­ച്ചു­തു­ട­ങ്ങി. കല്ല്യാ­ണ­പ­ന്ത­ലില്‍ നി­ന്ന്‌
നാ­ട­കീ­യ­മാ­യി ചന്ദ്രിക ഇറ­ങ്ങി­യോ­ടി­യ­ത്‌ ആത്മ­ഹ­ത്യ ചെ­യ്യാന്‍ തയ്യാ­റാ­യി നില്‍­ക്കു­ന്ന രമ­ണ­ന്റെ അടു­ത്തേ­ക്കാ­യി­രു­ന്നു. അങ്ങ­നെ ചന്ദ്രിക എല്ലാ­വ­രേ­യും കബി­ളി­പ്പി­ച്ചു. ആദ്യം കവി­ക­ളെ, അടു­ത്ത ആഴ്‌ച തു­ട­ങ്ങാ­നി­രി­ക്കു­ന്ന സീ­രി­യ­ലി­ലെ സം­വി­ധാ­യ­ക­രെ പി­ന്നെ കാ­ഴ്‌­ച­ക്കാ­രായ എല്ലാ­വ­രേ­യും.


വര്‍­ത്ത­മാന കഥ­ക­ളു­ടെ സാ­ങ്കേ­തി­ക­മി­ക­വി­ന്‌ ഉദാ­ഹ­ര­ണ­മാ­ണ്‌ ഈ കഥ. അപ­നിര്‍­മ്മാ­ണ­ത്തി­ന്റെ സാ­ധ്യ­ത­ക­ളെ ഉപ­യോ­ഗ­പ്പെ­ടു­ത്തി രമ­ണന്‍ എന്ന മല­യാ­ള­ത്തി­ലെ ഏറ്റ­വും പ്ര­ചാ­ര­മു­ള്ള ഭാ­വ­ഗാ­ന­ത്തി­ന്റെ കേ­ന്ദ്ര­ഘ­ട­ന­യെ ഈ കഥ അട്ടി­മ­റി­ക്കു­ന്നു. അത്‌ ഫെ­മി­നി­സ്റ്റ്‌ ധാ­ര­യോ­ട്‌ ചേര്‍­ന്നു­നി­ന്നാ­ണ്‌.

ചരി­ത്ര കാ­വ്യ­ങ്ങ­ളില്‍ തള­ച്ചി­ട്ട പെണ്‍­സ്വ­ത്വ­ങ്ങള്‍ പു­തു­ത­ല­മു­റ­യി­ലെ എഴു­ത്തു­കാ­രി­ക­ളി­ലൂ­ടെ പു­നര്‍­ജ­നി­ക്കു­ന്നു. ബലി­യാ­ടാ­കാന്‍ ഇന്ന­ത്തെ കഥാ­പാ­ത്ര­ങ്ങള്‍ ഒരു­ക്ക­മ­ല്ല. കഥ­യു­ടെ ക്ലൈ­മാ­ക്‌­സില്‍ ലോ­കം ഒരു നാ­ടക വേ­ദി­യാ­ണെ­ന്നും നാ­മെ­ല്ലാ­വ­രും അതി­ലെ കഥാ­പാ­ത്ര­ങ്ങള്‍ മാ­ത്ര­മാ­ണെ­ന്നു­മു­ള്ള സൂ­ച­ന­യാ­ണ്‌ കഥ നല്‍­കു­ന്ന­ത്‌.

ആക്ഷേ­പ­ഹാ­സ്യം- സി­താ­ര­യു­ടെ കഥ­ക­ളില്‍

സി­താ­ര­യു­ടെ പല കഥ­ക­ളു­ടേ­യും പൊ­തു സ്വ­ഭാ­വം അവ­യില്‍ ആദ്യാ­വ­സാ­നം നി­റ­ഞ്ഞു­നില്‍­ക്കു­ന്ന നര്‍­മ്മ­ബോ­ധ­മാ­ണ്‌. പക്ഷേ ചി­ല­പ്പോള്‍ ഈ നര്‍­മ്മ­ബോ­ധം ആക്ഷേ­പ­ഹാ­സ്യ­മാ­യി മാ­റു­ന്നു. പരി­ഹാ­സ­ത്തി­ന്റെ തീ­ഷ്‌­ണ­രൂ­പ­ങ്ങള്‍ നമു­ക്കി­വി­ടെ ദര്‍­ശി­ക്കാം.

തു­ടര്‍­വാര്‍­ത്ത, ഉപ­ജീ­വി­നം എന്നീ കഥ­കള്‍ വി­ല­യി­രു­ത്തി­കൊ­ണ്ട്‌ സി­താര പു­രു­ഷ­ലോ­ക­ത്തോ­ടു­ള്ള തന്റെ പ്ര­തി­ഷേ­ധം എങ്ങ­നെ ആക്ഷേപ ഹാ­സ്യ­ത്തി­ന്റെ സാ­ധ്യ­ത­കള്‍ ഉപ­യോ­ഗി­ച്ചു പ്ര­ക­ടി­പ്പി­ക്കു­ന്നു എന്നു നോ­ക്കാം. ഇത്ത­രം കഥ­ക­ളു­ടെ ധാര്‍­മ്മി­ക­മായ ഉത്ത­ര­വാ­ദി­ത്വം സമൂ­ഹ­ത്തി­ന്റെ ബോ­ധ­വല്‍­ക്ക­ര­ണ­മാ­ണ്‌. തു­ടര്‍­വാര്‍­ത്ത എന്ന കഥ­യില്‍ പത്ര­പ്ര­വര്‍­ത്തന മേ­ഖ­ല­യു­മാ­യി ബന്ധ­പ്പെ­ട്ട പശ്ചാ­ത്ത­ല­മാ­ണ്‌ കട­ന്നു­വ­രു­ന്ന­ത്‌. ഉപ­ജീ­വ­നം എന്ന കഥ­യില്‍ സാ­ഹി­ത്യ­ജീ­വി­ത­വു­മാ­യി ബന്ധ­പ്പെ­ട്ട അനു­ഭ­വ­ങ്ങള്‍.

രണ്ടും എഴു­ത്തു­കാ­രി­ക്ക്‌ സു­പ­രി­ചി­ത­മായ മേ­ഖ­ല­ത­ന്നെ. അതു­കൊ­ണ്ടു­ത­ന്നെ ഈ കഥ­കള്‍ കൂ­ടു­തല്‍ ആത്മാ­വി­ഷ്‌­ക്കാ­ര­ത്തോ­ടു­കൂ­ടി­യാ­ണ്‌ സി­താര എഴു­തി­യി­രി­ക്കു­ന്ന­ത്‌.

തു­ടര്‍­വാര്‍­ത്ത എന്ന കഥ­യി­ലെ സു­പ്രിയ സ്ഥാ­നാര്‍­ത്ഥി­ക്കൊ­പ്പം ഒരു ദി­വ­സം എന്ന ഇല­ക്ഷന്‍ അസൈന്‍­മെ­ന്റ്‌ എഴു­തി­യൊ­പ്പി­ക്കാ­നാ­ണ്‌ പ്ര­ചാ­ര­ണ­ജാ­ഥ­യെ അനു­ഗ­മി­ക്കു­ന്ന ജീ­പ്പില്‍ പ്ര­വര്‍­ത്ത­കര്‍­ക്കൊ­പ്പം സഞ്ച­രി­ക്കു­ന്ന­ത്‌. സ്‌­ത്രീ­ക­ളായ സഹ­യാ­ത്രി­ക­രെ സി­താര അവ­രു­ടെ സാ­രി­യു­ടെ നി­റ­ത്തി­ന്റെ പേ­രി­ലാ­ണ്‌ വേര്‍­തി­രി­ക്കു­ന്ന­ത്‌. അവ­രു­ടെ പൊ­ങ്ങ­ച്ച­ങ്ങ­ളും
പരി­ഷ്‌­ക്കാ­ര­ങ്ങ­ളു­മെ­ല്ലാം സര­സ­മാ­യി വര്‍­ണ്ണി­ക്കു­ന്നു. ഒരു സ്‌­ത്രീ­വാദ എഴു­ത്തു­കാ­രി എങ്ങ­നെ സ്‌­ത്രീ വര്‍­ഗ്ഗ­ത്തി­ന്റെ സാം­സ്‌­കാ­രിക അധഃ­പ­ത­ന­ത്തി­നെ­തി­രെ പ്ര­തി­ക­രി­ക്കു­ന്നു എന്ന­തി­ന്റെ ഉദാ­ഹ­ര­ണം കൂ­ടി­യാ­ണ്‌.

കു­റേ­ക്ക­ഴി­ഞ്ഞ്‌ സു­പ്രി­യ­യു­ടെ യാ­ത്ര ഒരു പത്ര­പ്ര­വര്‍­ത്ത­ക­ന്റെ കൂ­ടെ­യാ­യി. കോ­ലന്‍ ചേ­ട്ടന്‍, കോ­പ്ല­ക്‌­സ്‌ ചേ­ട്ടന്‍ എന്നൊ­ക്കെ വി­ശേ­ഷി­പ്പി­ക്കു­ന്ന
പത്ര­പ്ര­വര്‍­ത്ത­ക­നെ ഒരു പൈ­ങ്കി­ളി­യാ­യി സു­പ്രിയ കാ­ണു­ന്നു. സ്വ­ന്തം സ്ഥാ­പ­ന­ത്തി­ന്റെ­യും ജോ­ലി­തി­ര­ക്കി­ന്റെ­യും മാ­ഹാ­ത്മ്യം വര്‍­ണ്ണി­ക്കു­ന്ന പത്ര­പ്ര­വര്‍­ത്ത­കന്‍ സു­പ്രി­യ­യെ താ­ഴ്‌­ത്തി­ക്കെ­ട്ടാ­നും മറ­ക്കു­ന്നി­ല്ല. പെണ്‍­കു­ട്ടി­കള്‍­ക്ക്‌ ഇല­ക്ഷന്‍ റി­പ്പോര്‍­ട്ടിം­ങ്ങും രാ­ഷ്‌­ട്രീ­യാ­വ­ലോ­ക­ന­ങ്ങ­ളും വലിയ ബു­ദ്ധി­മു­ട്ടാ­ണ്‌. വനി­താ­മാ­സി­ക­ക­ളൊ­ക്കെ­യെ പറ്റൂ. സഹി­കെ­ട്ട സു­പ്രിയ
തന്റെ ആത്മ­ഗ­ത­ങ്ങ­ളി­ലു­ടേ­യും മറു­പ­ടി­ക­ളി­ലൂ­ടെ­യു­മൊ­ക്കെ കോ­ലന്‍ ചേ­ട്ട­നെ പരി­ഹ­സി­ക്കു­ന്നു.

വി­ജ­ന­മായ കടല്‍­ത്തീ­ര­ത്തു­വെ­ച്ച്‌ നാ­ട്ടു­കാര്‍ വാ­ഹ­ന­വ്യൂ­ഹ­ത്തി­ലു­ള്ള­വ­രെ ഘൊ­രാ­വോ ചെ­യ്യാന്‍ തു­ട­ങ്ങി. ഇതി­നി­ട­യില്‍ പത്ര­പ്ര­വര്‍­ത്ത­കന്‍ തന്റെ പത്ര­ധര്‍­മ്മം നി­റ­വേ­റ്റാന്‍ ശ്ര­മി­ച്ചു. പക്ഷേ ബഹ­ള­ത്തി­നി­ട­യില്‍ പത്ര­പ്ര­വര്‍­ത്ത­കന്‍ റോ­ഡി­ലേ­ക്ക്‌ തെ­റി­ച്ചു­വീ­ണു. ഈ സമ­യ­ത്ത്‌ സു­പ്രി­യ­യി­ലെ പെണ്‍­സ്വ­ത്വം സട­കു­ട­ഞ്ഞെ­ണ്ണീ­റ്റു. തെ­റി­ച്ചു­പോയ പത്ര­പ്ര­വര്‍­ത്ത­ക­ന്റെ മൊ­ബൈല്‍ നമ്പര്‍ എടു­ത്ത്‌ അദ്ദേ­ഹം ഡയല്‍ ചെ­യ്‌ത നമ്പ­രി­ന്റെ അങ്ങേ തല­യ്‌­ക്ക­ലു­ള്ള ഫോണ്‍ ശബ്‌­ദ­ത്തോ­ട്‌ തന്റെ പേ­രും അഡ്ര­സ്സും പറ­ഞ്ഞ­തി­ന്‌ ശേ­ഷം ആക്ര­മ­ത്തി­ന്റെ വി­വ­ര­ങ്ങള്‍ ധരി­പ്പി­ച്ചു.

അവ­രു­ടെ സ്ഥാ­പ­ന­ത്തി­ന്‌ ആവ­ശ്യ­മു­ണ്ടെ­ങ്കില്‍ ആക്ര­മ­ത്തി­ന്റെ വീ­ഡി­യോ ക്ലി­പ്പി­ങ്ങ്‌ നല്‍­കാ­മെ­ന്നും പറ­ഞ്ഞു­കൊ­ണ്ട്‌ ബാ­ഗില്‍ ഓഫ്‌ ചെ­യ്‌­തു­വെ­ച്ച ക്യാ­മറ എടു­ത്ത്‌ എക്‌­സ്‌­ക്ലൂ­സ്സി­വ്‌ ദൃ­ശ്യ­ങ്ങള്‍­ക്കാ­യി കാ­ത്തി­രു­ന്നു. പെണ്‍­പെ­രു­മ­യു­ടെ വി­ജ­യം. ചില തൊ­ഴി­ലു­കള്‍ സ്‌­ത്രീ­ക്ക്‌ അനു­യോ­ജ്യ­മ­ല്ലെ­ന്നു വി­ധി­ക്കു­ന്ന സമൂ­ഹ­ത്തി­ന്റെ നേര്‍­ക്കു­ള്ള തീ­ഷ്‌­ണ­മായ പരി­ഹാ­സ­മാ­ണ്‌ ഈ കഥ.

മനോ­ധൈ­ര്യ­ത്തി­ലും നി­ശ്ച­യ­ദാര്‍­ഢ്യ­ത്തി­ലും സ്‌­ത്രീ പു­രു­ഷ­നെ­ക്കാള്‍ ഒരു പടി­കൂ­ടി മുന്‍­പി­ലാ­ണ്‌ എന്ന ധ്വ­നി­കൂ­ടി ഈ കഥ­യി­ലു­ണ്ട്‌.ഉ­പ­ജീ­വ­നം എന്ന കഥ­യി­ലൂ­ടെ സി­താര പൊ­ങ്ങ­ച്ച­ക്കാ­ര­നും കൗ­ശ­ല­ക്കാ­ര­നു­മായ പു­രു­ഷ­നെ അവ­ത­രി­പ്പി­ക്കു­ന്നു. സ്‌­ത്രീ­ക­ളു­ടെ ശ്ര­ദ്ധ­നേ­ടാന്‍ അയാള്‍ നട­ത്തു­ന്ന ശ്ര­മ­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്നു. അത്യാ­വ­ശ്യം സാ­ഹി­ത്യ­പ്ര­വര്‍­ത്ത­ന­മൊ­ക്കെ നട­ത്തു­ന്ന മഠ­ത്തില്‍ മനു എന്ന ശരാ­ശ­രി­യി­ലും താ­ഴെ പ്ര­തി­ഭ­യു­ള്ള എഴു­ത്തു­കാ­രന്‍ അനു­പ­മ­യോ­ട്‌ സ്‌­നേ­ഹ­ബ­ന്ധം സ്ഥാ­പി­ക്കാന്‍
ശ്ര­മി­ക്കു­ന്നി­ട­ത്താ­ണ്‌ കഥ തു­ട­ങ്ങു­ന്ന­ത്‌.

ആദ്യം മനു സ്വ­ന്തം സൃ­ഷ്‌­ടി­കള്‍ പ്ര­സി­ദ്ധീ­ക­രി­ച്ച സാ­ഹി­ത്യ­വാ­രി­ക­ക­ളു­ടെ പേ­രു­കള്‍ പറ­ഞ്ഞാ­ണ്‌ അടു­ത്തു­കൂ­ടി­യ­ത്‌. സ്റ്റേ­ജില്‍ നി­ന്ന്‌ കവിത ചൊ­ല്ലു­ന്ന
അനു­പ­മ­യു­ടെ പ്രി­യ­പ്പെ­ട്ട കവ­യി­ത്രി­യു­മാ­യി തനി­ക്കു­ള്ള ബന്ധ­ങ്ങ­ളെ­പ്പ­റ്റി പു­ക­ഴ്‌­ത്തി­പ്പ­റ­ഞ്ഞു. താ­നെ­ഴു­തിയ ഒരു കവിത അനു­പ­മ­യ്‌­ക്ക്‌ വാ­യി­ക്കാന്‍ നല്‍­കി. ഒടു­വില്‍ അനു­പ­മ­യു­ടെ ഫോണ്‍­ന­മ്പ­രും മേല്‍­വി­ലാ­സ­വും തര­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­ത്തി­ലാ­യി. സി­താര വള­രെ സര­സ­മാ­യും കൃ­ത്യ­ത­യോ­ടും കൂ­ടി­യാ­ണ്‌ ഈ രം­ഗ­ങ്ങ­ളൊ­ക്കെ ആവി­ഷ്‌­ക­രി­ക്ക­രി­ച്ചി­രി­ക്കു­ന്ന­ത്‌.

അവ­യി­ലെ ഹാ­സ്യം അതി­രു­ക­ട­ക്കു­ന്നി­ല്ല. സാ­ഹി­ത്യ­സ­മ്മേ­ള­ന­ത്തി­നു­ശേ­ഷം സു­ഹൃ­ത്ത്‌ രവി­യു­മാ­യി കണ്ടു­മു­ട്ടി­യ­തി­ന്‌ ശേ­ഷ­മാ­ണ്‌ അനു­പമ വീ­ട്ടി­ലെ­ത്തി­യ­ത്‌. അനു­പ­മ­യെ കാ­ത്തി­രു­ന്ന­ത്‌ ഒരു പു­രു­ഷ­ന്റെ കൂ­ടെ കറ­ങ്ങി നട­ക്കു­ന്നു എന്ന അഞ്‌­ജാത ഫോണ്‍­കോ­ളാ­ണ്‌. മഠ­ത്തില്‍ മനു­വി­ന്‌ ഒരു­പാ­ട്‌ മാ­തൃ­ക­കള്‍ കാ­ണാം.

ഉള്‍­ക്ക­രു­ത്തി­ല്ലാ­ത്ത­വ­രും കൗ­ശ­ല­ത്തില്‍ വശീ­ക­രി­ക്കാന്‍ സാ­ധി­ക്കു­ന്ന­വ­രു­മാ­ണ്‌ സ്‌­ത്രീ­കള്‍ എന്ന ധാ­രണ ഇവി­ടെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു. അപ­വാദ പ്ര­ചാ­ര­ണം ഇന്ന്‌ സ്‌­ത്രീ­കള്‍­ക്ക്‌ നേ­രെ­യു­ള്ള പ്ര­ധാന ആയു­ധ­മാ­ണ്‌. ഇതില്‍ ഭയ­ന്നി­ട്ടാ­ണ്‌ സ്‌­ത്രീ­കള്‍ തങ്ങള്‍­ക്കു­നേ­രെ­യു­ള്ള അതി­ക്ര­മ­ങ്ങള്‍­ക്കും കയ്യേ­റ്റ­ങ്ങള്‍­ക്കും മു­മ്പില്‍ നി­ശ­ബ്‌­ദ­രാ­കു­ന്ന­ത്‌.

സാ­ഹി­ത്യ­ത്തെ ഏതെ­ങ്കി­ലും തര­ത്തില്‍ ഭാ­ഗി­ക്കു­ന്ന­ത്‌ സാ­ഹി­ത്യ­സം­സ്‌­കാ­ര­ത്തി­നു ഗു­ണ­ക­ര­മ­ല്ല. എങ്കി­ലും അത്ത­രം വി­ഭ­ജ­ന­ങ്ങള്‍ പു­ത്തന്‍ എഴു­ത്തി­നും, പാ­രാ­യ­ണ­ത്തി­നു­മു­ള്ള സാ­ധ്യ­ത­കള്‍ തു­റ­ന്നു­ത­രു­ന്നു­ണ്ടെ­ന്ന വസ്‌­തു­ത­യും നമു­ക്ക്‌ അം­ഗീ­ക­രി­ക്കാ­തി­രി­ക്കാന്‍ നിര്‍­വ്വാ­ഹ­മി­ല്ല. ഉത്ത­രാ­ധു­നിക ചി­ന്താ­പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ഉയര്‍­ന്നു­വ­ന്ന ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ധാ­ര­യോ­ട്‌ നീ­തി പു­ലര്‍­ത്തു­ന്ന കഥ­ക­ളാ­ണ്‌ സി­താ­ര. എസ്‌ രചി­ച്ചി­ട്ടു­ള്ള­ത്‌.

പെണ്‍­സ്വ­ത്വ­ത്തി­ന്റെ ഉയിര്‍­പ്പ്‌ തന്റെ കഥ­ക­ളി­ലൂ­ടെ ആവി­ഷ്‌­ക്ക­രി­ക്കു­ന്ന സി­താ­ര­യു­ടെ സ്‌­ത്രീ­ക­ഥാ­പാ­ത്ര­ങ്ങള്‍ തനി­ക്കു­നേ­രെ­യു­ള്ള അതി­ക്ര­മ­ങ്ങള്‍­ക്കെ­തി­രെ പ്ര­തി­ക­രി­ക്കു­ക­യും പ്ര­തി­രോ­ധി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രാ­ണ്‌. പാ­ര­മ്പ­ര്യ­ത്തെ­യും മി­ത്തു­ക­ളേ­യും സി­താര ഫെ­മി­നി­സ്റ്റ്‌ വീ­ഷ­ണ­ത്തില്‍ അപ­നിര്‍­മ്മി­ക്കു­ന്നു. കു­ടും­ബം എന്ന സ്ഥാ­പ­ന­ത്തെ പൊ­ളി­ച്ചെ­ഴു­ത്തി­ന്‌ വി­ധേ­യ­മാ­ക്കി. പ്ര­ണ­യ­ത്തി­ന്റെ കാ­ല്‌­പ­നീക വി­ശ്വാ­സ­ങ്ങ­ളെ ഭേ­ദി­ച്ച്‌ അവ­യെ യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളു­മാ­യി കൂ­ട്ടി­ക്ക­ലര്‍­ത്തി.

സി­താ­ര­യു­ടെ കഥ­കള്‍ മു­ന്നോ­ട്ടു­വ­യ്‌­ക്കു­ന്ന രാ­ഷ്‌­ട്രീ­യ, സാ­മൂ­ഹ്യ പരി­പ്രേ­ഷ്യ­ങ്ങള്‍ മൂ­ന്നാം­ലോക സ്‌­ത്രീ­വര്‍­ഗ്ഗ­ത്തി­നു­വേ­ണ്ടി­യാ­ണ്‌. പരു­ക്കന്‍ ഭാ­ഷ­യില്‍ അപ്രി­യ­സ­ത്യ­ങ്ങള്‍ തു­റ­ന്നു പറ­ഞ്ഞു­കൊ­ണ്ടാ­ണ്‌ സി­താര ഇത്‌ സാ­ധി­ക്കു­ന്ന­ത്‌. തീ­ഷ്‌­ണ­മായ പരി­ഹാ­സം ഇതി­നു ശക്തി പക­രു­ന്നു. മല­യാ­ള­ത്തി­ലെ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ചര്‍­ച്ച­യില്‍ പങ്കെ­ടു­ത്തു­കൊ­ണ്ട്‌ സി­താ­ര­യു­ടെ കഥ­ക­ളെ വി­ല­യി­രു­ത്തി­യാല്‍ അവ ഫെ­മി­നി­സ്റ്റ്‌ സാ­ഹി­ത്യ­ധര്‍­മ്മ­ങ്ങ­ളോ­ട്‌ നീ­തി പു­ലര്‍­ത്തു­ന്നു.

സഹാ­യ­ക­ഗ്ര­ന്ഥ­ങ്ങള്‍

1. അച്യു­തന്‍, എം, ചെ­റു­കഥ ഇന്ന്‌, സാ­ഹി­ത്യ­പ്ര­വര്‍­ത്തക സഹ­ക­ര­ണ­സം­ഘം, കോ­ട്ട­യം­,1978.

2. ഉള്ളൂര്‍, എസ്‌. പര­മേ­ശ്വ­ര­യ്യര്‍, കേ­ര­ള­സാ­ഹി­ത്യ­ച­രി­ത്രം, നാ­ലാം വോ­ളി­യം, നാ­ലാം പതി­പ്പ്‌, തി­രു­വ­ന­ന്ത­പു­രം, 1990.

3. ഗീ­ത, കണ്ണാ­ടി­കള്‍ ഉട­യ്‌­ക്കു­ന്ന­തെ­ന്തി­ന്‌, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 1997.

4. ജോര്‍­ജ്ജ്‌, സി. ജെ, എഡി­റ്റര്‍, ആധു­നി­കാ­ന­ന്തര സാ­ഹി­ത്യ­സ­മീ­പ­ന­ങ്ങള്‍, ബു­ക്ക്‌ വേം, തൃ­ശൂര്‍, 1996.

5. പ്ര­ശാ­ന്ത­കു­മാര്‍. എന്‍, ഡോ, സ്‌­ത്രീ­ര­ചാ­ദര്‍­ശ­നം- ഒരു അവ­ലോ­ക­നം, സാ­ഹി­ത്യ­പ്ര­വര്‍­ത്തക സഹ­ക­ര­ണ­സം­ഘം, കോ­ട്ട­യം, 1998.

6.­ദേ­വി­ക, ജെ. സ്‌­ത്രീ­വാ­ദം, ഡി. സി ബു­ക്‌­സ്‌, കോ­ട്ട­യം, 2000.

7. രവി­കു­മാര്‍, കെ. എസ്‌, ഡോ, കഥ­യും ഭാ­വു­ക­ത്വ­പ­രി­ണാ­മ­വും, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 2002.

8. രവി­കു­മാര്‍, കെ. എസ്‌, ഡോ, ചെ­റു­കഥ വാ­ക്കും വഴി­യും, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 1999.

9) ലളി­താം­ബിക അന്തര്‍­ജ­നം, ആത്മ­ക­ഥ­യ്‌­ക്ക്‌ ഒരാ­മു­ഖം, കറ­ന്റ്‌ ബു­ക്‌­സ്‌, തൃ­ശൂര്‍, 1979.

10) ലീ­ലാ­വ­തി, എം, ഡോ, ഫെ­മി­നി­സം ചരി­ത്ര­പ­ര­മായ ഒര­ന്വേ­ഷ­ണം, പ്ര­ഭാ­ത്‌ ബു­ക്‌­സ്‌ ഹൗ­സ്‌, തി­രു­വ­ന­ന്ത­പു­രം, 2000.

11) ശ്രീ­ദേ­വി, മല­യാ­ള­ത്തി­ലെ പത്ത്‌ കഥാ­കാ­രി­കള്‍, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 2005.

12) സി­താ­ര, എസ്‌, അഗ്നി­യും കഥ­ക­ളും, പാ­പ്പി­യോണ്‍ പബ്ലി­ക്കേ­ഷന്‍­സ്‌, കോ­ഴി­ക്കോ­ട്‌, 2000.

13) സി­താ­ര, എസ്‌, നൃ­ത്ത­ശാ­ല, ഡി. സി ബു­ക്‌­സ്‌, കോ­ട്ട­യം, 2003.

14) സി­താ­ര. എസ്‌, വേ­ഷ­പ­കര്‍­ച്ച, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 2003.

15) സി­താ­ര. എസ്‌, ഇടം, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 2006.

16) ഹാ­രി­സ്‌, വി. സി, ഡോ. സ്‌­ത്രീ, ഡി. സി. ബു­ക്‌­സ്‌, കോ­ട്ട­യം, 1986.

17) മനു­സ്‌­മൃ­തി, ശ്രീ­രാ­മ­കൃ­ഷ്‌­ണാ­ശ്ര­മം, രണ്ടാം പതി­പ്പ്‌, പു­റ­ന്നാ­ട്ടു­ക­ര, 1993.

18) Jaince mclyaughlin, Feminist Social and political Theory, palgrve

macmillan, New York, 2003

ബി­നു എബ്ര­ഹാം

സചി­വോ­ത്ത­മ­പു­രം