2010 ഓഗസ്റ്റ് 3, ചൊവ്വാഴ്ച

" ലോകത്തിലെമ്പാടുമുള്ള ജയില്‍പ്പുള്ളികളേ
നിങ്ങള്‍ കണ്ട ഭീകരതയും ദുഖവും വിരസതയും
എനിക്കെഴുതിയയ്ക്കുക

സകല കടല്‍ത്തീരത്തുമുള്ള മീന്‍പിടിത്തക്കാരേ
കടല്‍ച്ചുഴികളേയും ഒഴിഞ്ഞ വലകളേയും കുറിച്ച്
നിങ്ങള്‍ക്കറിയാവുന്നതൊക്കെ എനിക്കയച്ചുതരിക

ഭൂമി മുഴുവനുമുള്ള കര്‍ഷകരേ
പൂക്കളേയും
പഴകിക്കീറിയ വസ്ത്രങ്ങളേയും കുറിച്ച്,
പിച്ചിച്ചീന്തിയ മാറിടങ്ങളേയും
തുളഞ്ഞ വയറുകളേയും
പിഴുതെടുക്കപ്പെട്ട വിരല്‍നഖങ്ങളേയും കുറിച്ച്
നിങ്ങള്‍ക്കറിയുന്നതെല്ലാം
ലോകത്തിലെ ഏതെങ്കിലും തെരുവിലുള്ള
ഏതെങ്കിലുമൊരു കാപ്പിക്കടയിലെ
എന്റെ വിലാസത്തില്‍ അയച്ചുതരിക

മനുഷ്യദുരിതങ്ങളുടെ വലിയൊരു കടലാസുകെട്ട്
ഞാന്‍ തയ്യാറാക്കുകയാണ്
വിശക്കുന്നവരുടെ ചുണ്ടുകളാലും
കാത്തിരിക്കുന്നവരുടെ കണ്‍പോളകളാലും
ഒപ്പുവെയ്ക്കപ്പെട്ടാലുടന്‍
ദൈവത്തിനു സമര്‍പ്പിക്കാന്‍.

എന്നാല്‍ ലോകത്തെമ്പാടുമുള്ള ദുഖിതരേ
എനിക്കൊരു ഭയമുണ്ട്
ദൈവം ഒരു പക്ഷേ നിരക്ഷരനായിരിക്കും."